December 3, 2023 Sunday

Related news

November 30, 2023
November 29, 2023
November 29, 2023
November 26, 2023
November 25, 2023
November 24, 2023
November 23, 2023
November 21, 2023
November 21, 2023
November 15, 2023

ഹിന്ദുത്വ ഫാസിസത്തിനെതിരെ സുധീരം പോരാടിയ ഗൗരി ലങ്കേഷ്

സെപ്റ്റംബര്‍ അഞ്ച്: ഗൗരിലങ്കേഷ് സ്മൃതി
ആര്‍ അജയന്‍
September 5, 2023 4:00 am

2017 സെപ്റ്റംബര്‍ 5; ഗൗരി ലങ്കേഷ് ഹിന്ദുത്വ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടു. ആദിവസം മറക്കാന്‍ കഴിയുന്നതല്ല. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് തന്റെ മാധ്യമ സ്ഥാപനത്തില്‍ നിന്നും ജോലികഴിഞ്ഞ് വീടിന്റെ സമീപത്തേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഹെല്‍മെറ്റ് ധാരികളായ ഹിന്ദുത്വഭീകരവാദി മോട്ടോര്‍സൈക്കിളിലിരുന്ന് വെടി ഉതിര്‍ക്കുകയായിരുന്നു. വെടിയേറ്റയുടന്‍ വീടിന്റെ പടിവാതില്‍ക്കലിന്റെ പത്തടി അകലത്തില്‍ പിടഞ്ഞുവീണു മരിച്ചു. രണ്ട് വെടിയുണ്ടകള്‍ നെഞ്ചിന്റെയും ഒരു വെടിയുണ്ട ശിരസിനു പിറകിലുമേറ്റാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. നാല് പ്രതികള്‍ ഗൗരിലങ്കേഷിന്റെ വധത്തിനു പിന്നിലുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടിലും പറയുന്നു.

‘ഗൗരിലങ്കേഷ് പത്രിക’ വാരികയുടെ പത്രാധിപയും ഭരണകൂടത്തിന്റെ അനീതികള്‍ക്കെതിരെ സുധീരം പോരാടുകയും ചെയ്ത ആക്ടിവിസ്റ്റും ആയിരുന്നു അവര്‍. നരേന്ദ്രമോഡി അധികാരത്തില്‍ വന്ന 2014ലാണ് ഗൗരി ലങ്കേഷ് പത്രിക ആരംഭിച്ചതെന്നത് യാദൃശ്ചികമല്ല. ഗൗരി ലങ്കേഷ് പത്രിക ഹിന്ദുത്വ ശക്തകളുടെ ഉറക്കം കെടുത്തുന്ന തരത്തിലുള്ള ലേഖനങ്ങളും റിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ചിരുന്നു. വലിയ സ്വീകാര്യതയാണ് വളരെ കുറഞ്ഞ സമയംകൊണ്ട് ബംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിച്ച ‘ഗൗരിലങ്കേഷ് പത്രിക’യ്ക്കു ലഭിച്ചത്. ഒട്ടേറെ ഭീഷണികളും ആക്രമണങ്ങളും തന്റെ മാധ്യമ സ്ഥാപനത്തിനു നേരെ ഉണ്ടായിട്ടും സധൈര്യം സംഘപരിവാറിനെയും ബിജെപിയുടെ കര്‍ണാടകയിലെ ഭരണത്തെയും അഴിമതിയെയുമെല്ലാം തുറന്നുകാട്ടുകയായിരുന്നു ഗൗരി ലങ്കേഷ്.

