കേരളത്തിൽ പ്രവർത്തിക്കുന്ന ദക്ഷിണ റെയിൽവേ ഓഫിസുകളും സ്ഥാപനങ്ങളും മംഗലാപുരത്തേക്ക് മാറ്റാനും ലോക്കോ പൈലറ്റുമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനും നീക്കം. ലോക്കോ പൈലറ്റുമാരുടെ ഡിപ്പോ കോഴിക്കോട്ട് നിന്നും മാറ്റാനാണ് ആദ്യഘട്ട ശ്രമം. കേരളത്തിലെ റെയിൽവേ വികസനത്തിന്റെ ചിറകരിയുന്ന നീക്കത്തിനെതിരെ പ്രതിഷേധവുമായി ലോക്കോ പൈലറ്റുമാർ രംഗത്തെത്തി. കോഴിക്കോട് ഡിപ്പോയിലെ ലോക്കോ പൈലറ്റുമാരുടെ എണ്ണം ഏകപക്ഷീയമായി വെട്ടിക്കുറച്ച് മംഗലാപുരത്തേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത്. മലബാറുകാരുടെ ഏക ആശ്രയമായ ക്രൂ ഡിപ്പോ മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് ലോക്കോ പൈലറ്റുമാർ പറഞ്ഞു.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കോടികളുടെ വികസന പ്രവൃത്തികൾക്ക് തുടക്കമിട്ടതിനിടയില്‍ തന്നെയാണ് പ്രതീക്ഷകളെ അട്ടിമറിക്കുന്ന തരത്തിലുള്ള നടപടികളുണ്ടാവുന്നത്. ആവശ്യത്തിന് പ്ലാറ്റ്ഫോമുകൾ ഇല്ലാത്തതും ജീവനക്കാരുടെ അപര്യാപ്തതയുമായിരുന്നു കോഴിക്കോട് സ്റ്റേഷൻ വികസനത്തിന്റെ പ്രധാന തടസം. വികസന പദ്ധതികൾ നടപ്പാവുന്നതോടെ പുതിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ നിർമ്മിക്കും. എന്നാൽ അതിനുമുമ്പേ ട്രെയിൻ ഓടിക്കേണ്ട ലോക്കോ പൈലറ്റുമാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് ഡിപ്പോ മാറ്റുന്നതെന്നാണ് ലോക്കോ പൈലറ്റുമാർ പറയുന്നത്.
ഡിപ്പോ ഇല്ലാതാവുന്നതോടെ മംഗലാപുരത്ത് കഴിയേണ്ടിവരുന്ന ലോക്കോ പൈലറ്റുമാര്‍ പ്രയാസത്തിലാവും. ഭൂരിഭാഗം പേർക്കും മംഗലാപുരത്ത് താമസസൗകര്യമില്ല. സ്റ്റേഷൻ പരിധിക്ക് പുറത്ത് താമസിക്കേണ്ടതായി വരും. കണ്ണൂരിൽ നേരത്തെ നടന്ന നീക്കത്തിന് സമാനമായ രീതിയിലാണ് കോഴിക്കോടിനെയും തകർക്കാനുള്ള പദ്ധതി. കണ്ണൂരിൽ ലോക്കോ പൈലറ്റുമാരെ മറ്റിടങ്ങളിലേക്ക് മാറ്റുകയും ഡിപ്പോ അടച്ചുപൂട്ടുകയുമായിരുന്നു.
നേരത്തെയും കോഴിക്കോട് ഡിപ്പോ ഇല്ലാതാക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ മുഖ്യമന്ത്രിയും മറ്റ് ജനപ്രതിനിധികളും ഇടപെട്ട് തീരുമാനം മാറ്റിവയ്പിച്ചു. നിലവില്‍ കേരള വിരുദ്ധ വികാരം പുലർത്തുന്ന ചില ഉദ്യോഗസ്ഥർ കൂടുതൽ തീവ്രമായി ഈ തീരുമാനം നടപ്പിലാക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് റെയിൽവേ ജീവനക്കാർ വ്യക്തമാക്കുന്നത്.
മംഗലാപുരം കേന്ദ്രീകരിച്ച് പുതിയൊരു ഡിവിഷൻ ആരംഭിക്കാനാണ് ശ്രമം. പിന്നീടതിനെ ദക്ഷിണ റെയിൽവേയിൽ നിന്നടർത്തിമാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ ചേർക്കാനും നീക്കമുണ്ട്. ഇത് കേരളത്തിന്റെ റെയിൽ വികസനത്തെത്തന്നെ ഇല്ലാതാക്കുമെന്നും വിലയിരുത്തപ്പെടുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷന് മുന്നിൽ കുടുംബധർണ ഉൾപ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനം.
English Summary; Kerala Southern Railway offices moved to Mangalore
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.