24 April 2024, Wednesday

Related news

April 21, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 2, 2024
March 30, 2024
March 29, 2024
March 23, 2024
March 20, 2024

ഗവര്‍ണ്ണര്‍ക്ക് താക്കീതുമായി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ രാജ്ഭവന്‍ മാര്‍ച്ച്

Janayugom Webdesk
തിരുവനന്തപുരം
November 15, 2022 1:20 pm

കേരളത്തിനെതിരായ നീക്കം ചെറുക്കുക,ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകഎന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെപ്രതിഷേധക്കൂട്ടായ്‌മയിലും രാജ്ഭവന്‍മാര്‍ച്ചിലുംപതിനായിരങ്ങള്‍ അണി നിരന്നത് ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാനും,അദ്ദേഹത്തിന് വേണ്ട പിന്‍ബലംനല്‍കുന്ന ബിജെപി-ആര്‍എസ്എസ് കേന്ദ്രങ്ങള്‍ക്കും വന്‍താക്കീതായി മാറി.

ജനസാഗരങ്ങളാണ് പങ്കെടുത്തത്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരുടെ പ്രതിഷേധത്തിനാണ് തലസ്ഥാനനഗരി സാക്ഷ്യം വഹിച്ചത്. സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പ്രതിഷേധത്തില്‍ അണിനിരന്നു. ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഗൂഢശ്രമത്തിന് എതിരെയുള്ള കേരളത്തിന്റെ മുഴുവന്‍ താക്കീതാണ് അക്ഷരാര്‍ത്ഥത്തില്‍ തിരുവനന്തപുരം ഇന്ന് സാക്ഷ്യം വഹിച്ചത്.

സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധകൂട്ടായ്മകളും നടന്നു. പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. രാജ്ഭവനുകള്‍ ബിജെപിയുടെ രാഷ്ട്രീയ ഏജന്‍സികളായി മാറിയെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. കേരളം വിജ്ഞാന സമൂഹമായി മാറുന്നതിനെ ബിജെപി എതിര്‍ക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കലാണ്.

രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.ഉന്നത വിദ്യാഭ്യാസരംഗത്ത് ബിജെപി.,ആര്‍എസ്എസ്‌ ഇടപെടല്‍ അനുവദിക്കാക്കിലെന്നും പറഞു. ഇതൊരു വ്യക്തിപരമായ പ്രശ്‌നമല്ല, നയപരമായ പ്രശ്‌നമാണെന്നും അതിന്റെ മേലുള്ള സമരമാണെന്നും യെച്ചൂരി വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ഗവര്‍ണര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണ്. ഇതൊരു നയപ്രശ്‌നമാണ്. വ്യക്തിപരമായ പ്രശ്‌നമല്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി തനിക്ക് 30 വര്‍ഷക്കാലത്തെ പരിചയമുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ഇതിനിടയിലൊന്നും അദ്ദേഹവുമായി എനിക്ക് വ്യക്തിപരമായി തെറ്റിനില്‍ക്കേണ്ട കാര്യം വന്നിട്ടില്ല. ഇപ്പോഴും നയപരമായ കാര്യത്തിലാണ് അദ്ദേഹവുമായുള്ള വിയോജിപ്പ്. ഉന്നത വിദ്യാഭ്യാസംരഗത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഈ സമരമെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിലെപ്പോലെ തമിഴ്‌നാട്ടിലും ഈ പ്രശ്‌നമുണ്ട്. അവിടെ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ ഫലമായി അവര്‍ക്ക് പുതിയ ഒരു നിയമം പാസാക്കേണ്ടി വന്നു. ബംഗാളിലും ഇതേ സ്ഥിതിയുണ്ടായി. ചാന്‍സലറെ മാറ്റുന്നതിനാണ് അവിടെ അവര്‍ തീരുമാനമെടുത്തത്. തെലങ്കാനയില്‍ നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുന്ന സാഹചര്യമുണ്ടായി.

മഹാരാഷ്ട്രയിലെ സ്ഥിതിയും സമാനമാണ്.ഇത് ഒരു ഭരണഘടനാപരമായ പദവിയാണെന്ന ബോധ്യമില്ലാതെ കേന്ദ്രത്തിന്റെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ ശ്രമിക്കുന്നതിന്റെ ഫലമായാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുന്നതെന്നും യെച്ചൂരി. അതുകൊണ്ടാണ് ഇതൊരു നയപരമായ പ്രശ്‌നമാണെന്ന് പറഞ്ഞത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെയാണ് ഇത് ബാധിക്കുക. വിദ്യാഭ്യാസമെന്നത് കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ടതാണ്. ആ നിലക്ക് വിദ്യാഭ്യാസരംഗത്ത് ഒരു നിയമം കൊണ്ടുവരുമ്പോള്‍ ആദ്യം സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്യണമെന്നാണ് കേന്ദ്രം തന്നെ പറയുന്നത്. സര്‍ക്കാരിയ കമ്മിഷനും പൂഞ്ചി കമ്മിഷനുമൊക്കെ ഇക്കാര്യം വ്യക്തമാക്കിയതാണ്.

ബിജെപി.യുടെയും ആര്‍എസ്എസിന്റെയും നയങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിപ്പണിയാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. മതനിരപേക്ഷ രാജ്യം ഹിന്ദുത്വ ഫാസിസ്റ്റ് രാജ്യമാക്കി മാറ്റിത്തീര്‍ക്കുന്നതിന് ഉന്നത വിദ്യാഭ്യാസരംഗത്തെക്കൂടി ഹിന്ദുത്വവത്കരിക്കുന്ന നയമാണ് ഇപ്പോള്‍ കേന്ദ്രം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ ഞങ്ങള്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അഭിപ്രായപ്പെട്ടു .ഗവര്‍ണര്‍ മഹാരാജാവെന്ന് ധരിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.ചാന്‍സലര്‍ എന്നത് ഭരണഘടനാ പദവിയല്ലെന്ന് ഗവര്‍ണര്‍ ഓര്‍ക്കണമെന്നും കാനം രാജേന്ദ്രന്‍ കൂട്ടിചേര്‍ത്തുകേരളം ഗവര്‍ണര്‍ക്ക് ട്രാന്‍സിറ്റ് സെന്ററെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരേന്ത്യന്‍ മാതൃകയില്‍ ആര്‍എസ്എസും ബിജെപിയും നടപ്പിലാക്കുന്ന കാവിവല്‍ക്കരണം കേരളത്തിലും നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇതിനെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണ് കൂട്ടായ്മയിലൂടെ വ്യക്തമാകുന്നതെന്നും ഗോവിന്ദന്‍മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.യോഗത്തിൽ ഡോ. ബി ഇക്‌ബാൽ അധ്യക്ഷനായി.പ്രതിഷേധകുട്ടായ്മയിൽ ഡിഎംകെ നേതാവ്‌ തിരുച്ചി ശിവ എംപിയും പങ്കെടുത്തു

Eng­lish Sum­ma­ry: High­er Edu­ca­tion Pro­tec­tion Com­mit­tee’s Raj Bha­van March with a warn­ing to the Governor

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.