16 April 2024, Tuesday

മുന്നേറാം ഭരണഘടനയുടെ വെളിച്ചത്തിൽ

എ എന്‍ ഷംസീര്‍
നിയമസഭാ സ്പീക്കർ
November 26, 2022 4:58 am

ഇന്ന് ഭരണഘടനാ ദിനമാണ്. രാജ്യത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് 73 വർഷം പൂർത്തിയാവുന്നു. 1949 നവംബർ 26നായിരുന്നു ഭരണഘടനാ നിർമ്മാണ സമിതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയത്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന, രാജ്യത്തെ ഓരോ പൗരന്റെയും അവകാശങ്ങളെയും ചുമതലകളെയുംകുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ല ഇന്ത്യയുടെ ഭരണഘടന. അത് സ്വാതന്ത്ര്യ സമരത്തിന്റെ ഉല്പന്നമാണ്. സ്വാതന്ത്ര്യസമര കാലത്ത് തന്നെ നമ്മുടെ രാജ്യത്തിന് ഒരു ഭരണഘടന വേണമെന്നും അതിനായി ഭരണഘടനാ അസംബ്ലി ആവശ്യമാണെന്നുമുള്ള ആശയം മുന്നോട്ടുവച്ചത് 1934ൽ എം എൻ റോയ് ആണ്. 1940ൽ ഓഗസ്റ്റ് ഓഫർ എന്നറിയപ്പെടുന്ന ഉറപ്പുകളിലൂടെ ഇന്ത്യയുടെ ഭരണഘടന എന്ന ആശയം ബ്രിട്ടീഷുകാർ അംഗീകരിച്ചു. ഇന്ത്യയ്ക്ക് അധികാരം കൈമാറുന്നതിനായി രൂപീകരിച്ച കാബിനറ്റ് മിഷൻ 1946 ജൂലൈയിൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചതോടെ ഭരണഘടനയിലേക്കുള്ള നമ്മുടെ യാത്ര ആരംഭിച്ചു. ഡോ. രാജേന്ദ്രപ്രസാദായിരുന്നു അധ്യക്ഷൻ. 1947 ഓഗസ്റ്റ് 29ന് കരട് നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. ഡോ. ബി ആർ അംബേദ്കർ ആയിരുന്നു അധ്യക്ഷൻ. ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ അംബേദ്കർ, 1948 ഫെബ്രുവരിയിൽ ഭരണഘടനാ നിർമ്മാണ സഭാ അധ്യക്ഷന് മുന്നിൽ ഭരണഘടന സമർപ്പിച്ചു. മാർച്ചിൽ ജനങ്ങളുടെ അഭിപ്രായത്തിനായി പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അഭിപ്രായം രേഖപ്പെടുത്താൻ എട്ട് മാസത്തെ സമയം നൽകി. എല്ലാ നടപടിക്രമങ്ങൾക്കും ശേഷം 1949 നവംബർ 26ന് ഭരണഘടനാ നിർമ്മാണ സഭയുടെ അംഗീകാരം നേടി. 1950 ജനുവരി 26ന് ഭരണഘടന നമ്മുടെ രാജ്യത്ത് നിലവിൽ വന്നു.

 


