ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് 377 തീർത്ഥാടകരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം നെടുമ്പാശേരിയിൽ നിന്ന് ഇന്ന് രാവിലെ 8.30ന് പുറപ്പെടും. സൗദി അറേബ്യൻ എയർലൈൻസിന്റെ എസ് വി 5747 നമ്പർ വിമാനമാണ് നെടുമ്പാശേരിയിൽ നിന്നും മദീനയിലേക്ക് പുറപ്പെടുന്നത്. വിമാനത്തിന്റെ ഫ്ളാഗ് ഓഫ് മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കും.
ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ്, തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, പി ടി എ റഹിം എംഎൽഎ, അൻവർ സാദത്ത് എംഎൽഎ, ജില്ലാ കളക്ടർ ജാഫർ മാലിക്, മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി ആർ പ്രേംകുമാർ തുടങ്ങിയവർ പങ്കെടുക്കും. ഹജ്ജ് ക്യാമ്പിൽ നടക്കുന്ന തീർത്ഥാടകർക്കുള്ള യാത്രയയപ്പ് സംഗമം വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.
കോവിഡ് സാഹചര്യത്തിൽ 2020, 21 വർഷങ്ങളിൽ ആഭ്യന്തര തീർത്ഥാടകർക്ക് മാത്രമാണ് ഹജ്ജ് തീർത്ഥാടനത്തിനുള്ള അനുമതി സൗദി ഹജ്ജ് മന്ത്രാലയം നൽകിയത്. വിദേശ തീർത്ഥാടകർക്കുള്ള അനുമതി ലഭിച്ച സാഹചര്യത്തിൽ ഈ വർഷം ജൂൺ നാല് മുതൽ 16 വരെ നെടുമ്പാശ്ശേരി വഴി 20 വിമാനങ്ങളിലായി 7724 തീർത്ഥാടകരാണ് മദീനയിലേക്ക് പോകുന്നത്. 377 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിൽ കേരളത്തിനു പുറമേ, തമിഴ്‌നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ തുടങ്ങിയ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1966 തീർത്ഥാടകരും യാത്രയാകും.
കേരളത്തിൽ നിന്നും 5758 തീർത്ഥാടകർക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. 2056 പുരുഷന്മാരും 3702 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. സിയാലിന്റെ നേതൃത്വത്തിൽ മികച്ച രീതിയിലുള്ള സൗകര്യങ്ങളാണ് ഹജ്ജ് ക്യാമ്പിൽ തീർത്ഥാടകർക്ക് ഒരുക്കിയിട്ടുള്ളത്. ഒരേസമയം 1500 പേർക്ക് പ്രാർത്ഥന നിർവഹിക്കാനും താമസം, ഭക്ഷണം, പ്രാഥമിക ആവശ്യങ്ങൾക്കും, വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
English summary;Hajj: The first group will leave today
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.