30 December 2025, Tuesday

തീവ്രഹിന്ദുത്വവും അറിവിടങ്ങളും ദേശീയതയും

അജിത് കൊളാടി
വാക്ക്
December 28, 2025 4:40 am

ജ്ഞാനോദയ കാലഘട്ടത്തിലെ ഇംഗ്ലണ്ടിലെ പണ്ഡിതനായിരുന്ന ഫ്രാൻസിസ് ബേക്കൻ ‘അറിവ് അധികാരമാണ്’ എന്ന വസ്തുത, പ്രത്യേകിച്ചും ഇംഗ്ലണ്ടിന്റെ സാമ്രാജ്യാധിപത്യം സാധൂകരിക്കാനായി അടിവരയിട്ടുപറഞ്ഞിട്ടുണ്ട്. അറിവിന്റെ കേന്ദ്രങ്ങളെ പിടിച്ചെടുക്കുന്നതും അത് വികൃതമാക്കുന്നതും അധികാരികളുടെ സ്വഭാവ രീതിയാണ്. അതേ അറിവിന്റെ കേന്ദ്രങ്ങളിൽ നിന്നുതന്നെയാണ് അധീശത്വത്തിനും അറിവിനെ ആധാരമാക്കുന്ന സമഗ്രാധിപത്യത്തിനും നേരെയുള്ള പ്രതിരോധങ്ങളും ഉണ്ടാകുന്നത്. ഇന്ന് അക്കാദമിക്ക് സാംസ്കാരിക കേന്ദ്രങ്ങൾ മീഡിയോക്രസിയുടെ ചതുപ്പുനിലങ്ങളാണ്. മിക്കവാറും എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ ആജ്ഞാനുവർത്തികളെയാണ് അവിടേക്കെത്തിക്കുന്നത് . സംഘ്പരിവാർ അവയെ വിഷ സംക്രമണത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റി. സർവകലാശാലകളടക്കമുള്ള അറിവിടങ്ങൾ സംവാദത്തിന്റെ അനന്തമായ തുറസുകളാണ്. യോജിക്കാനും വിയോജിക്കാനും തർക്കിക്കാനും രാജിയാകാനുമുള്ള ഇടങ്ങളുണ്ടവിടെ. സക്രിയമായ വിമർശനമാണ് ജനാധിപത്യത്തിന്റെ കാതൽ. ഇന്ന് ആ കേന്ദ്രങ്ങളിൽ വിമർശനങ്ങളില്ല. സംഘ്പരിവാർ അനുവദിക്കുന്ന വിമർശനങ്ങളേ ഉള്ളൂ. തുറന്ന ചിന്ത ജനാധിപത്യത്തിൽ അനിവാര്യമാണ്. മാനസിക അടിമത്തം തീരെ പാടില്ല. ഒരു മനുഷ്യൻ നേടുന്ന അറിവ് അവനെ കൂടുതൽ വിശാലമനസ്കനാക്കും. അറിവ് ദുരധികാരത്തെ ചോദ്യം ചെയ്യാനുള്ള ധൈര്യം നല്‍കും. ടാഗോർ പാടിയതും അതുതന്നെ. “ധിക്കാരപൂർണമായ അധികാരത്തിന്റെ മുന്നിൽ മുട്ടുമടക്കാതിരിക്കാനുള്ള ആന്തരശക്തി അല്ലയോ ദൈവമേ എനിക്ക് തരേണമേ” എന്നായിരുന്നു പ്രാർത്ഥന. 

