21 May 2024, Tuesday

ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ എസ്‌സി വിഭാഗത്തില്‍ രണ്ടു പേര്‍ മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
December 18, 2023 11:08 pm

പട്ടികജാതി(എസ്‌സി) ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട ദേശീയ പട്ടിക ജാതി ധനകാര്യ വികസന കോര്‍പ്പറേഷ (എൻഎസ്എഫ്ഡിസി) നിലെ 15 ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരില്‍ രണ്ടു പേര്‍ മാത്രം എസ്‌സി വിഭാഗത്തില്‍ നിന്നുള്ളവരെന്ന് പാര്‍ലമെന്ററി പാനല്‍. എസ്‌സി വിഭാഗത്തിലെ നാല് ‍‍ഡയറക്ടര്‍മാരെ നിയമിക്കണമെന്ന ശുപാര്‍ശ സാമൂഹ്യനീതി മന്ത്രാലയം അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചതായും എന്നാല്‍ മറുപടി തൃപ്തികരമല്ലെന്നും പാര്‍ലമെന്ററി സമിതി ചൂണ്ടികാണിക്കുന്നു.

ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകള്‍ എസ്‌സി വിഭാഗത്തിന്റെ മതിയായ പ്രാതിനിധ്യത്തോടു കൂടി നികത്തണമെന്ന സമിതിയുടെ നിര്‍ദേശത്തിന് വ്യക്തതയില്ലാത്ത മറുപടിയാണ് എൻഎസ്എഫ്ഡിസി നല്‍കിയതെന്നും പാനല്‍ പറ‌ഞ്ഞു. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെയാണ് പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ചത്. ഒഫിഷ്യല്‍ ബോര്‍‍ഡ് ഓഫ് ഡയറക്ടേഴ്സിലെ മൂന്ന് ഒഫിഷ്യല്‍ ഡയറക്ടര്‍ പോസ്റ്റ് ഉള്‍പ്പെടെ ഏഴ് പോസ്റ്റുകളും നോണ്‍ ഒഫിഷ്യല്‍ വിഭാഗത്തില്‍ രണ്ട് പോസ്റ്റുകളും ഒഴിഞ്ഞു കിടക്കുന്നതായാണ് വിവരം.

എൻഎസ്എഫ്ഡിസിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ എസ്‌സി വിഭാഗത്തെ കൂടുതലായി ഉള്‍പ്പെടുത്തണമെന്നും കമ്മിറ്റി അഭിപ്രായപ്പെടുന്നു. എൻഎസ്എഫ്ഡിസിക്ക് സാമൂഹ്യനീതി മന്ത്രാലയം നല്‍കിയിരുന്ന പിന്തുണ(ഇക്വിറ്റി സപ്പോര്‍ട്ട്) 2020–21 മുതല്‍ 2022–23വരെ മൂന്ന് വര്‍ഷക്കാലം നല്‍കിയിട്ടില്ലെന്നും കമ്മിറ്റി പറഞ്ഞു.

അതേസമയം അവ പുനരാരംഭിച്ചോ എന്ന കാര്യം വ്യക്തമാക്കിയിട്ടുമില്ല. എൻഎസ്എഫ്ഡിയുടെ സാമ്പത്തിക ഉയര്‍ച്ചക്കും ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രാലയം സഹായങ്ങള്‍ ഉയര്‍ത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. 37 സംസ്ഥാന പട്ടിക ജാതി വികസന കോര്‍പ്പറേഷനുകളില്‍ 17 എണ്ണം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Just 2 of 15 Direc­tors on Board of NSFDC from Sched­uled Castes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.