ഗുജറാത്തിലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ 58.7 ശതമാനം പോളിങ്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലെ ശരാശരി പോളിങ് മറികടക്കാന്‍ കൂടുതല്‍ വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവെങ്കിലും കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
14 ജില്ലകളിലെ 93 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. ആകെ വോട്ടര്‍മാരുടെ എണ്ണം2.5 കോടിയാണ്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ഒബിസി നേതാവ് അല്‍പേഷ് താക്കൂര്‍, പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങി നിരവധി പ്രമുഖരാണ് രണ്ടാം ഘട്ടത്തില്‍ ജനവിധി തേടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവര്‍ അഹമ്മദാബാദിലെ വ്യത്യസ്ത ബൂത്തിലെത്തി വോട്ട് ചെയ്തു. പെരുമാറ്റച്ചട്ടം കാറ്റില്‍ പറത്തി വന്‍ ജനാവലിയോടെയാണ് മോഡി വോട്ട് ചെയ്യാനെത്തിയത്. കോൺഗ്രസും തൃണമൂലും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി. കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎൽഎയും ഗുജറാത്തിലെ ബനസ്കന്ദയിലെ ദൻഡ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കാന്തി ഖരാഡിയെ ബിജെപിക്കാര്‍ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷാ ജീവനക്കാരെ വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എംഎൽഎ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചിരുന്നു. ദന്‍ഡയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചതിന് പിന്നാലെ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്തു.
അതേസമയം മെഹ്സാന ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലുള്ളവര്‍ പ്രതിഷേധ സൂചകമായി വോട്ട് രേഖപ്പെടുത്തിയില്ല. ദീര്‍ഘകാലമായി തുടരുന്ന കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് ഗ്രാമങ്ങളിലെ 5200 ഓളം വരുന്ന വോട്ടര്‍മാര്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നത്.
English Summary: Gujarat Assembly Election updation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.