28 April 2024, Sunday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

ഇന്ത്യയില്‍ മലേറിയ കേസുകള്‍ പെരുകുന്നു; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടതായി ലോകാരോഗ്യ സംഘടന

Janayugom Webdesk
ജനീവ
December 4, 2023 8:46 pm

തെക്കു-കിഴക്കൻ ഏഷ്യന്‍ മേഖലയില്‍ സ്ഥിരീകരിച്ചതില്‍ 66 ശതമാനം മലേറിയ കേസുകളും ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന. 2022ലെ വാര്‍ഷിക മലേറിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. 2022ല്‍ 24.9 കോടി മലേറിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് കോവിഡ് മഹാമാരി സമയത്തിന് മുമ്പുള്ളതിനെക്കാള്‍ 1.6 കോടി കൂടുതലാണ്. കോവിഡ് മൂലം ആരോഗ്യ മേഖലയിലുണ്ടായ പ്രതിസന്ധി, മരുന്ന്, കീടനാശിനി എന്നിവയിലുണ്ടായ പ്രതിരോധം, വിഭവ ലഭ്യത കുറവ്, കാലാവസ്ഥാ വ്യതിയാനം എന്നിവ മലേറിയ പദ്ധതി നടപ്പാക്കുന്നത് വൈകിപ്പിച്ചതായും ഇത് മലേറിയ രോഗ വ്യാപ്തി വര്‍ധിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കാലാവസ്ഥാ വ്യതിയാനവും മലേറിയ രോഗബാധയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. മലേറിയ വാഹകരായ അനോഫിലിസ് കൊതുകുകളെ മഴ, അന്തരീക്ഷ ഊഷ്മാവ് എന്നിവ സ്വാധീനിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിതീവ്ര കാലാവസ്ഥാ മാറ്റങ്ങളായ ഉഷ്ണതരംഗം, വെള്ളപ്പൊക്കം എന്നിവ മലേറിയ രോഗം പരത്താൻ കാരണമാകുന്നു. പാകിസ്ഥാനില്‍ 2022ലുണ്ടായ വെള്ളപ്പൊക്കം മലേറിയ രോഗബാധ അഞ്ചിരട്ടി വര്‍ധിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം മലേറിയ പടരുന്നതിന് കാരണമാകുന്നതായും പ്രത്യേകിച്ച് മലേറിയ സാധിത നിലനില്‍ക്കുന്ന മേഖലയില്‍ ഇതിന്റെ തോത് വര്‍ധിക്കുന്നതായും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. സുസ്ഥിരവും മാറ്റങ്ങള്‍ കൊണ്ടുവരാൻ ഉതകുന്നതുമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

മലേറിയ മരുന്നുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, കൊതുകുവലകള്‍, വാക്സിനുകള്‍ എന്നിവയുടെ ലഭ്യതക്കുറവ് മലേറിയ രോഗം പടരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് കാലത്ത് മലേറിയ രോഗം ചെറുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതായും അഞ്ച് രാജ്യങ്ങളിലാണ് ഇതിന്റെ വ്യാപ്തി കൂടുതലായി കാണപ്പെട്ടതെന്നും ലോകോരോഗ്യ സംഘടന വ്യക്തമാക്കുന്നു. 50 ലക്ഷം മലേറിയ കേസുകളാണ് 2022ല്‍ ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 2.5 ലക്ഷം രോഗബാധിതര്‍ പാകിസ്ഥാനില്‍ ആയിരുന്നു. 

ഉഗാണ്ട, നൈജീരിയ, പാപുവ ന്യൂ ഗുനിയ, എതോപ്യ എന്നിവിടങ്ങളിലും മലേറിയ രോഗബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ധനയാണ് ഉണ്ടായത്. മലേറിയ രൂക്ഷമായ 11 രാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ ഹൈ ബര്‍ഡൻ ടു ഹൈ ഇംപാക്ട് രീതിയിലൂടെ പിന്തുണ നല്‍കി വരുന്നുണ്ട്. ഈ രാജ്യങ്ങളില്‍ മാത്രം 16.7 കോടി മലേറിയ കേസുകളാണ് സ്ഥിരീകരിച്ചത്. 4,26,000 മരണവും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ മലേറിയ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ മതിയാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദക്ഷിണ കിഴക്കൻ മേഖലയിലാണ് ഏറ്റവും കൂടുതല്‍ മലേറിയ കേസുകള്‍ സ്ഥിരീകരിച്ചതെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മേഖലയില്‍ 11.9 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസര്‍ബൈജാൻ, ബിലിസ്, തജികിസ്ഥാൻ രാജ്യങ്ങള്‍ മലേറിയ മുക്തമായതായും പരാമര്‍ശമുണ്ട്.

Eng­lish Summary:Malaria cas­es on the rise in India; The World Health Orga­ni­za­tion has said that treat­ment oper­a­tions have been disrupted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.