ഇതുകൂടി വായിക്കു; ഹിജാബ് വിധിയും ഭരണഘടനയും


ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും അതിന്റെ ആമുഖത്തിൽ തന്നെ ചുരുക്കി അവതരിപ്പിക്കുന്നുണ്ട്. ഭരണഘടനയുടെ ആത്മാവ് എന്നാണ് ആമുഖത്തെ വിശേഷിപ്പിക്കാറ്. ജവഹർലാൽ നെഹ്രുവാണ് ആമുഖത്തിന്റെ ശില്പി. 1946 ഡിസംബർ 13-ാം തീയതി നെഹ്രു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് പിന്നീട് ആമുഖമായി മാറിയത്. 1976ലെ 42-ാം ഭേദഗതിയിലൂടെയാണ് സോഷ്യലിസം, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തത്. ഇന്ന് അവ സംരക്ഷിക്കാനുള്ള യത്നത്തിലാണ് രാജ്യത്തെ ജനാധിപത്യവാദികള്‍. ഇന്ത്യൻ ഭരണഘടനയുടെ നിർമ്മിതി, വിവിധ രാജ്യങ്ങളിൽ നിന്നും സംവിധാനങ്ങളിൽ നിന്നും ആശയങ്ങൾ സ്വീകരിച്ചുകൊണ്ടായിരുന്നു. അതിനേക്കാളൊക്കെ ഏറെ ഉൾക്കൊണ്ടിട്ടുള്ളത് 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിനെയാണ്. ഫെഡറൽ ഘടന, ഗവർണർ പദവി, പബ്ലിക് സർവീസ് കമ്മിഷൻ തുടങ്ങിയവയെല്ലാം ഭരണഘടനയിലേക്ക് സ്വീകരിച്ചിട്ടുള്ളത് ഈ ആക്ടിൽ നിന്നാണ്. ബ്രിട്ടനിൽ നിന്ന് പാർലമെന്ററി ജനാധിപത്യം, സ്പീക്കർ, തെരഞ്ഞെടുപ്പ് സംവിധാനം, ദ്വിമണ്ഡല സഭ, കാബിനറ്റ് സമ്പ്രദായം, ഏക പൗരത്വം, നിയമവാഴ്ച, സിഎജി, റിട്ടുകൾ, രാഷ്ട്രത്തലവൻ നാമമാത്രമായ അധികാരം എന്നിവയൊക്കെ സ്വീകരിച്ചപ്പോൾ; മൗലിക കടമകൾ, പഞ്ചവത്സര പദ്ധതി തുടങ്ങിയവ റഷ്യയിൽ നിന്നാണ് ഉൾക്കൊണ്ടത്. ഓസ്ട്രേലിയയാണ് കൺകറന്റ് ലിസ്റ്റ്, പാർലമെന്റിന്റെ സംയുക്ത സമ്മേളനം എന്നിവ സംഭാവന ചെയ്തത്. കാനഡയിൽ നിന്ന് യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ എന്നിവ സ്വീകരിച്ചു. അടിയന്തരാവസ്ഥയെ ഉൾച്ചേർത്തത് ജർമനിയിൽ നിന്നാണ്. റിപ്പബ്ലിക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഫ്രാൻസിൽ നിന്നും ഭരണഘടനാ ഭേദഗതി സംബന്ധിച്ച ആശയം ദക്ഷിണാഫ്രിക്കയിൽ നിന്നും ഉൾക്കൊണ്ടു. അതുപോലെ അയർലൻഡിൽ നിന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പ്, രാജ്യസഭയിലേക്കുള്ള പ്രസിഡന്റിന്റെ നാമനിർദ്ദേശങ്ങൾ, നിർദ്ദേശക തത്വങ്ങൾ എന്നിവ സ്വീകരിച്ചപ്പോൾ, ആമുഖവും മൗലികാവകാശങ്ങളും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും ജുഡീഷ്യൽ റിവ്യൂവും ഇംപീച്ച്മെന്റും ലിഖിത ഭരണഘടനയും വൈസ് പ്രസിഡന്റും സ്വീകരിക്കപ്പെട്ടത് യുഎസ്എയിൽ നിന്നാണ്. ഇത്തരത്തിൽ ലോകമെമ്പാടുമുള്ള അർത്ഥവത്തായ മൂല്യങ്ങളെ ഉൾക്കൊണ്ട് നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെ മൂർത്തമാക്കാനായി എന്നത് അവിസ്മരണീയമാണ്.

ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിൽ നിറഞ്ഞുനിൽക്കുന്ന, ദിശാബോധം നൽകുന്ന ആധികാരിക മാർഗരേഖയാണ് ഭരണഘടന. നമ്മളെല്ലാവരും അത് അംഗീകരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സംസ്കാരം എന്നത് ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയാണ്. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഭരണഘടനയുടെ ഉൾക്കാമ്പ്. ഭരണനിർവഹണം, നിയമനിർമ്മാണം, നീതിന്യായ പരിപാലനം തുടങ്ങിയ ഭരണയന്ത്രത്തിന്റെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലും കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയ വ്യത്യസ്ത മേഖലകൾ തമ്മിലുമുള്ള ബന്ധങ്ങൾ നിർണയിക്കുകയും നിർവചിക്കുകയും ചെയ്യുന്നത് ഭരണഘടനയാണ്. പ്രാരംഭത്തിൽ 22 ഭാഗവും 395 അനുച്ഛേദങ്ങളും ഒന്‍പത് പട്ടികയുമുണ്ടായിരുന്ന ഭരണഘടനയായിരുന്നു. നിരവധി അപവാദങ്ങളും പരിമിതികളും സവിശേഷതകളും ഇവ സംബന്ധിച്ച് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുമുണ്ട്. തുടർന്നുവന്ന നൂറിലധികം ഭേദഗതികളിലൂടെ അമ്പതിലധികം അനുച്ഛേദങ്ങളും മൂന്ന് പട്ടികകളും നമ്മുടെ ഭരണഘടനയിൽ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

