27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

ഇന്‍ഡോറും പിടിക്കാന്‍ ഹിറ്റ്മാന്‍ സംഘം

Janayugom Webdesk
ഇന്‍ഡോര്‍
October 4, 2022 9:19 am

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്നാമത്തേയും അവസാനത്തേയുമായ മത്സരം ഇന്ന് രാത്രി ഏഴിന് ഇന്‍ഡോറില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. അതേസമയം ഇന്നത്തെ മത്സരത്തില്‍ ജയിച്ച് വന്‍ നാണക്കേടൊഴിവാക്കാനാകും ദക്ഷിണാഫ്രിക്ക കളത്തിലിറങ്ങുക. പരമ്പര കൈവിട്ടതോടെ ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് നിരാശയാണ്.
രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ ടോപ് ഓര്‍ഡറിലും മിഡില്‍ ഓര്‍ഡറിലും എല്ലാ ബാറ്റര്‍മാരും ഒരു പോലെ തിളങ്ങിയിരുന്നു. 237 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. കെ എല്‍ രാഹുലും സൂര്യകുമാറും വെടിക്കെട്ട് ബാറ്റിങ്ങോടെ അര്‍ധസെഞ്ചുറി നേടി. 

വിരാട് കോലി ഒരു റണ്‍സിന്റെ കുറവില്‍ അര്‍ധസെഞ്ചുറി നേടാനാകാതെ നിന്നെങ്കിലും താരം ക്രീസിലുണ്ടായിരുന്നു. രോഹിത് ശര്‍മ്മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. വെടിക്കെട്ട് ഫിനിഷറായി ദിനേഷ് കാര്‍ത്തിക്കും മികച്ച ഇന്നിങ്സാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ഇന്ത്യയെ അലട്ടുന്നത് ബൗളിങ്ങാണ്. ഇത്ര വലിയ സ്കോര്‍ നേടിയിട്ടും വെറും 16 റണ്‍സിനാണ് രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ വിജയിച്ചത്. മൂന്നാം ടി20യില്‍ കൂടുതല്‍ മെച്ചപ്പെട്ട ബൗളിങ് കാഴ്ചവയ്ക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

അതേസമയം ഇന്നത്തെ മത്സരത്തില്‍ നിന്നും കെ എല്‍ രാഹുലിനും വിരാട് കോലിക്കും വിശ്രമം അനുവദിച്ചു. ക്യാമ്പ് വിട്ട കോലി ഇനി ടി20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പറക്കുമ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. കോലിക്കു പകരം ശ്രേയസ് അയ്യര്‍ പകരക്കാരനായേക്കും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യ ഒരേ പ്ലെയിങ് ഇലവനെയായിരുന്നു പരീക്ഷിച്ചത്. പക്ഷെ മൂന്നാം ടി20യില്‍ ഇന്ത്യന്‍ ഇലവനില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. ബൗളിങ്ങാണ് ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ പ്രധാന തലവേദന. അതുകൊണ്ടു തന്നെ ബൗളിങ്ങില്‍ തന്നെയായിരിക്കും ഇന്ത്യ മാറ്റം വരുത്തിയേക്കുക. രണ്ടാം ടി20യില്‍ അവസാന 10 ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വാരിക്കോരി നല്‍കിയത് 151 റണ്‍സായിരുന്നു. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് വളരെ ദുര്‍ബലമായിട്ടാണ് കാണപ്പെട്ടത്. ബാറ്റിങ്ങില്‍ തുടക്കത്തിലെ പോരായ്മകളാണ് ദക്ഷിണാഫ്രിക്കയ്ക്ക തിരിച്ചടിയായത്. മറ്റു ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുമ്പോഴും ഡേവിഡ് മില്ലറും ക്വിന്റണ്‍ ഡികോക്കും അസാധ്യ ഫോമിലാണ്. ബൗളിങ്ങില്‍ കാഗിസോ റബാഡ, ആന്‍റിച്ച് നോര്‍ക്യ തല്ലുവാങ്ങി കൂട്ടുന്നതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്.

Eng­lish Summary:Hitman team to cap­ture Indore
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.