March 30, 2023 Thursday

Related news

March 29, 2023
March 27, 2023
March 27, 2023
March 26, 2023
March 25, 2023
March 25, 2023
March 19, 2023
March 19, 2023
March 17, 2023
March 17, 2023

പരമ്പരയ്ക്കായി പടവെട്ട് ; ഇന്ത്യ‑ന്യൂസിലാന്‍ഡ് അവസാന ടി20 മത്സരം ഇന്ന്

Janayugom Webdesk
അഹമ്മദാബാദ്:
February 1, 2023 8:48 am

ഏകദിനത്തിന് പിന്നാലെ ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയും പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. മത്സരം രാത്രി ഏഴിന് നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടക്കും. മൂന്ന് മത്സര പരമ്പരയില്‍ ഇരുടീമും ഓരോ കളി വീതം ജയിച്ച് സമനിലയിലാണ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാം. നേരത്തെ ഏകദിനത്തില്‍ മൂന്ന് മത്സരങ്ങളും തോറ്റ് പരമ്പര കൈവിട്ട ന്യൂസിലാന്‍ഡ് ടി20 പരമ്പര നേടി മടങ്ങാനാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ 21 റണ്‍സിന് ന്യൂസിലാന്‍ഡ് വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ പ്രധാന തലവേദന മുന്‍നിരയാണ്.

ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍— ഇഷാന്‍ കിഷന്‍ സഖ്യത്തിനും മൂന്നാമന്‍ രാഹുല്‍ ത്രിപാഠിക്കും ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. ഇതോടെ സൂര്യകുമാര്‍ യാദവിനെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്ത്യ. മൂന്ന് പേരില്‍ ഒരാള്‍ക്ക് സ്ഥാനം നഷ്ടമായേക്കും. ഇടങ്കയ്യനും വിക്കറ്റ് കീപ്പറുമെന്ന പരിഗണന ഇഷാന്‍ കിഷന് ലഭിച്ചേക്കും. ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗില്ലിനെ ഒരിക്കല്‍കൂടി വിശ്വാസത്തിലെടുക്കും. രണ്ട് മത്സരത്തിലും താളം കണ്ടെത്താന്‍ വിഷമിച്ച ത്രിപാഠിക്കാണ് സ്ഥാനം നഷ്ടമാവാന്‍ സാധ്യത. അങ്ങനെ വന്നാല്‍ പൃഥ്വി ഷാ ഓപ്പണറായെത്തും. വെടിക്കെട്ട് ഓപ്പണര്‍ പൃഥ്വി ഷാ ടീമിന്റെ ഭാഗമാണെങ്കിലും ഇനിയും അവസരം നല്‍കിയിട്ടില്ല.

അവസാന കളിയിലെങ്കിലും പൃഥ്വിയെ ഇന്ത്യ കളിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രണ്ടാം ടി20യില്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഇന്ത്യ പരീക്ഷിച്ചിരുന്നു. ഈ നീക്കം വിജയമാവുകയും ചെയ്തു. പിച്ചിന്റെ സ്വഭാവം പരിഗണിച്ചായിരുന്നു ഉമ്രാന്‍ മാലിക്കിനെ ഒഴിവാക്കി യുസ്വേന്ദ്ര ചഹലിനെ ടീമിലേക്കു തിരിച്ചുവിളിച്ചത്. മൂന്നാം ടി20യിലും ചഹല്‍-കുല്‍ദീപ് യാദവ് ജോടി കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. അഹമ്മദാബാദിലെ പിച്ച് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. നേരത്തെ സ്പിന്നര്‍മാര്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഗ്രൗണ്ടാണിത്. അതുകൊണ്ടു തന്നെ കുല്‍-ചാ സഖ്യം ഒരിക്കല്‍ക്കൂടി സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.