22 May 2024, Wednesday

സാമൂഹ്യ ഐക്യദാർ‍ഢ്യ പക്ഷാചരണം; എല്ലാവരെയും ചേർത്തു പിടിച്ച് പുരോഗതിയിലേക്ക്

കെ രാധാകൃഷ്ണന്‍ (പട്ടികജാതി/വർഗ പിന്നാക്ക വിഭാഗ വികസന മന്ത്രി) 
October 2, 2023 4:30 am

എല്ലാ മനുഷ്യരെയും വേർതിരിവുകളില്ലാതെ ചേർത്തുപിടിച്ച് പുരോഗതിയിലേക്ക് നയിക്കുകയെന്നതാണ് സാമൂഹ്യ ഐക്യദാർ‍ഢ്യ പക്ഷാചരണംകൊണ്ട് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ “ഉയരാം നമുക്കൊത്തുചേർന്ന്” എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ പക്ഷാചരണം രാഷ്ട്രപിതാവായ മഹാത്മജിയുടെ ജന്മദിനമായ ഇന്ന് മുതൽ ഒക്ടോബർ 16 വരെ സംഘടിപ്പിക്കുന്നത്. പട്ടികജാതി- പട്ടികവർഗ‑പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ നേതൃത്വത്തിൽ മറ്റ് എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെയാണ് വിവിധ പരിപാടികൾ നടത്തുന്നത്. പാർശ്വവൽകൃത ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസവും തൊഴിലും അടിസ്ഥാന സൗകര്യങ്ങളും നൽകി, സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ച് ഉന്നതിയിലേക്ക് നയിക്കാനാണ് പരിപാടികൾ കൊണ്ട് ലക്ഷ്യമിടുന്നത്. വിഭവങ്ങളുടെ നീതിപൂർവമായ വിതരണത്തിലൂടെ സമൂഹത്തിൽ പരസ്പര വിശ്വാസവും, സൗഹൃദവും ഉറപ്പിക്കാമെന്ന ദർശനമാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ അടിസ്ഥാനശില. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 76 വർഷങ്ങൾ പിന്നിട്ടിട്ടും ഈ ലക്ഷ്യങ്ങളൊന്നും ഇന്ത്യയിലെ ദളിത്-പട്ടികവർഗ‑പിന്നാക്ക ജനവിഭാഗങ്ങൾക്ക് അനുഭവവേദ്യമായിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് നമ്മുടെ കേരളം. ഒട്ടനവധി നവോത്ഥാന മുന്നേറ്റങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് കേരളത്തിൽ സാമൂഹ്യനീതിയുടെ വേരുകളുറച്ചത്. എല്ലാത്തരത്തിലും അവർണരെന്ന് വിളിച്ച് മാറ്റി നിർത്തപ്പെട്ടവർ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയോടെ, വഴി നടക്കാൻ നടത്തിയ വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബ്ദി വർഷവുമാണിത്. നവോത്ഥാന മുന്നേറ്റങ്ങൾക്കൊപ്പം ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും സജീവമായ ഇടപെടലുകളിലൂടെയാണ് കേരളം ഇന്നത്തെ സാമൂഹ്യ പുരോഗതി കൈവരിച്ചത്. എന്നാൽ നമ്മൾ ആർജിച്ച നേട്ടങ്ങളെ ഇല്ലാതാക്കുന്ന പ്രവണത പലയിടങ്ങളിലും തലപൊക്കി വരുന്ന സാഹചര്യത്തിൽ ഈ പക്ഷാചരണ പരിപാടികൾക്ക് പ്രസക്തി ഏറുന്നു. ജാതി-മത ശക്തികൾക്ക് കീഴ്പ്പെടാതെ കേരളം എന്നും നിലനിൽക്കുന്നത് നമ്മുടെ സാമൂഹ്യ ഐക്യത്തിലൂടെയാണ്. അതുകൊണ്ടുതന്നെ ജാതി-ജന്മി നാടുവാഴിത്ത ഭൂതകാലത്തിന്റെ ഇരുട്ടറകളിലേക്ക് നമ്മളെ തളച്ചിടാൻ ശ്രമിക്കുന്നവരെ ഒന്നിച്ചെതിർക്കണം. സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണമുൾപ്പെടെ നിരവധി പരിപാടികൾ നടത്തുമ്പോഴും രാജ്യത്തെ ദളിത് — ആദിവാസി — പിന്നാക്ക ജനവിഭാഗങ്ങൾ അനുദിനം വേട്ടയാടപ്പെടുകയാണ്.

