26 July 2024, Friday
KSFE Galaxy Chits Banner 2

Related news

June 10, 2024
June 9, 2024
June 8, 2024
June 7, 2024
June 4, 2024
May 7, 2024
March 28, 2024
February 19, 2024
February 12, 2024
February 12, 2024

ബിഹാറില്‍ മഹാസഖ്യം;മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Janayugom Webdesk
പട്ന
August 10, 2022 8:20 am

ബിഹാറിൽ എൻഡിഎ സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ രാജിവച്ചു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനിലെത്തി ഗവർണർ ഫാഗു സിങ് ചൗഹാന് മുഖ്യമന്ത്രി രാജി സമർപ്പിക്കുകയായിരുന്നു. നിതീഷിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
രാവിലെ പാര്‍ട്ടി എംഎൽഎ, എംപിമാരുടെയും യോഗത്തിനുശേഷം എൻഡിഎ സഖ്യം വിട്ടതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനൊപ്പമാണ് നിതീഷ് കുമാര്‍ രാജ്ഭവനിലെത്തിയത്. തന്റെ രാജിക്കൊപ്പം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണക്കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. 243 അംഗസഭയില്‍ 79 എംഎൽഎമാരുള്ള ആർജെഡിയും 19 അംഗങ്ങളുള്ള കോൺഗ്രസും നിതീഷിന് പിന്തുണ അറിയിച്ചു. ജെഡിയുവിന് 45 അംഗങ്ങളാണുള്ളത്.
സിപിഐ, സിപിഐ(എം), സിപിഐ (എല്‍എല്‍) എന്നീ പാര്‍ട്ടികളും പിന്തുണയ്ക്കും.
മഹാസഖ്യത്തിലെ എല്ലാ കക്ഷികള്‍ക്കും പരിഗണനയുള്ള സര്‍ക്കാരായിരിക്കും അധികാരത്തില്‍ വരിക. നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെങ്കിലും വലിയ കക്ഷിയായ ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്തകാലത്തായി നിരവധി സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിച്ച് ഭരണംപിടിച്ച ബിജെപിക്ക് വലിയ തിരിച്ചടിയാണ് ബിഹാറില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് വേണമെന്ന് കേന്ദ്രമന്ത്രി ആർ കെ സിങ്ങും രാഷ്ട്രപതി ഭരണം വേണമെന്ന് ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാനും ആവശ്യപ്പെട്ടു.
അഗ്നിപഥ് പദ്ധതിയെ തുടർന്ന് ബിഹാറിൽ ഉടലെടുത്ത സംഘർഷത്തിന് പിന്നാലെയാണ് ജെഡിയുവും ബിജെപിയും തമ്മിലുള്ള വിള്ളൽ രൂക്ഷമായത്. ജെഡിയുവിനെ ദുർബലപ്പെടുത്താൻ ബിജെപി ശ്രമിച്ചുവെന്ന ആരോപണവുമുണ്ട്.
2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ വോട്ട് വിഭജിക്കാൻ ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിക്ക് ബിജെപി പുറമെനിന്ന് പിന്തുണ നൽകിയിരുന്നു. എൽജെപിക്ക് കാര്യമായി സീറ്റൊന്നും ലഭിച്ചില്ലെങ്കിലും വോട്ട് വിഭജിച്ച് പോയതിനെത്തുടർന്നാണ് ജെഡിയു 45 ലേക്ക് ചുരുങ്ങിയത്.

സ്വാഗതം ചെയ്ത് സിപിഐ 

ന്യൂഡല്‍ഹി: ബിജെപി ബന്ധം ഉപേക്ഷിക്കുവാനുള്ള ജെഡിയു തീരുമാനത്തെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സ്വാഗതം ചെയ്തു. ബിഹാറിലെ സംഭവവികാസങ്ങള്‍ ഹിന്ദി മേഖലയിലെ രാഷ്ട്രീയത്തില്‍ ഗൗരവതരമായ പ്രതിഫലനങ്ങള്‍ ഉണ്ടാക്കുമെന്ന് രാജ പറഞ്ഞു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ രാഷ്ട്രീയ കക്ഷികളുടെ പുനഃക്രമീകരണത്തിലേക്ക് നയിക്കുമെന്നും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുവാന്‍ പോകുന്ന ദൂരവ്യാപകമായ മാറ്റത്തിന്റെ സൂചനയാണ് ബിഹാറെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു. അതിന്റെ അന്തിമഫലം പ്രധാന കക്ഷികള്‍ പ്രകടിപ്പിക്കുന്ന ഉൾക്കാഴ്ചയുടെ നിലയെ ആശ്രയിച്ചിരിക്കുന്നു. എന്തായാലും ആർഎസ്എസ്-ബിജെപിക്കെതിരായ നിരന്തര പോരാട്ടത്തിൽ ഇടതുപക്ഷം തീർച്ചയായും ഉത്തരവാദിത്തപരമായ പങ്ക് വഹിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: Grand Alliance in Bihar; Cab­i­net to be sworn in tomorrow

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.