26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 23, 2025
March 22, 2025
March 22, 2025
March 19, 2025
March 18, 2025
March 18, 2025
March 17, 2025
March 15, 2025
March 12, 2025

കരിവണ്ണൂര്‍ സഹകരണബാങ്ക് ; രാഷ്ട്രീയ മുതലെടുപ്പിനായി മുതലക്കണ്ണീരുമായി ബിജെപിയും സുരേഷ് ഗോപിയും

മൂന്നരക്കോടിയുടെ കൊടകര കുഴൽപ്പണക്കവർച്ച കേസ് ബിജെപിയെ തിരിഞ്ഞു കുത്തുന്നു
Janayugom Webdesk
തിരുവനന്തപുരം
October 2, 2023 4:30 pm

മതേതര, പുരോഗമന കേരളത്തില്‍ എങ്ങനെയും അക്കൗണ്ട് തുറക്കാന്‍ ബിജെപി അടക്കമുള്ള സംഘ് പരിവാര്‍ പ്രസ്ഥാനങ്ങള്‍ കിണ‍ഞ്ഞു പരിശ്രമിക്കുകയാണ്. അതിനായി അവര്‍ ഏത് തറ രാഷ്ട്രീയ നാടകങ്ങളും കളിക്കും. ഇതിനെല്ലാം ബിജെപിക്ക് വേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നത് കേരളത്തിലെ യുഡിഎഫ് ആണെന്നത് അരിയാഹാരം കഴിച്ചുജീവിക്കുന്ന ആര്‍ക്കും അറിയാവുന്ന പരമമായ യാഥാര്‍ത്ഥ്യമാണ്. ഇതില്‍ മുന്‍കൈ എടുക്കുന്നതാകട്ടെ യുഎഡിഎഫ് എന്ന മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും.

ദേശീയ തലത്തില്‍ ബിജെപിക്കും സംഘ് പരിവാരങ്ങള്‍ക്കുമെതിരെ പ്രസംഗിക്കുന്നവര്‍ കേരളത്തില്‍ അവര്‍ക്കുവേണ്ട എല്ലാ പിന്തുണയും നല്‍കുന്ന കാഴ്ചയാണ് ദിവസവും കണ്ടുകൊണ്ടിരിക്കുന്നത്. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കേട്ടാല്‍ മതി എന്ന അവസ്ഥയിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യമാണ് ഉള്ളത് അതിനായി അവര്‍ കേന്ദ്ര ഏജന്‍സികളെ കയറൂരി വിട്ടിരിക്കുകയാണ്. കരുവന്നൂർ സഹകരണ ബാങ്കിന്റെ പേര് പറഞ്ഞ് എല്‍ഡിഎഫ് നേതാക്കളെ വേട്ടയാടുകയാണ് ഇപ്പോള്‍ ഇഡി.

കരുവന്നൂർ സഹകരണ ബാങ്ക് സാമ്പത്തിക തിരിമറികൾ ശ്രദ്ധയിൽപ്പെട്ട മാത്രയിൽ ത­ന്നെ സംസ്ഥാന സഹകരണവകുപ്പും, സർക്കാരും തുടക്കം മുതൽ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. ഭരണസമിതിയെ പിരിച്ചു വിടുകയും ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ അതിജാഗ്രതയോടെ നടപടികൾ സ്വീകരിച്ചു. ഇതിനിടയിൽ രംഗത്തു വന്ന കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസിയായ ഇഡി കേസിനെ മറ്റൊരു വഴിയിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ്.

ഇപ്പോള്‍ കള്ളപ്പണത്തിന്റെ പേരില്‍ ജാഥ നയിക്കുന്ന സുരേഷ് ഗോപി മത്സരിച്ച തൃശൂർ മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ഇറക്കിയത്‌ 15 കോടിയുടെ കുഴൽപ്പണമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ ഉള്‍പ്പെടെ ഇതില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. കുഴൽപ്പണക്കടത്ത് സംഘത്തിന് തൃശൂരിൽ താവളമൊരുക്കിയതും ജനങ്ങൾ മറന്നിട്ടില്ല എന്ന കാര്യം സുരേഷ് ഗോപിയും ബിജെപി നേതൃത്വവും ഓര്‍ക്കുന്നത് നല്ലതായിരിക്കും. 

ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള സുരേഷ് ഗോപിയുടെ കരുവന്നൂർ ജാഥാ നാടകങ്ങൾ കാണുമ്പോൾ തൃശൂരിലെ ജനം മൂക്കത്ത് വിരൽ വയ്ക്കുകയാണ്. മൂന്നരക്കോടിയുടെ കൊടകര കുഴൽപ്പണക്കവർച്ച കേസിലാണ് ബിജെപിയുടെ വൻ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയുടെ ജില്ലാ ട്രഷറാര്‍ വഴി ഏഴുതവണ പണം ഇറക്കിയതായാണ് പൊലീസ്‌ കണ്ടെത്തിയത്. കുഴൽപ്പണം ഇറക്കിയ വ്യക്തിക്കുംസംഘത്തിനും താമസസൗകര്യമൊരുക്കിയത്‌ ആരാണ്. 

കൊടകര കവർച്ചക്കേസിലെ പ്രത്യേക അന്വേഷകസംഘം ഇഡിക്കും തെരഞ്ഞെടുപ്പു കമീഷനും ഇൻകംടാക്‌സ്‌ വകുപ്പിനും സമർപ്പിച്ച റിപ്പോർട്ടിൽ പണമിടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്‌. എന്നാൽ, ഇക്കാര്യത്തില്‍ ഇഡിക്ക് അനക്കമില്ല, കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താതെ കേസ്‌ മുക്കിയിരിക്കയാണ്‌. 

ജാഥ നയിക്കുന്ന സുരേഷ്‌ ഗോപി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ ആഡംബര കാറുകൾ രജിസ്‌റ്റർ ചെയ്‌ത്‌ ലക്ഷങ്ങൾ നികുതി വെട്ടിച്ച കേസിൽ പ്രതിയായിരുന്നു. വ്യാജ താമസരേഖകൾ നിർമിച്ച്‌ രണ്ട് ആംഡബര കാർ രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ്‌ ഗോപി 19,60,000 രൂപ നികുതി വെട്ടിച്ചതായി കേസെടുത്തിരുന്നു. കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും ഇടതുപക്ഷ സര്‍ക്കാരിന് യാതൊരു രാഷ്ട്രീയ നഷ്ടവും വരുത്താന്‍ അണുവിട സാധ്യതയില്ലാത്ത കരുവന്നൂര്‍ വിഷയത്തെ രാഷട്രീയ മുതലെടുപ്പിനുള്ള തുറുപ്പുചീട്ടാക്കാന്‍തന്നെയാണ് ബിജെപിയുടെ ശ്രമങ്ങളെന്നാണ് രാഷ്ട്രീയ വിലയിരുത്തലുകള്‍. 

Eng­lish Summary:
Kari­van­nur Coop­er­a­tive Bank; BJP and Suresh Gopi with croc­o­dile tears for polit­i­cal gain

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.