യാത്രക്കാരെ കൊച്ചി മെട്രോയിലേക്ക് ആകർഷിക്കാൻ വിവിധ പദ്ധതികൾ തയ്യാറാക്കുമെന്ന് കെഎംആർഎൽ എം ഡി ലോക്‌നാഥ് ബെഹ്‌റ.കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘കൊച്ചി മെട്രോയുടെ വരുമാനം ഉയർത്തുകയാണ് പ്രധാന ലക്ഷ്യം. അതിനായി യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും. യാത്രക്കാരെ ആകർഷിക്കാൻ ചാർജിൽ ഇളവുകൾ ഉൾപ്പടെ ആലോചിക്കും. മെട്രോ സ്‌റ്റേഷനുകളിലെ മുറികൾ വാടകയ്‌ക്ക് നൽകി വരുമാനം കൂട്ടും.യാത്രക്കാരുടെ എണ്ണം കൂട്ടാൻ ജീവനക്കാരുടെയും കൂട്ടായ്മ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. കോവിഡിന് മുമ്പ് 2020 ജനുവരിയിലെ കണക്ക് അനുസരിച്ച് ശരാശരി 60,000 പേരാണ് ഒരുദിവസം മെട്രോയിൽ യാത്ര ചെയ്‌തിരുന്നത്. ഇപ്പോൾ 12,000 മുതൽ 20,000 വരെ യാത്രക്കാർ മാത്രമാണുള്ളത്. നവംബറോടെ യാത്രക്കാരുടെ എണ്ണം രണ്ട് ലക്ഷമാക്കി ഉയർത്തലാണ് ലക്ഷ്യം.
മെട്രോയെ പെതുജനങ്ങളുമായി കൂടുതൽ അടുപ്പിക്കാൻ സാമൂഹ്യ മാധ്യമ സെല്ലുണ്ടാക്കും. ഫേസ്ബുക്ക് പേജ് സജീവമാക്കും. ഇതിനായി പൊലിസിന്റെ പേജ് കൈകാര്യം ചെയ്യുന്നവരുടെയും സൈബർഡോമിന്റെയും സഹായം തേടും. സ്‌കൂൾ വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും യാത്രക്കൂലിയിൽ ഇളവ് നൽകാൻ ആലോചനയുണ്ട്. മെട്രോ കടന്നുപോകുന്ന പ്രദേശങ്ങളിലെ വ്യാപാരികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് പ്രതിമാസ പാസ് പോലുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും പരിഗണനയിലുണ്ട്. പാർക്കിങ് ഫീസ് കുറക്കുന്നത് ചർച്ച ചെയ്യും.
പ്രത്യേക പോർട്ടലിലൂടെ യാത്രക്കാരുടെ നിർദേശങ്ങളും പരാതികളും സ്വീകരിച്ച് പരിഹാരം കാണും. വെറുതെ കിടക്കുന്ന സ്ഥലങ്ങൾ വ്യാപാര സ്ഥാപനങ്ങൾക്ക് വാടകയ്‌ക്ക് നൽകും. ഇതിനുള്ള കാലതാമസം ഒഴിവാക്കും. ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സ്വീകരിച്ച് 30 ദിവസത്തിനുള്ളിൽ നടപടിയെടുക്കും. ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷൻ മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംഘട്ട നടപടികൾ വേഗത്തിലാക്കും.
ജലമെട്രോയ്‌ക്കായി കൊച്ചി കപ്പൽശാലയിൽ നിർമാണം പൂർത്തിയാക്കിയ ആദ്യബോട്ട് പരിശീലന ഓട്ടത്തിലാണ്. 78 ബോട്ടുകളാകും സർവീസ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റില, കാക്കനാട് ടെർമിനലുകളുടെ നിർമാണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY;Loknath Behra says various schemes will be prepared to attract passengers to Kochi Metro
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.