 


ഇതുകൂടി വായിക്കു;ഭരണഘടന നേരിടുന്ന വെല്ലുവിളികൾ


 

ദീർഘമായ തർക്കങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് പല ഭാഗങ്ങളും ഭരണഘടനയിൽ ചേർക്കപ്പെട്ടത്. രാജ്യത്തിന്റെ പേര് എന്താകണമെന്നതുതന്നെ വലിയ തർക്ക വിഷയമായിരുന്നു. നമ്മുടെ അയൽ രാജ്യത്തിന് പാകിസ്ഥാൻ എന്ന പേരു വന്നതിനാൽ നമ്മൾ ഹിന്ദുസ്ഥാൻ എന്ന പേരിടണമെന്ന് ശഠിച്ചവരുണ്ട്. അല്ലെങ്കിൽ ഹിന്ദുകാണ്ഡം എന്നാക്കണമെന്ന് പറഞ്ഞവരുണ്ട്. എന്നാൽ, അവസാനം ഇന്ത്യ അല്ലെങ്കിൽ ഭാരതം എന്ന പേരാണ് നിശ്ചയിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖം എങ്ങനെ തുടങ്ങണമെന്നത് സംബന്ധിച്ചും തർക്കമുണ്ടായി. ദൈവത്തിന്റെ നാമത്തിൽ ആരംഭിക്കണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ, വീ ദ പീപ്പിൾ ഓഫ് ഇന്ത്യ(ഇന്ത്യയിലെ ജനങ്ങളായ നമ്മൾ) എന്ന തുടക്കമാണ് അംഗീകരിക്കപ്പെട്ടത്. ഇതെല്ലാം തീർപ്പാക്കാൻ വോട്ടെടുപ്പുകളും നടന്നു. മതത്തിന്റെ പേരിൽ വിവേചനമോ പ്രീണനമോ പാടില്ലെന്ന പ്രസക്തമായ വ്യവസ്ഥയുമുണ്ടാക്കി. ഇതിലെല്ലാം പുരോഗമനപരമായ നിലപാട് സുവ്യക്തമായിരുന്നു. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ഊട്ടിയുറപ്പിക്കുന്ന, പൗരാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണഘടന സംരക്ഷിക്കപ്പെടേണ്ടത് വർത്തമാനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഭരണഘടനയിൽ ഭേദഗതികളും പൊളിച്ചെഴുത്തും കൂട്ടിച്ചേർക്കലും വേണമെന്ന് പല ഘട്ടങ്ങളിലും പലരും ആവശ്യപ്പെട്ടിട്ടുണ്ട്. അതിൽ മിക്ക ആവശ്യങ്ങളും നമ്മുടെ ഭരണഘടനയുടെ ജനാധിപത്യത്തിന്റെയും സമത്വാശയങ്ങളുടെയും ഭാഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. ആ കാഴ്ചപ്പാടിലാവണം നാം ഓരോരുത്തരും ഇന്ത്യൻ ഭരണഘടനയെ സമീപിക്കേണ്ടത്. ഭരണഘടനയെ നോക്കുത്തിയാക്കിക്കൊണ്ടുള്ള പല കുപ്രസിദ്ധ നീക്കങ്ങളും ഇതോടൊപ്പം നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. കേരള നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന ഇഎംഎസ് സർക്കാരിനെ ഭരണഘടനയുടെ 356-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ട നടപടി ഇതിന് ഉദാഹരണമാണ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തിയ അടിയന്തരാവസ്ഥ രാജ്യത്ത് പ്രഖ്യാപിച്ച് നടപ്പിലാക്കിയത് മറ്റൊരു ഉദാഹരണമാണ്. ഇപ്പോൾ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും പൗരാവകാശവും മാധ്യമ സ്വാതന്ത്ര്യവും ഭരണഘടനാമൂല്യങ്ങളും കവരുകയാണെന്നും ചൂണ്ടിക്കാട്ടി നിരവധി പ്രക്ഷോഭങ്ങൾ ഉയർന്നുവരുമ്പോൾ, ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കപ്പെടരുതെന്ന മുദ്രാവാക്യം പ്രസക്തമാണ്. ഭരണകൂടത്തെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നുവെന്ന ആക്ഷേപം ശക്തമായുണ്ട്. പൗരത്വനിയമ ഭേദഗതി പാർലമെന്റിൽ പാസാക്കിയത് ഇതിനൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ‘ഭരണഘടന എത്ര നല്ലതാണെങ്കിലും അത് നടപ്പാക്കുന്നവർ നല്ലതല്ലെങ്കിൽ അത് ചീത്തയാകു‘മെന്ന് 1949 നവംബർ 25ന് ഭരണഘടനാ അസംബ്ലിയിൽ അംബേദ്കർ നൽകിയ മുന്നറിയിപ്പാണ് ഇത്തരം നീക്കങ്ങളുണ്ടാവുമ്പോൾ ഓർമ്മവരുന്നത്. രാജ്യത്ത് പതിനൊന്നോളം സംസ്ഥാനങ്ങൾക്ക് ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രത്യേക പദവികളോ പരിഗണനകളോ ഉണ്ട്. അതെല്ലാം നിലനിർത്തിക്കൊണ്ടുതന്നെ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞത് നാം കണ്ടു. അതുപോലെ കാർഷിക ഭേദഗതി നിയമം, തൊഴിൽ നിയമം, അയോധ്യാ വിധി നടപ്പാക്കൽ തുടങ്ങിയവയെല്ലാം ഭരണഘടനാപരമായിരുന്നോ എന്ന കാര്യത്തിലും വ്യാപകമായ ചർച്ചകൾ നടന്നുവരുന്നു. മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കാൻ പാടില്ലെന്നും വിവേചനമോ പ്രീണനമോ പാടില്ലെന്നും ഭരണഘടന ഊന്നുന്നുണ്ട്.

