19 April 2024, Friday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024
April 4, 2024

പൊതുമുതൽ നശിപ്പിച്ച സംഭവം; പോപ്പുലർ ഫ്രണ്ട് ജപ്തി ഇന്ന് പൂർത്തിയാകും

Janayugom Webdesk
കൊച്ചി/മലപ്പുറം
January 23, 2023 9:09 am

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ചതിനെ തുടർന്ന് നഷ്ടം ഈടാക്കാനുള്ള സ്വത്ത് ജപ്തി ചെയ്യുന്ന നടപടി ഇന്ന് പൂർത്തിയാകും. റവന്യു റിക്കവറിയുടെ 35-ാം ചട്ടം പ്രകാരമുള്ള നടപടിക്രമങ്ങൾ ഇന്ന് പൂർത്തിയാകുമെന്നും ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങളുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കുമെന്നും റവന്യു മന്ത്രി കെ രാജൻ കൊച്ചിയിൽ പറഞ്ഞു. ആഭ്യന്തര വകുപ്പിന്റെ അഭ്യർത്ഥന പ്രകാരമുള്ള ജപ്തി നടപടികൾ നടന്നുവരികയാണ്. കോടതി നിർദേശപ്രകാരമാണ് അറ്റാച്ച്മെന്റ് നടപടികൾ നടക്കുന്നത്.
പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടി കോടതി നിർദേശപ്രകാരം മാത്രമേ നടത്താനാകൂ. റവന്യു റിക്കവറി ചട്ടത്തിലെ 7,34 സെക്ഷൻ പ്രകാരമാണ് നടപടിയെടുക്കേണ്ടത്. എന്നാൽ നേരിട്ട് അറ്റാച്ച് ചെയ്യാൻ കോടതി പ്രത്യേകമായി നിർദേശിച്ചതിനാലാണ് ആ രീതിയിൽ നടപടി സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. 

മലപ്പുറം ജില്ലയിലാണ് കൂടുതൽ ഇടങ്ങളിൽ സ്വത്തുക്കൾ കണ്ടുകെട്ടിയത്. 126 ഇടങ്ങളിലെ സ്വത്ത് കണ്ടുകെട്ടാനാണ് തീരുമാനിച്ചിരുന്നത്. അതിൽ 89 ഇടങ്ങളിൽ കണ്ടുകെട്ടി. ജപ്തി സ്വത്തുക്കളിൽ വീട്, സ്ഥലം, സ്ഥാപനം എന്നിവയെല്ലാം ഉൾപ്പെടുന്നു. ചിലയിടങ്ങളിൽ സ്വത്ത് കൈമാറ്റം, മേൽവിലാസത്തിലുണ്ടായ അവ്യക്തത തുടങ്ങിയ കാരണങ്ങളാൽ തുടർ നടപടി സ്വീകരിക്കാനായില്ല. ജപ്തി മുൻകൂട്ടിക്കണ്ട് ചിലർ വീടും സ്ഥലവുമെല്ലാം ബന്ധുക്കളുടെയും മറ്റും പേരുകളിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പിഎഫ്ഐ മുൻ ചെയർമാൻ ഒഎംഎ സലാമിന്റെ മഞ്ചേരി നറുകരയിലുള്ള 14 സെന്റ് സ്ഥലവും വീടും മുൻ സംസ്ഥാന പ്രസിഡന്റ് നസിറുദ്ദീൻ എളമരത്തിന്റെ നേതൃത്വത്തിൽ വാഴക്കാട് പ്രവർത്തിച്ചിരുന്ന നാഷണൽ എജ്യുക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനവും ജപ്തിചെയ്തവയിൽ ഉൾപ്പെടുന്നു. തിരൂർ താലൂക്കിലാണ് കൂടുതൽ ജപ്തി നടന്നത്. 37 ഇടങ്ങളിൽ. 16 വില്ലേജുകളിൽ 44 പ്രവർത്തകരുടെ പേരിലുള്ള സ്വത്തുക്കൾ ജപ്തിചെയ്യാനായിരുന്നു തീരുമാനം. സ്വന്തം പേരിൽ ഭൂമിയോ മറ്റു സ്വത്തുവകകളോ ഇല്ലാത്തതിനാൽ ബാക്കി ഏഴ് ഇടങ്ങളിൽ ജപ്തി നടന്നില്ല. 

പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 23നായിരുന്നു മിന്നൽ ഹർത്താൽ. മുൻകൂർ അനുമതിയില്ലാതെ ഹർത്താൽ നടത്തിയതിനും കെഎസ്ആർടിസി ബസുകൾ ആക്രമിച്ചു നശിപ്പിച്ചതുൾപ്പെടെ 5.20 കോടി രൂപയുടെ നഷ്ടം വരുത്തിയതിനുമാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. അതേസമയം പോപ്പുലർ ഫ്രണ്ടുകാരുടെ സ്വത്ത് കണ്ടുകെട്ടുന്ന നിയമപരമായ നടപടിയോട് എതിർപ്പില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. എന്നാല്‍ റെയ്ഡിന്റെ മറവിൽ പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്ന നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Eng­lish Summary:The pop­u­lar front fore­clo­sure will be com­plet­ed today

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.