അതിരുകടന്ന ദേശീയതയെ കുറിച്ചാണ് ഫാസിസ്റ്റുകൾ എപ്പോഴും പറയുക. ഒരു പൊതുഭാഷ പോലെ, ഒരു പൊതുദേശീയതയും അടിച്ചേല്പിക്കാമെന്നും ഇതിനുള്ള മാര്‍ഗം ഭരണമെന്ന മർദനോപകരണം തന്നെയാണെന്നും ഫാസിസ്റ്റുകൾക്കറിയാം. ഭാഷയോ മതമോ ഭൂപ്രദേശമോ അല്ല, ഒരു ജനസമൂഹത്തിന്റെ അക്രമാത്മകമായ ഇച്ഛയാണ് ദേശീയത എന്നു മുസോളിനി പറഞ്ഞിട്ടുണ്ട്. ഹിന്ദുത്വമാണ് ഇന്ത്യയുടെ ദേശീയത എന്ന് ഭരണ കക്ഷി തന്നെ എന്നോ നിർണയിച്ചു കഴിഞ്ഞു. ഇതിന് ചരിത്രമോ പാരമ്പര്യമോ അല്ല ഭരിക്കുന്നവന്റെ അധികാരം തന്നെയാകുന്നു അടിസ്ഥാനം. മനുഷ്യവംശത്തെ ഭൂതാവിഷ്ടമാക്കാൻ പോന്ന ഇരുണ്ട ശക്തികളിൽ ഒന്നായി ദേശീയത മാറിത്തീരുമെന്ന് രബീന്ദ്രനാഥ് ടാഗോർ ചൂണ്ടിക്കാണിച്ച കാലത്ത് ലോകം ദേശീയതയുടെ വിമോചക ശക്തിയാൽ പ്രചോദിതമായിരുന്നു. അതിതീവ്രമായ ദേശീയതാ ബോധം ഫാസിസവും നാസിസവുമായി പരിണമിച്ചത് ലോകം കണ്ടു. ഫാസിസത്തിലേക്കുള്ള ആദ്യചുവടായി, അതിതീവ്രമായ ദേശീയ ബോധം മനുഷ്യ സാഹോദര്യത്തെ റദ്ദാക്കി കഴിഞ്ഞിരിക്കുന്നു. അമിത ദേശീയ വികാരം തട്ടിയുണർത്താൻ വന്ദേമാതരം പാർലമെന്റിൽ മണിക്കൂറുകളോളം ചർച്ച ചെയ്യുന്നു. വിമോചക ശക്തിയായിരിക്കെ തന്നെ ദേശീയത വിഭജന ശേഷിയുള്ളതാണ്. മനുഷ്യവംശത്തെ ഇരുനിലകളിൽ വിഭജിക്കാൻ കെല്പുള്ള ഒരാശയമാണ് ദേശീയത. “സങ്കുചിതമായ ഗൃഹ ഭിത്തികൾ കൊണ്ട് കീറി മുറിക്കപ്പെടാത്ത സ്വാതന്ത്ര്യത്തിന്റെ സ്വർഗം” എന്ന ടാഗോറിന്റെ വരികൾ ദേശീയതയുടെ വിഭജന യുക്തിക്കെതിരായ വിമർശനം കൂടി ഉൾക്കൊള്ളുന്നുണ്ട്. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം ദേശീയത എന്ന ആശയമാണെന്ന് വരാനിരിക്കുന്ന ആപത്ക്കാലങ്ങളെ ചൂണ്ടി ടാഗോർ പറഞ്ഞിട്ടുണ്ട്. 

തീർത്തും ഒരു ഫാസിസ്റ്റ് അധികാര ഘടനയിലും ആശയസംഹിതയിലും അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പേശീബലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കരുത്ത്. കൂടെ നവ ഉദാരീകരണത്തിന്റെ ഉറ്റ ചങ്ങാതികളായ വമ്പൻ കോർപറേറ്റുകളുടെ നിർലോഭമായ സഹകരണവും. ഇന്ന് ഭരണകൂടം അത്യുന്നത നീതിപീഠമടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാംസ്കാരിക സ്ഥാപനങ്ങളെയും ഹിന്ദുത്വ ആശയത്തിന്റെ വിഷം കുത്തിവച്ച് അസ്തപ്രജ്ഞമാക്കുന്നു. ചരിത്രം അപ്പാടെ മാറ്റി എഴുതുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യൻ ചരിത്രം കോൺഗ്രസിന്റെ ലിബറൽ ചരിത്രകാരന്മാരുടെയും ഇടതുപക്ഷ ചരിത്രകാരന്മാരുടെയും കേളീരംഗമായിരുന്നുവെങ്കിൽ ഇന്നത് അസത്യങ്ങളിലും നുണകളിലും അഭിരമിക്കുന്ന ഹിന്ദുത്വ ചരിത്രകാരന്മാരുടേതാണ്. സംഘത്തിന്റെ ശാഖകളിൽ പഠിപ്പിക്കുന്ന ഹിന്ദു സംസ്കാരം ഭൂരിപക്ഷത്തിന്റെ അധികാര ഭാഷയാണ്. അതിന്റെ കളി നിയമങ്ങൾ അനുസരിക്കാൻ ന്യൂനപക്ഷക്കാർ ബാധ്യസ്ഥരാണ്. ചരിത്രത്തെ വികൃതമാക്കുന്നതിന്, അന്ധവിശ്വാസങ്ങളും യുക്തിരഹിത ചിന്തകളും വ്യാപരിപ്പിക്കുന്നതിലൂടെ അവർ മനുഷ്യനെ പ്രാകൃത ചിന്തയിലേക്ക് കൊണ്ടുപോയി. അവരുടെ ഓരോ തന്ത്രവും അടവുകളും നമ്മുടെ ചിന്താശീലത്തെയും സ്നേഹശീലത്തെയും മാറ്റിനിർത്തും. മാറ്റി നിർത്തുക എന്നത് ഫാസിസം ആദ്യമായും അവസാനമായും ഉറപ്പാക്കുന്ന തത്വമാണ്. ഈ ഡിഹ്യൂമനൈസേഷൻ അഥവാ വികാരദൂരീകരണം എന്നത് ഫാസിസ്റ്റ് ക്രിയാപദ്ധതിയാണ്. ഒരു പുതിയ കാര്യവും അകത്തുകടക്കുവാൻ കഴിയാത്ത കവചം കൊണ്ട് നമ്മുടെ ചിന്താ ശക്തിയെ, സ്നേഹവാത്സല്യങ്ങളെ, വികാരങ്ങളെ, കോപതാപങ്ങളെ കവചിതമാക്കി തീർക്കുക എന്നത് ഫാസിസത്തിന്റെ മൗലിക മാർഗമാണ്. 

