30 April 2024, Tuesday

Related news

April 29, 2024
April 27, 2024
April 27, 2024
April 26, 2024
April 23, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024

സുപ്രീം കോടതിയില്‍ കേരളത്തിന്റെ കേസ്: ഫെഡറലിസത്തില്‍ നിര്‍ണായകം

കെ എന്‍ ബാലഗോപാല്‍ 
ധനകാര്യ മന്ത്രി
April 6, 2024 4:45 am

കേരളവും യൂണിയൻ സർക്കാരുമായുള്ള സാമ്പത്തിക ബന്ധങ്ങൾ സംബന്ധിച്ച് സുപ്രീം കോടതിയിൽ നടക്കുന്ന കേസ് വളരെയേറെ ചർച്ചചെയ്യപ്പെടുകയാണ്. കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെയും, അവ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെയും സംബന്ധിച്ച് സുപ്രീം കോടതിയിൽ വന്ന ആദ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേസാണിതെന്ന് കോടതി തന്നെ അംഗീകരിച്ചു. അതിനാൽത്തന്നെ ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ഈ കേസും ഇതിന്റെ തുടർച്ചയായുള്ള പൊതുചർച്ചകളും, ഹർജി നൽകുന്നതിനുമുമ്പ് കേരളത്തിനകത്തും ഡൽഹി കേന്ദ്രീകരിച്ചും നടന്ന പ്രചാരണവും പ്രക്ഷോഭവുമൊക്കെ ദേശീയതലത്തിൽ വിഷയം സജീവമാക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട ദേശീയ പത്രങ്ങളിൽ പലതും അവരുടെ മുഖപ്രസംഗങ്ങളിലടക്കം കേന്ദ്ര–സംസ്ഥാന സാമ്പത്തിക വിഷയങ്ങളെയും അതിൽ കൂടുതൽ സുതാര്യമായ നയങ്ങൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെയും ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്ന ലേഖനങ്ങളും വാർത്തകളും വലിയതോതിൽ, അച്ചടി മാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വന്നു. ഇക്കാര്യത്തിൽ കേരളം ഉന്നയിച്ച വിഷയങ്ങൾ പൊതുവിൽ അംഗീകരിക്കപ്പെട്ടു. അതിന്റെ ഭാഗമായിത്തന്നെയാണ് തമിഴ്‌നാടും, കോൺഗ്രസ് ഭരിക്കുന്ന കർണാടകയും തെലങ്കാനയും, മറ്റ് പല പ്രതിപക്ഷ സംസ്ഥാനങ്ങളും ഈ വിഷയം ഗൗരവമായി ഏറ്റെടുക്കാൻ തയ്യാറായത്. ചില സംസ്ഥാനങ്ങൾ ഇതേ വിഷയങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയില്‍ പോയിരിക്കുകയാണ്.
കേരളത്തിന്റെ ആവശ്യങ്ങളിൽ ഏതെങ്കിലും അംഗീകരിച്ചാൽ മറ്റ് സംസ്ഥാനങ്ങളും സമാനവാദവുമായി വരുമെന്ന ന്യായമാണ് കേന്ദ്ര സർക്കാരിനായി അഭിഭാഷകർ സുപ്രീം കോടതിയിൽ മുന്നോട്ടുവച്ചത്. അത് തങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന വാദവും നിരത്തി. ‘കൊടുക്കേണ്ടതല്ല, കൊടുക്കാവുന്നതാണ്’ എന്നിങ്ങനെ ന്യായത്തിന്റെ അടിസ്ഥാനത്തിൽ മാത്രം എടുക്കാവുന്ന തീരുമാനങ്ങളിൽ അഭിപ്രായം പറയേണ്ട കേന്ദ്ര സർക്കാർ, മറ്റുചില വാദങ്ങൾ ഉയർത്താനാണ് ശ്രമിച്ചത്.
ഹർജി വിഷയം പൊതുചർച്ച ആയപ്പോഴും, കോടതി വിധി വന്നശേഷവും കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷം സംസ്ഥാനം പറയുന്ന കാര്യങ്ങളൊന്നും ശരിയല്ലെന്ന പ്രചാരണത്തിനാണ് ശ്രമിച്ചത്. കോടതിയിൽ ഉയർത്തിയ വാദങ്ങളിലൊന്നും അടിസ്ഥാനമില്ലെന്നായി പ്രതിപക്ഷ നിലപാട്. എന്നാൽ, നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്നും, കേരളം പറഞ്ഞതിൽ കഴമ്പുണ്ടെന്നും, സംസ്ഥാനത്തിന് അർഹമായ നികുതി വിഹിതം അടക്കം കിട്ടുന്നില്ലായെന്നതും ഇപ്പോൾ എല്ലാവരും അംഗീകരിക്കുന്നു. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വേണ്ടത്ര കിട്ടുന്നില്ലെന്നതാണ് യാഥാർത്ഥ പ്രശ്നം.