പരമാധികാര, സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക് എന്നാണ് നമ്മുടെ റിപ്പബ്ലിക്കിന് ഭരണഘടന നൽകിയ വിശേഷണങ്ങൾ. ഇതിലെ മതനിരപേക്ഷത ഉൾപ്പെടെയുള്ള വിശേഷണങ്ങൾ അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ട് അത്തരം മൂല്യങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ രാജ്യത്തിന്റെ പല ഭാഗത്തും അരങ്ങേറുന്നുണ്ട്. ഭരണഘടനയെ പിച്ചിച്ചീന്തുവാനുള്ള ഇത്തരം നീക്കങ്ങളെ ജനാധിപത്യ, മതനിരപേക്ഷ വാദികൾ ചെറുത്തുതോൽപ്പിക്കണം. ഭരണഘടനാ സംരക്ഷണത്തിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യൻ ഭരണഘടനയോട് പ്രതിബദ്ധത പുലർത്തി പ്രവർത്തിക്കുവാനും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം തുടങ്ങിയവയെല്ലാം സംരക്ഷിക്കുവാനുമുള്ള ശക്തമായ പ്രവർത്തനങ്ങൾ കേരളത്തിൽ നിന്ന് ഉയർന്നുവരണം. ഭരണഘടനയെക്കുറിച്ചുള്ള അറിവ് ഈ കാലഘട്ടത്തിൽ പരമപ്രധാനമായ ഒന്നാണ്. ഓരോ മലയാളിക്കും ഭരണഘടനാ സാക്ഷരത പകർന്നുനൽകാനുള്ള ഒരു ക്യാമ്പയിന് ഭരണഘടനാ ദിനമായ ഇന്ന് കേരള നിയമസഭ തുടക്കം കുറിക്കുകയാണ്. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ 45 ലക്ഷത്തിലേറെ കുടുംബങ്ങളിലേക്ക് ഭരണഘടനയെ കുറിച്ചുള്ള അറിവ് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീയുടെ യൂണിറ്റ് മുതലുള്ള വിവിധ തലങ്ങളിൽ നടക്കുന്ന ആ ക്യാമ്പയിനിലൂടെ ഭരണഘടനയുടെ ആവിർഭാവത്തെക്കുറിച്ചും ഭരണഘടനാ മൂല്യങ്ങളെ സംബന്ധിച്ചും വിപുലമായ ബോധവല്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഭരണഘടനാ സാക്ഷരതാ യജ്ഞത്തിന് ഭരണ‑പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ ജനാധിപത്യ വിശ്വാസികളുടേയും സഹകരണം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ നിലനില്പ് ആഗ്രഹിക്കുന്നവർക്ക് ഭരണഘടനയെ പ്രകാശിപ്പിക്കാതിരിക്കാനാവില്ല. അതിന്റെ വെളിച്ചത്തിലാണല്ലോ വരുംതലമുറ വളരേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.