1 May 2024, Wednesday

കെ ടി സുരേഷ് അന്തരിച്ചു

Janayugom Webdesk
കോഴിക്കോട്
April 9, 2024 11:38 pm

മുതിർന്ന മാധ്യമപ്രവർത്തകനും കോഴിക്കോട് ജനയുഗം റസിഡന്റ് എഡിറ്ററുമായിരുന്ന വെള്ളയിൽ ചോയുണ്ണി മാസ്റ്റർ റോഡ് സുധന്യയിൽ കെ ടി സുരേഷ് (75) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു. സിറാജ് ദിനപത്രം എക്സിക്യൂട്ടീവ് എഡിറ്റർ, ന്യൂസ് കേരള സായാഹ്നപത്രം ന്യൂസ് എഡിറ്റർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പരേതരായ സിപിഐ നേതാവ് കെ ടി ഗോപാലൻ മാസ്റ്ററുടെയും കേരള മഹിളാസംഘം നേതാവ് രുഗ്മിണിയുടെയും മകനാണ്. ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി. എഐഎസ്എഫ് ജില്ലാ സെക്രട്ടറിയും എഐവൈഎഫ് സിറ്റി പ്രസിഡന്റുമായിരുന്നു. മലബാർ ക്രിസ്ത്യൻ കോളജിൽ എഐഎസ്എഫിന്റെ യൂണിറ്റ് സെക്രട്ടറി, കോളജ് ഫുട്ബോൾ ടീം ക്യാപ്റ്റന്‍ എന്നിങ്ങനെയും പ്രവര്‍ത്തിച്ചു. ഫുട്ബോൾ സംഘാടകനായിരുന്ന കെ ടി സുരേഷ് മികച്ച കളിയെഴുത്തുകാരനായിരുന്നു. 

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്ന് ജേണലിസത്തിൽ ഡിപ്ലോമ നേടി. കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം, സീനിയർ ജേണലിസ്റ്റ്സ് ഫോറം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ ടൗൺ ബ്രാഞ്ച് അംഗമായിരുന്നു.
ഭാര്യ: എൻ കെ വിജയകുമാരി (റിട്ട. ട്രഷറി വകുപ്പ്). മക്കൾ: സൂരജ് കെ ടി (ബേരക്കുട നെറ്റ് വർക്ക്, ബംഗളൂരു), ധന്യ സുരേഷ് (എച്ച്ആർ മാനേജർ, മെറാൾഡ ജുവൽസ്, കോഴിക്കോട്). മരുമക്കൾ: വിനോദ് ദാസ് (ബിസിനസ്), ദീപ സൂരജ്. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടന്നു. സുരേഷിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. 

Eng­lish Sum­ma­ry: KT Suresh passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.