കൂലി ചോദിച്ച യുവാവിന്റെ നഖങ്ങൾ പിഴുതെടുത്ത് നായ്ക്കളെ വിട്ട് കടിപ്പിച്ച ക്രൂരതയാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നത്. ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ചതും അടുത്തിടെയാണ്. ദളിതർക്കും പട്ടികവർഗക്കാർക്കും പിന്നാക്കക്കാർക്കുമെതിരെ വർധിച്ചു വരുന്ന ആക്രമണങ്ങൾ വല്ലാത്ത ഒരവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിച്ചിരിക്കുകയാണ്. സാമൂഹ്യനീതിയും സുരക്ഷയുമൊന്നുമില്ലാത്ത അരക്ഷിതരാണ് ഇന്ത്യയിലെ പാർശ്വവൽകൃത സമൂഹം. ഈ സ്ഥിതിയിൽ നിന്നെല്ലാം തീർത്തും വ്യത്യസ്ത ചിത്രമാണ് കേരളത്തിന്റെത്. വിദ്യാഭ്യാസം, തൊഴിൽ, ഭൂമി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ മികവുറ്റ സൗകര്യങ്ങൾ നൽകി എല്ലാ രംഗത്തും ഉയർന്നുവരാനുള്ള അവസരങ്ങളാണ് കേരള സർക്കാർ പട്ടികജാതി-പട്ടികവർഗ‑പിന്നാക്ക വിഭാഗങ്ങൾക്കായി ഒരുക്കുന്നത്. “ഉന്നതി ” എന്ന പൊതു കുടക്കീഴിൽ വകുപ്പുകളെ ഒന്നിച്ച് ചേർത്ത് മികച്ച സാമൂഹ്യ മൂലധനമാണ് സർക്കാർ നൽകുന്നത്. അഭ്യസ്ത വിദ്യരായ യുവജനങ്ങളെ ഒരേ സമയം തൊഴിൽ സംരംഭകരും തൊഴിൽ ദാതാക്കളുമാക്കുന്ന കേരള എംപവർമെന്റ് സൊസൈറ്റി, സർക്കാർ സംവിധാനത്തിൽ തൊഴിൽ പരിശീലനവും നൈപുണ്യവും നൽകുന്ന ട്രേസ്, വീടുകളെ പുതുമോടിയിലാക്കുന്ന സേഫ്, വിദേശ പഠന അവസരങ്ങൾ തുടങ്ങിയവ ഈ സർക്കാർ നടപ്പാക്കി വരുന്ന നൂതന പദ്ധതികളിൽ ചിലത് മാത്രമാണ്. പട്ടികവർഗക്കാരായ ജനങ്ങൾ ഏറെയുള്ള വയനാട്ടിലും അട്ടപ്പാടിയിലും സർക്കാരിന്റെ ഇടപെടലുകൾ ഫലം കണ്ടു തുടങ്ങി. ആരോഗ്യ — അടിസ്ഥാന സൗകര്യ മേഖലകളിൽ അട്ടപ്പാടിയടക്കമുള്ള മേഖലകളിലെ മാറ്റം ഇതിന്റെ തെളിവുകളാണ്. വയനാട് ജില്ലയിൽ നടപ്പാക്കി വരുന്ന ഡിജിറ്റലി കണക്റ്റഡ് പദ്ധതിയും, ആരോഗ്യ വിദ്യാഭ്യാസ — തൊഴിൽ മേഖലകളിൽ മികച്ച അവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ഭൂമി വിതരണത്തിലും എക്കാലത്തെയും മികച്ച നേട്ടമാണുണ്ടായത്.


ഇതുകൂടി വായിക്കൂ: വര്‍ഗ‑രാഷ്ട്രീയ സമന്വയം വിജയത്തിന്റെ മുന്നുറപ്പ്


എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമിയുള്ള ജില്ലയായി തിരുവനന്തപുരം മാറിക്കഴിഞ്ഞു. അതിക്രമങ്ങൾക്കെതിരായ പ്രചാരണം, പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം, സംരംഭകത്വ സെമിനാർ, ശുചീകരണ പ്രവർത്തികൾ, ഊരുകൂട്ടങ്ങൾ, ലഹരിവിരുദ്ധ പ്രചാരണം തുടങ്ങിയ പരിപാടികളും ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ജനകീയാസൂത്രണത്തിലൂടെ അധികാരവും സമ്പത്തും തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിയിട്ട് 25 വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യ മേഖലകളിൽ ചില കുറവുകൾ നിലനിൽക്കുന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ വാർഡുകളിലും പാർപ്പിടം, റോഡുകൾ, കുടിവെള്ളം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടുണ്ടോയെന്ന് ജനപ്രതിനിധികളും ജനങ്ങളും ഒത്തുചേർന്ന് വിലയിരുത്താനും പരിശോധിക്കാനും പക്ഷാചരണ പരിപാടികൾ അവസരമൊരുക്കും. പുതിയ കാലഘട്ടത്തിന് അനുസൃതമായ പദ്ധതികൾ കണ്ടെത്തി ആവിഷ്കരിക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തണം. എല്ലാകാലത്തും ആനുകൂല്യങ്ങൾക്കും സൗജന്യങ്ങൾക്കും കാത്തുനിൽക്കാതെ സ്വയംപര്യാപ്ത സമൂഹമായി ഇവരെ മാറ്റുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇന്ന് രാവിലെ 11.30 ന് എറണാകുളം ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. 16ന് വൈകിട്ട് കൊല്ലത്താണ് സമാപന പരിപാടികൾ. പൊതു സമൂഹത്തിന്റെയാകെ പിന്തുണയോടെ എല്ലാവരും ചേർന്ന് ഐക്യദാർഢ്യ പരിപാടികൾ ഏറ്റെടുക്കുമ്പോൾ, സാമൂഹ്യ അസമത്വങ്ങളൊക്കെ ഇല്ലാതാക്കി പുരോഗതിയിലേക്ക് നമ്മൾ മുന്നേറും. അതിലൂടെ നവ കേരളത്തിലേക്ക് നമുക്കെല്ലാവർക്കും ഒന്നിച്ച് ഉയരാം, ഒത്തൊരുമിച്ച് മുന്നേറാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.