4 May 2024, Saturday

Related news

April 29, 2024
April 12, 2024
March 1, 2024
February 23, 2024
February 2, 2024
January 22, 2024
January 9, 2024
January 3, 2024
December 28, 2023
December 26, 2023

ഭൂമി തരം മാറ്റല്‍: അപേക്ഷകള്‍ ആറ് മാസത്തിനുള്ളിൽ തീർപ്പാക്കും

Janayugom Webdesk
തിരുവനന്തപുരം
February 22, 2022 10:50 pm

ഭൂമി തരം മാറ്റത്തിനായി ലഭിച്ച മുഴുവൻ അപേക്ഷകളും ആറ് മാസത്തിനുള്ളിൽ തീർപ്പുണ്ടാക്കും. റവന്യുമന്ത്രി കെ രാജനാണ് അതിവേഗ തീർപ്പാക്കൽ ദൗത്യത്തിന് തുടക്കം കുറിച്ചതായി നിയമസഭയിൽ പ്രഖ്യാപനം നടത്തിയത്.
കേരള നെൽവയൽ തണ്ണീർത്തട നിയമപ്രകാരമുള്ള ഭൂമി തരം മാറ്റല്‍ പ്രക്രിയ സുഗമമാക്കുന്നതിനായി ആയിരത്തോളം ജീവനക്കാരെ താല്ക്കാലികാടിസ്ഥാനത്തിൽ നിയമിച്ചു. സ്ഥല പരിശോധന നടത്തുന്നതിനു വാഹന സൗകര്യം ഉറപ്പാക്കിയതായും റവന്യുമന്ത്രി സഭയെ അറിയിച്ചു.
27 റവന്യു ഡിവിഷണൽ ഓഫീസുകളിലായി 1,12,539 അപേക്ഷകൾ തീർപ്പാക്കാനുണ്ട്. സാങ്കേതികമായ ചിലകാരണങ്ങളാൽ അപേക്ഷകളിൽ തീര്‍പ്പാക്കുന്നതിനുണ്ടായ കാലതാമസത്തെ തുടർന്ന് ജനങ്ങൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളിൽ അടിയന്തര പരിഹാരം കാണുകയാണ് അതിവേഗ തീർപ്പാക്കൽ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
2022 ജനുവരി 31 വരെ ലഭിച്ചിട്ടുള്ള അപേക്ഷകൾക്കാണ് മുൻഗണന. 31,61,00, 540 രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. 5,99,93,000 രൂപ ചെലവഴിച്ച് കമ്പ്യൂട്ടർ, സ്കാനർ, പ്രിന്റർ തുടങ്ങിയവ വാങ്ങി നൽകും.
സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങാതിരിക്കാൻ നിയമത്തിനുള്ളിൽ നിന്നു കൊണ്ട് നടപടിക്രമങ്ങൾ ലഘൂകരിച്ച് ഒരു പൊതുമാനദണ്ഡം പുറപ്പെടുവിക്കും. ഓരോ ആർഡിഒ ഓഫീസുകളിലുമുള്ള അപേക്ഷകൾ എക്സൽ ഷീറ്റിലേക്ക് മാറ്റി ഓരോ വില്ലേജുകളിലേയും പരിശോധനാ രേഖകൾ പ്രത്യേകമായി രേഖപ്പെടുത്തും. വില്ലേജുകളിലെ പരിശോധനക്കായി സമയക്ലിപ്തത നിജപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രാദേശിക പരിശോധനക്കായി രണ്ട് വില്ലേജുകളിൽ ഒരു വാഹനം എന്ന നിലയ്ക്ക് 680 വില്ലേജുകളിൽ വാഹനസൗകര്യം അനുവദിക്കും. പരിശോധനയ്ക്ക് ശേഷം അദാലത്തുകളിലൂടെ തരം മാറ്റ നടപടികൾ വേഗതയും ഒപ്പം സുതാര്യതയും ഉറപ്പു വരുത്തും. ആഴ്ചയിലൊരിക്കൽ ജില്ലാ കളക്ടറും മാസത്തിലൊരിക്കൽ ലാന്റ് റവന്യു കമ്മിഷണറും പുരോഗതി വിലയിരുത്തും. ഓൺലൈൻ ആക്കിയ ശേഷം ലഭിച്ച അപേക്ഷകൾ കൃത്യമായി ഇടവേളകളിൽ മന്ത്രി ഓഫീസിൽ തന്നെ നേരിട്ട് പരിശോധിക്കാനുള്ള സംവിധാനം ഏർപ്പെടുത്തും.
വളരെ പ്രധാനപ്പെട്ട പ്രഖ്യാപനം നിയമസഭയിൽ റവന്യുമന്ത്രി കെ രാജൻ നടത്തിയത് മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് സ്പീക്കർ എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഭൂമി തരംമാറ്റൽ സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടിയിലായിരുന്നു റവന്യു മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.

നടപടി പരിശോധന പൂര്‍ത്തിയാക്കി മാത്രം

 

തിരുവനന്തപുരം: അപേക്ഷകൾ പരിശോധനകൾ കൂടാതെ അനുവദിക്കുന്നതു പ്രായോഗികമല്ലെന്ന് റവന്യു മന്ത്രി കെ രാജൻ. 2008 ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലേയും 2018 ലെ ഭേദഗതി നിയമത്തിലേയും വ്യവസ്ഥകൾ കർശനമാക്കി പാലിച്ചു മാത്രമേ ഭൂമി തരംമാറ്റൽ പ്രക്രിയ നടത്തൂ.
വില്ലേജ് ഓഫീസറും കൃഷി ഓഫീസറും സ്ഥല പരിശോധന നടത്തി വിശദമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കി ആവശ്യമായ രേഖകൾ പരിശോധിച്ചാണ് ആർഡിഒമാർ തീർപ്പു കല്പിക്കുന്നത്. അതുകൊണ്ടാണ് ഓരോ അപേക്ഷക്കും അതിന്റേതായ കാലതാമസം ഉണ്ടാകുന്നത്. ആർഡിഒമാർ ഇനം മാറ്റം അനുവദിച്ച് ഉത്തരവായാൽ പോലും റവന്യു റിക്കാർഡുകളിൽ മാറ്റം വരുത്തുന്നതിന് സർവ്വേയർമാർ സ്ഥല പരിശോധന നടത്തി സർവേ സബ് ഡിവിഷൻ നടപടികൾ സ്വീകരിക്കും. ശേഷം ഭൂരേഖ തഹസിൽദാർമാർ ഉത്തരവ് പുറപ്പെടുവിക്കുകയും വില്ലേജ് ഓഫീസുകളിലെ സപ്ലിമെന്ററി ബിടിആറിൽ തരം മാറ്റം രേഖപ്പെടുത്തി കരം ഒടുക്കി നൽകുന്നതോടെ നടപടികള്‍ പൂർത്തിയാകും.

Eng­lish Sum­ma­ry: Land Type Change: Appli­ca­tions will be processed with­in six months

You may like this video also

Eng­lish Summary:

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.