22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഇന്ത്യ മതങ്ങളുടെ സംഗമഭൂമി: സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2024 10:51 pm

സംസ്കാരങ്ങള്‍, നാഗരികതകള്‍, മതങ്ങള്‍ എന്നിവയുടെ സംഗമഭൂമിയാണ് ഇന്ത്യയെന്നും അവ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും സുപ്രീം കോടതി. മതപരമായ നിര്‍ദേശങ്ങള്‍ മുസ‍്ലിം സമുദായത്തിന് മാത്രമാകരുതെന്നും മറ്റ് മതങ്ങള്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ ആക്ട് 2004 റദ്ദാക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീലുകള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ‍്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. 

രാജ്യത്ത് മതപഠനത്തിന് നിരവധി മാര്‍ഗങ്ങളുണ്ടെന്നും മദ്രസകളും വേദപാഠശാലകളും ഉദാഹരണമാണെന്നും കോടതി പറഞ്ഞു. അവയുടെ ഗുണനിലവാരത്തിനായി പാര്‍ലമെന്റ് ചില നിയന്ത്രണങ്ങളും ചട്ടങ്ങളും കൊണ്ടുവന്നാല്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. 2004ലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഹൈക്കോടതി വിധി മേയില്‍ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. നിയമത്തിന്റെ സാധുത സംബന്ധിച്ച അന്തിമവിധി പ്രഖ്യാപിക്കുന്നത് കോടതി ഇന്ന് മാറ്റിവച്ചു. 

മദ്രസകൾക്കെതിരായ ബാലാവകാശ കമ്മിഷൻ ഉത്തരവിനെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ്‌ ഇത്രയും ആശങ്ക കാണിക്കുന്നതെന്ന്‌ ദേശീയ ബാലാവകാശ കമ്മിഷനോട്‌ കോടതി ചോദിച്ചു. രാജ്യത്ത്‌ വിവിധ മതവിഭാഗങ്ങൾ അവരുടെ സ്ഥാപനങ്ങളിലൂടെ കുട്ടികൾക്ക്‌ മതപഠനം നൽകാറുണ്ടെന്നും എല്ലാവരോടും ഒരേ നിലപാടാണോ ബാലാവകാശ കമ്മിഷനുള്ളതെന്നും ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ ചോദിച്ചു. മതപഠനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. മതേതരത്വം എന്നത് ജീവിക്കുക ജീവിക്കാൻ അനുവദിക്കുക എന്നതാണെന്നും കോടതി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.