27 April 2024, Saturday

ഹജ്ജിന് സംസ്ഥാനത്തുനിന്ന് 10,331 പേർ

Janayugom Webdesk
കോഴിക്കോട്
April 20, 2023 10:31 pm

ഈ വർഷത്തെ ഹജ്ജിന് സംസ്ഥാനത്ത് കൂടുതൽ തീർത്ഥാടകർ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും. 6,322 പേരാണ് കോഴിക്കോട്ടുനിന്ന് യാത്ര പുറപ്പെടുക. കൊച്ചിയിൽനിന്നും 2,213 പേരും കണ്ണൂരിൽ നിന്നും 1,796 പേരുമടക്കം ആകെ 10, 331 തീർത്ഥാടകരാണ് ഇത്തവണ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ യാത്രപോവുക. തീർത്ഥാടകരിൽ 6094 പേരാണ് ജനറൽ വിഭാഗത്തിലുള്ളത്. 2807 പേർ മഹ്റമില്ലാത്ത സ്ത്രീകളും 1430 പേർ പ്രത്യേക സംവരണമുള്ള 70 വയസും അതിനു മുകളിലുമുള്ളവരുമാണ്. ജില്ലാ അടിസ്ഥാനത്തിൽ മലപ്പുറം(6694), കോഴിക്കോട്(4308) ജില്ലകളിൽ നിന്നായിരുന്നു കൂടുതൽ അപേക്ഷകർ.

കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നുമാണ് ഹാജിമാർ പുറപ്പെടുക. മാർച്ച് 20നാണ് അപേക്ഷാഫോറം സമർപ്പണം പൂർത്തിയായത്. ഇത്തവണ നേരെ മക്കയിലേക്കാണ് യാത്ര. കഴിഞ്ഞ വർഷം മദീനയിലേക്കായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവർ 81,000 രൂപയും രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. രണ്ടാംഗഡുവായ 1,70, 000 രൂപ ഈമാസം 24നകം അടയ്ക്കണം. തെരഞ്ഞെടുക്കപ്പെട്ട ഹജാജിമാർക്കുള്ള സാങ്കേതിക പഠന ക്ലാസുകൾ ഈ മാസം 24ന് ആരംഭിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് 14 ജില്ലകളിലും ക്ലാസുകൾ നടത്തും. 24ന് രാവിലെ പത്തിന് കോട്ടക്കൽ പി എം ഓഡിറ്റോറിയത്തിൽ മന്ത്രി വി അബ്ദുറഹിമാൻ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മേയ് രണ്ടിനുള്ളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്ലാസുകൾ പൂർത്തിയാക്കും. ക്ലാസുകൾ നൽകുന്നതിന് ഫാക്കൽറ്റികളെ തെരഞ്ഞെടുക്കുകയും അവർക്ക് പ്രത്യേകം പരിശീലനം നൽകുകയും ചെയ്തതായി ഹജ്ജ് കമ്മിറ്റി ചെയർമാൻ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നാലിടങ്ങളിലും മലപ്പുറത്ത് ഹജ്ജ് ഹൗസ് ഉൾപ്പെടെ 12 സ്ഥലങ്ങളിലുമാണ് പഠന ക്ലാസുകൾ നടക്കുക.

Eng­lish Sum­ma­ry: 10,331 pil­grims from the state for Hajj
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.