ഒരു രാഷ്ട്രത്തെ എങ്ങനെ പൊളിച്ചു കളയാം എന്നതിന്റെ ഏറ്റവും ഭീതിജനകമായ ഒരു പ്രദർശന മാതൃകയായി ഇന്ത്യ മാറിക്കഴിഞ്ഞു. രാഷ്ട്രത്തിന്റെ മതേതരത്വം ഇല്ലായ്മ ചെയ്ത്, പകരം ഹിന്ദുത്വ അജണ്ടകൾ സ്ഥാപിക്കുക എന്ന പ്രതികാര ബുദ്ധിയോടെയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. പുത്തൻ വിദ്യാഭ്യാസ നയവും, അയോധ്യയിലെ ക്ഷേത്ര നിർമ്മാണവും, ക്ഷേത്രത്തിലെ ധ്വജാരോഹണവും, ക്ഷേത്രം ഉദ്ഘാടനം ചെയ്തുകൊണ്ട്, ‘പതിറ്റാണ്ടുകളുടെ മുറിവ് ഇതോടെ ഉണങ്ങുകയാണ്. അയോധ്യ ഹിന്ദു മൂല്യങ്ങളുടെ പ്രതീകം’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകളും ഇത് തെളിയിക്കുന്നു. പണ്ട് നെഹ്രു പറഞ്ഞത് ഒന്ന് ഓർത്തു നോക്കൂ. ഭക്രാനംഗൽ അണക്കെട്ട് രാഷ്ട്രത്തിന് സമർപ്പിച്ച് അദ്ദേഹം പറഞ്ഞത് ‘അണക്കെട്ടുകൾ ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങൾ ആണ്’ എന്നതായിരുന്നു. ഇന്ന് രാഷ്ട്രനിർമ്മാണത്തിൽ നിന്ന് മത നിർമ്മാണത്തിലേക്ക് രാജ്യം മാറി. 1937 ഒക്ടോബറിൽ ടാഗോർ വന്ദേമാതരത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്; “വന്ദേ മാതരത്തെ ദേശീയ ഗാനമാക്കുന്നതിനെക്കുറിച്ച് നിർഭാഗ്യകരമായ വിവാദങ്ങൾ ഉയരുന്നുണ്ട്. അതിന്റെ ആദ്യ ഖണ്ഡിക ഞാൻ തന്നെ പാടി കൽക്കട്ടയിൽ ചേർന്ന ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ വച്ച്. അന്ന് ബങ്കിംചന്ദ്ര ചാറ്റർജി ജീവിച്ചിരുന്നു. ആ വരികളിൽ പ്രകൃതിയുടെ, നമ്മുടെ മാതൃഭൂമിയുടെ മനോഹാരിത നിറഞ്ഞുനിൽക്കുന്നു. അതിന്റെ അനവദ്യ സുന്ദരമായ ഗുണാത്മകതയും നിറഞ്ഞുകവിയുന്നു. അതുകൊണ്ട് തന്നെ ആ ഗീതത്തിന്റെ മറ്റുവരികളുമായി ഞാൻ ഇതിന്റെ ബന്ധം വേർപ്പെടുത്തുന്നു. ബങ്കിം ചന്ദ്രയുടെ വരികൾ മുഴുവൻ വായിച്ചാൽ അത് വ്യത്യസ്ത രീതികളിൽ വ്യാഖ്യാനിക്കപ്പെട്ടേക്കാം. ചില വ്യാഖ്യാനങ്ങൾ മുസ്ലിം സോദരരുടെ വികാരങ്ങളെ മുറിപ്പെടുത്തിയേക്കാം. പ്രസ്തുത ഗീതത്തിന്റെ ആദ്യവരികൾ അതിമനോഹരവും സർവതിനെയും ഉൾക്കൊള്ളുന്നവയുമാണ്.”

