6 May 2024, Monday

പക അതിരുവിട്ടു: ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിട്ട് ഐപിഎസ് ഉദ്യോഗസ്ഥ

Janayugom Webdesk
ബെംഗളുരു 
February 20, 2023 12:16 pm

കർണാടകയിൽ ഐഎഎസ്– ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ശത്രുത അതിരുവിടുന്നു. ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി രൂപ പുറത്തു വിട്ടതാണ് ഇരുവരും തമ്മിലുള്ള കുടിപ്പകയെ കുറിച്ച് പുറം ലോകമറിയുന്നത്. പുരുഷ ഐഎഎസ് ഓഫിസർമാർക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ഡി രൂപ ഫെയ്സ്ബുക്കിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ രൂപ തന്നെ വ്യക്തിഹത്യ ചെയ്യാൻ തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ചതാണെന്ന് രോഹിണി സിന്ധൂരി പറ‍ഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

മൈസൂരു കെആർ നഗറിൽ നിന്നുള്ള ദൾ എംഎൽഎയും മുൻ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കൺവൻഷൻ ഹാൾ മഴവെള്ളക്കനാൽ കയ്യേറി നിർമിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ൽ രോഹിണി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെതിരെ മഹേഷ് നൽകിയ ഒരു കോടി രൂപയുടെ അപകീർത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീർക്കാൻ രോഹിണി മഹേഷിനെ കണ്ടു ചർച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങൾ പുറത്തുവന്നത്.

കോവിഡ് കാലത്തു ചാമരാജ്പേട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഓക്സിജൻ കിട്ടാതെ 24 പേർ മരിക്കാനിടയായ സംഭവത്തിൽ, മൈസൂരു കലക്ടറെന്ന നിലയിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിൽ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നു. രോഹിണി സിന്ദൂരി നിലവില്‍ ദേവസ്വം കമ്മിഷണറും ഡി രൂപ കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുമാണ്.

Eng­lish Sum­ma­ry: Two senior women bureau­crats lock horns over social media posts
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.