27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 25, 2024
July 24, 2024
July 23, 2024
July 23, 2024
July 23, 2024
July 22, 2024
July 22, 2024

ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ‑ശ്രീലങ്ക പോരാട്ടം

Janayugom Webdesk
സിൽഹെറ്റ്
October 13, 2022 10:34 pm

തായ്‌ലന്‍ഡിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ടീം ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഫൈനലില്‍ കടന്നു. 74 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ തായ്‌ലന്‍ഡിന് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഫൈനലില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. നാല് ഓവറില്‍ വെറും ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് തായ്‌ലന്‍ഡിനെ തകര്‍ത്തത്. രാജേശ്വരി ഗെയ്ക്‌വാദ് രണ്ടു വിക്കറ്റെടുത്തു. നട്ടായ ബോച്ചാതം (21), ക്യാപ്റ്റന്‍ നറുമോല്‍ ചായ്‌വായ് (21) എന്നിവര്‍ മാത്രമാണ് തായ്‌ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ടത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. 28 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 42 റണ്‍സെടുത്ത ഷഫാലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആദ്യ വിക്കറ്റില്‍ ഷെഫാലി വര്‍മ്മ‑സ്‌മൃതി മന്ദാന സഖ്യം 4.3 ഓവറില്‍ 38 റണ്‍സ് ചേര്‍ത്തതോടെ ഇന്ത്യക്ക് തുടക്കം മോശമായില്ല. മന്ദാനയുടെ പുറത്താകലിന് ശേഷം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ജെമീമ റോഡ്രിഗസ്-ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ 13-ാം ഓവറില്‍ 100 കടത്തി. പിന്നാലെ ജെമീമ(25 പന്തില്‍ 27) മടങ്ങി. വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷ് (2) നിരാശപ്പെടുത്തിയപ്പോള്‍ പൂജ വസ്ത്രാക്കര്‍ (13 പന്തില്‍ 17) മികച്ച പ്രകടനം കാഴ്ചവച്ചു. ദീപ്തി ശര്‍മ 3 റണ്‍സെടുത്ത് പുറത്തായി. ആറ് വിക്കറ്റിന് 148 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കും ഇന്ത്യയെത്തി. സൊര്‍ണാറില്‍ ട്രിപ്പോച്ച് മൂന്ന് വിക്കറ്റുമായി തായ്‌ലന്‍ഡ് നിരയില്‍ തിളങ്ങി.

ആറ് തവണ ഏഷ്യാ കപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അവസാന ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനോട് തോറ്റിരുന്നു. ഈ കിരീടം തിരിച്ചുപിടിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. രണ്ടാം സെമിഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ശ്രീലങ്ക ഫൈനലില്‍ കടന്നു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒരു റണ്‍സിനാണ് ശ്രീലങ്കയുടെ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 123 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 

Eng­lish Sum­ma­ry: India vs Sri Lan­ka in Asia Cup Final
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.