വന്ദേ മാതരത്തെ കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാൻ മണിക്കൂറുകൾ ഫാസിസ്റ്റുകൾ ഉപയോഗിച്ചത് മഹാകവി ഉപേക്ഷിച്ച വരികൾ ഉയർത്തിപ്പിടിച്ച് അപര വിദ്വേഷം വളർത്താനാണ്. ജനനകാലം മുതൽ സംസ്കാരം പ്രസംഗിക്കുകയും അധാർമ്മിക രാഷ്ട്രീയം പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് ആർഎസ്എസ്. ജനാധിപത്യത്തിന് വായ്ത്താരിയിടുകയും ന്യൂനപക്ഷങ്ങൾക്കും ദളിതുകൾക്കും എതിർനിൽക്കുകയുമാണ് അവർ എപ്പോഴും ചെയ്യുക. ജനാധിപത്യത്തിന്റെ സ്ഥാപനങ്ങളിലൂടെ അവർ സവർക്കറിസ്റ്റ് ഗോൾവാൾക്കറിസം നടപ്പിലാക്കുന്നു. മൃത്യുരാഷ്ട്രീയത്തിന്റെ വിപുലമായ പരീക്ഷണ ഭൂമിയാക്കി ഇന്ത്യയെ മാറ്റി. മുൻകൂട്ടി ആസൂത്രണം ചെയ്ത മതകലാപങ്ങളും വംശഹത്യയോളമെത്തുന്ന കൂട്ടക്കൊലകളും വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ച് അപരരെ കണ്ടെത്തി, അവരുടെ പൗരത്വം ചോദ്യം ചെയ്യുക എന്നത് മൃത്യുരാഷ്ട്രീയത്തിന്റെ പ്രവണതയാണ്. മറുഭാഗത്ത് രാഷ്ട്രീയപരമാധികാരം ആണ് ആത്യന്തികമായി മൂലധന മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. ലോകത്തെ ഒരൊറ്റ വ്യവസായിക മേഖലയായി കണ്ടുകൊണ്ട് ഭരിക്കാൻ കഴിയണം എന്നതാണ് കോർപറേറ്റ് മൂലധനത്തിന്റെ ലക്ഷ്യം. ദേശീയതയെയും ദേശീയ സംസ്കാരത്തെയും കുറിച്ചുമാത്രം ചർച്ചകൾ നടത്താൻ ഫാസിസ്റ്റുകൾ താല്പര്യം പ്രകടിപ്പിക്കുന്നു. മുസോളിനി അന്നേ പറഞ്ഞു ‘സ്റ്റേറ്റാണ് ദേശീയതയെ നിർണയിക്കുന്നത്’ എന്ന്. ദേശീയത സ്റ്റേറ്റിനെ നിർണയിക്കുന്നില്ല എന്ന് വായിച്ചുരുവിട്ട കൂട്ടരാണ് സംഘ്പരിവാർ. രാജ്യത്തെ കോടാനുകോടി മനുഷ്യർ ദാരിദ്ര്യം അനുഭവിക്കുമ്പോൾ, തൊഴിലില്ലായ്മ പെരുകുമ്പോൾ, സാമൂഹിക സാമ്പത്തിക അസമത്വത്തിന്റെ ക്രൂരമായ ദുരിതങ്ങൾ വർധിക്കുമ്പോൾ സംഘപരിവാരത്തിന് ദേശീയതയെ ഉണർത്തിയേ പറ്റൂ, യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ. കാലം ആവശ്യപ്പെടുന്നത് ആർഎസ്എസ് — സംഘ്പരിവാർ ആശയങ്ങൾക്കെതിരെ അതിശക്തമായ പോരാട്ടമാണ്. ആ ചുമതല ഏറ്റെടുത്ത് ഫാസിസത്തിനെതിരെ പോരാടുക എന്നതാണ് ഓരോ മനുഷ്യസ്നേഹിയുടെയും കടമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.