ഭിന്നാഭിപ്രായങ്ങളെ അസഹിഷ്ണുതയോടെയും വെറുപ്പോടെയും മാത്രം നോക്കിക്കാണുന്ന ഹിന്ദുത്വ ഫാസിസ്റ്റുകള്‍ അവര്‍ ശത്രുക്കളായി പ്രഖ്യാപിക്കുന്നവരെ ഉന്മൂലനാശ സിദ്ധാന്തത്തിലൂടെ ഇല്ലാതാക്കുക എന്ന തീവ്രനയമാണ് സ്വീകരിച്ചുപോരുന്നത്. വര്‍ഗീയ ലഹളകള്‍ ആള്‍ക്കൂട്ട കൊലപാതകം, ബോംബ് സ്പോടനങ്ങള്‍, ബലാത്സംഗം, തൂക്കികൊല, ബുള്‍ഡോസര്‍ രാജ്, എതിരാളികളെ നേരിട്ട് തോക്കിനിരയാക്കുക, ഏറ്റുമുട്ടലുകള്‍ സംഘടിപ്പിക്കുക ഇങ്ങനെ മനുഷ്യത്വ രഹിതവും പ്രാക‍ൃതവുമായ നടപടികളിലൂടെയാണ് സംഘ്പരിവാറിന്റെ കീഴിലുള്ള ഏകദേശം 30 സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കാപാലിക വൃന്ദത്തിന് ഭരണകൂടത്തിന്റെയും നാഗ്പൂര്‍ സംഖിനേതൃത്വത്തിന്റെയും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും ഉണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

ഗൗരിലങ്കേഷ് നിരന്തരം സംഘ്പരിവാറിനെതിരെ നിര്‍ഭയം ശബ്ദിച്ചുകൊണ്ടേയിരുന്നു. ഇടതു പരിപ്രേക്ഷ്യവും മതേതര ജനാധിപത്യ നിലപാടുകളും അവര്‍ ഉയര്‍ത്തിപ്പിടിച്ചു. അതില്‍ വിറളിപൂണ്ട ഭീരുക്കളാണ് അവരെ തമസിന്റെ സന്തതികള്‍ വെടിയുണ്ടയ്ക്കിരയാക്കിയത്. ഗൗരി ലങ്കേഷ്, എഴുത്തുകാരനായ കല്‍ബുര്‍ഗി, സിപിഐ നേതാവായ ഗോവിന്ദ് പന്‍സാരെ യുക്തിവാദിയും ശാസ്ത്രപ്രചാരകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ എന്നിവരെ നിഷ്ഠൂരം വധിക്കുകയായിരുന്നു. ഈ പൊന്‍താരകങ്ങള്‍ ചരിത്രമുള്ളടത്തോളം കാലം ഓര്‍മ്മിക്കപ്പെടും. ഫാസിസത്തിനെതിരെ പോരാടിയ ജ്യൂലിയന്‍ ഫ്യൂച്ചിക്കിനെയൊക്കെപോലെ ഇവര്‍ എക്കാലവും ഓര്‍മ്മിക്കപ്പെടണം.

ഗൗരി ലങ്കേഷിന്റെ ചിന്താഗതികളുമായി പൊരുത്തപ്പെട്ടുപോകുന്നവര്‍ തീര്‍ച്ചയായും അവര്‍ നിലകൊണ്ട തീവ്ര ഹിന്ദുത്വവിരുദ്ധ നിലപാടും പുരോഗമന പരിപ്രേഷ്യവും പ്രചരിപ്പിക്കണം. മതേതരത്വത്തിനും ക്രോണിക്യാപ്പിറ്റലിസത്തിനും വര്‍ഗീയതയ്ക്കും സ്ത്രീപീഡനങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ എതിര്‍പ്പിന്റെ കുന്തമുന കൊള്ളേണ്ടിടത്ത് കൊണ്ടു. അതാണ് ഗൗരി ലങ്കേഷ് ഹിന്ദുത്വവാദികളുടെ ലക്ഷ്യമായി മാറിയത്, അവരെ കൊലപ്പെടുത്തിയതും.

ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെയുടെ പിന്‍ത്തുടര്‍ച്ചക്കാരാണാ നരാധമന്മാർ. എക്കാലത്തും ഫാസിസ്റ്റ് ശക്തികള്‍ക്ക് അരങ്ങുവാഴാന്‍ കഴിയില്ല. ജനകീയ ശക്തിക്കവര്‍ അടിയറവ് പറയുന്നത് ചരിത്രത്തിലുടനീളം കാണാം. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമാകില്ല. 2024 അതിനുള്ള വര്‍ഷമായിരിക്കും. അതിന്റെ കാഹളമായിരിക്കും വരുംനാളുകളില്‍ “ഇന്ത്യ” എന്ന ആ മഹാശക്തിയിലൂടെ പ്രവഹിക്കുക്കുക.

Eng­lish Sam­mury: Sep­tem­ber 05, The day Gau­ri Lankesh was killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.