 


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ വികസനം സാധ്യതകളും വെല്ലുവിളികളും


കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളിൽനിന്ന് സമാഹരിക്കുന്ന നികുതിയുടെ ഒരു ഭാഗമാണ് നികുതി വിഹിതമായി താഴേക്ക് തരുന്നത്. കേരളത്തിന് 10-ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കിട്ടിയിരുന്ന 3.8 ശതമാനം നികുതിവിഹിതം നിലവിലെ 15-ാംധനകാര്യ കമ്മിഷന്‍ 1.9 ശതമാനത്തിലേക്ക് താഴ്ത്തിയതിലൂടെ വലിയതോതിൽ വരുമാനത്തിൽ ഇടിവുണ്ടായിട്ടുണ്ട്. ജിഎസ്‌ടി കൂടി നടപ്പായ സാഹചര്യത്തിൽ നികുതി ശേഖരിക്കുന്നതിനുള്ള അവകാശങ്ങളുടെയും അധികാരങ്ങളുടെയും എറ്റവും വലിയ പങ്ക് കേന്ദ്ര സർക്കാരിന്റെ കൈകളിലായി. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ വളരെച്ചുരുങ്ങി. സർക്കാർ വകുപ്പുകളുടെ നിലവാരത്തിലേക്ക് അവ താഴ്ത്തപ്പെടുകയും ചെയ്യുന്നു. ഇതാണ് കേരളം ചോദ്യം ചെയ്യുന്ന പ്രധാന വിഷയം. സംസ്ഥാനങ്ങൾക്ക് അർഹതയുള്ള അവകാശം കിട്ടണം എന്ന പ്രശ്നമാണ് കേരളം ഉന്നയിക്കുന്നത്.
ഇവ കേരളത്തിന്റെ മാത്രം വിഷയങ്ങളല്ല. രാജ്യത്തെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും നേരിടുന്ന പ്രശ്നങ്ങളാണ്. എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങൾക്കും ഇത്തരം കടുത്ത വിവേചനമാണ് അനുഭവിക്കേണ്ടിവരുന്നത്. യൂണിയൻ സർക്കാര്‍, ഗ്രാന്റുകൾ അനുവദിക്കുന്നതിൽ ഭരണഘടനാപരമായ മാനദണ്ഡങ്ങൾക്കല്ല, സംസ്ഥാനങ്ങളുടെ ഭരണ നേതൃത്വത്തിൽ ആര് എന്നതിനാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് വായ്പ എടുക്കുന്ന കാര്യത്തിലും പ്രതിപക്ഷ സംസ്ഥാനങ്ങൾ നേരിടേണ്ടിവരുന്നത്. ഇല്ലാത്ത നിബന്ധനകൾ അടിച്ചേല്പിക്കുന്നു. അതിന് മുൻകാല പ്രാബല്യം നൽകി നടപ്പു സാമ്പത്തിക വർഷത്തിലെ വായ്പാനുമതിയിൽ വെട്ടിക്കുറവ് വരുത്തുന്നുവെന്ന അതീവഗുരുതരമായ പ്രശ്നമാണ് ഇപ്പോൾ കേരളം നേരിടുന്നത്. സംസ്ഥാന ബജറ്റിനെ തകിടം മറിക്കുന്നതാണ് ഇത്തരം നിലപാടുകൾ. വായ്പ അടക്കമുള്ള വരുമാന സ്രോതസുകളെ അടിസ്ഥാനമാക്കിയാണ് ബജറ്റിൽ സംസ്ഥാനത്തിന്റെ പദ്ധതി, പദ്ധതിയേതര പ്രവർത്തനങ്ങളുടെ മുൻഗണനയും വിഹിതവും നിശ്ചയിക്കുന്നത്. സംസ്ഥാന ബജറ്റിനെപ്പോലും തകര്‍ക്കുന്ന നിലയിലാണ് പിന്നീട് വായ്പാനുമതിയിലെ കേന്ദ്ര സർക്കാരിന്റെ അനാവശ്യ ഇടപെടല്‍.
ഭരണഘടനാപരമായും നിയമവിധേയമായും സംസ്ഥാനങ്ങൾക്ക് എടുക്കാൻ പറ്റുന്ന വായ്പയ്ക്ക് പരിധിയുണ്ട്. 2003ലെ ധന ഉത്തരവാദിത്ത നിയമത്തിൽ 2018ൽ പാർലമെന്റ് വരുത്തിയ ഭേദഗതിയിലൂടെ സംസ്ഥാനങ്ങളുടെ വായ്പാ പരിധി നിശ്ചയിക്കാനും വായ്പയ്ക്ക് അനുമതി നൽകുന്നതിനുമുള്ള അധികാരം യൂണിയൻ സർക്കാരിൽ നിക്ഷിപ്തമാക്കി. ഇതനുസരിച്ച് യൂണിയൻ സർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കൽ സാധ്യമാകൂ. യൂണിയൻ സർക്കാർ സമ്മതം അറിയിക്കുന്ന ഘട്ടത്തിൽമാത്രമാണ് ധന വിപണയിൽ സംസ്ഥാനങ്ങളുടെ കടപ്പത്രം റിസർവ് ബാങ്ക് ലേലത്തിന് വയ്ക്കുന്നത്. യൂണിയൻ സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും അനുമതിയില്ലാതെ ഒരു രൂപപോലും കടമെടുക്കാൻ സംസ്ഥാനത്തിനാകില്ല. വസ്തുത ഇതായിരിക്കെയാണ് കേരളം നിയന്ത്രണമില്ലാതെ വായ്പ എടുക്കുന്നതായി പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്തിന് തിരിച്ചടയ്ക്കാൻ കഴിയുമെന്ന് ഉറപ്പുള്ള വായ്പാപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. അതുതന്നെ എടുക്കാൻ അനുവദിക്കില്ല എന്നനിലയിൽ, വൈരനിര്യാതന ബുദ്ധിയോടെ സംസ്ഥാനത്തെ കാണുന്നുവെന്നതാണ് ഈ കേസിന്റെ ഭാഗമായി ഉന്നയിച്ചിട്ടുള്ള മറ്റൊരു പ്രശ്നം.

 


ഇതുകൂടി വായിക്കൂ:  സൈന്യത്തിലും മോഡിവൽക്കരണം


 

നേരത്തെ സൂചിപ്പിച്ചതുപോലെ സംസ്ഥാനത്തിന് അർഹതയുള്ള പങ്ക് കേന്ദ്ര നികുതി വിഹിതം കൃത്യമായി ലഭിക്കുകയാണെങ്കിൽ വലിയതോതിൽ കടമെടുക്കാതെതന്നെ സംസ്ഥാനങ്ങൾക്ക് മുന്നോട്ടുപോകാനാകും. വരുമാനം വലിയതോതിൽ വർധിപ്പിക്കാനും സാമ്പത്തിക പ്രക്രിയ ഊർജിതമാക്കാനും കഴിഞ്ഞതുകൊണ്ടുമാത്രമാണ് കേരളത്തിന് ഇപ്പോൾ തകർച്ചയിലെത്താതെ പിടിച്ചുനിൽക്കാനാകുന്നത് എന്നതാണ് വസ്തുത. 2020–21ൽ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. 2023–24ൽ ഇത് 77,000 കോടിയായി ഉയർത്താനായി. വെറും മൂന്നുവർഷത്തിനുള്ളിലാണ് 60 ശതമാനത്തോളം വർധന സാധ്യമാക്കിയത്. ഈ വർധനകൂടി വന്നില്ലായിരുന്നുവെങ്കിൽ, കേന്ദ്ര സർക്കാരിന്റെ നിലവിലെ സംസ്ഥാന വിരുദ്ധ നിലപാടുകാരണം കേരളത്തിന്റെ എല്ലാ സാമ്പത്തിക കാര്യങ്ങളും തകർച്ചയിലേക്ക് എത്തുമായിരുന്നു. അതെല്ലാം നേരിട്ട്, ഏറ്റവും വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുന്ന തരത്തിലേക്ക് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞതുകൊണ്ടാണ് ഇത്രയും കനത്ത തിരിച്ചടി വന്നിട്ടും നമുക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നത്. വായ്പയുടെ അളവ് കുറയ്ക്കാനുമാകുന്നു.
സിഎജിയുടെ അവസാനത്തെ കണക്കിൽ ധനക്കമ്മി 2.44 ശതമാനത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. റവന്യു കമ്മി 0.88 ശതമാനത്തിലെത്തി. കടബാധ്യത കൂടുന്നുവെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് സിഎജിയുടെ ഈ കണക്കുകൾ.
നികുതി വരുമാനം വെട്ടിക്കുറയ്ക്കുന്നുവെന്ന വിഷയത്തിനൊപ്പം അർഹമായ വായ്പപോലും നിഷേധിച്ച് ശ്വാസം മുട്ടിച്ച് സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്ന നിലപാടിനെതിരെയുള്ള യോജിച്ച പ്രവർത്തനങ്ങളും ചർച്ചകളും ഉയർന്നുവരേണ്ട ഘട്ടമാണിത്. കൂടുതൽ കരുത്താർജിക്കുന്ന സംസ്ഥാനങ്ങളാകെ ഒരുമിച്ച് രാജ്യം കൂടുതൽ ശക്തമാകുന്നതിനായി, സഹകരണ ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ ഐക്യത്തോടെ മുന്നോട്ടുവരേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.