27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024
January 21, 2024
January 2, 2024

മാനുഷിക പ്രതിസന്ധിയില്‍ മരിയുപോള്‍

Janayugom Webdesk
കീവ്
March 24, 2022 9:09 am

മരിയുപോളിന് സമീപം മാംഗുഷിലെ മാനുഷിക ഇടനാഴിയില്‍ സഹായമെത്തിക്കുന്നതിനുള്ള വാഹനവ്യൂഹം റഷ്യന്‍ സെെന്യം പിടിച്ചെടുത്തതായി ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‍കി. ഉക്രെയ്ന്‍ എമര്‍ജന്‍സി സര്‍വീസിലെ ഉദ്യോഗസ്ഥരെയും ബസ് ഡ്രെെവര്‍മാരെയും ബന്ദികളാക്കിയിരിക്കുകയാണെന്നും സെലന്‍സ്‍കി ആരേ­ാപിച്ചു. ഒരു ലക്ഷം പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ മരിയുപോളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും റഷ്യന്‍ സെെന്യം നഗരത്തില്‍ നിരന്തരം ഷെല്ലിങ്ങും ബോംബാക്രമണവും നടത്തുകയാണെന്നും സെലന്‍സ്‍കി ആരോപിച്ചു.

നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒമ്പത് മാനുഷിക ഇടനാഴികളിലൂടെ ഒഴിപ്പിക്കാൻ ധാരണയിലെത്തിയെങ്കിലും മരിയുപോളില്‍ നിന്ന് സുരക്ഷിതമായ ഇടനാഴി സ്ഥാപിക്കാൻ ധാരണയിലെത്തിയിട്ടില്ലെന്ന് ഉക്രെയ്ൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു. എന്നാല്‍ സാധാരണക്കാരെ ഒഴിപ്പിക്കാന്‍ പ്രാദേശിക വെടിനിര്‍ത്തലിന് ധാരണയായതായി ലുഹന്‍സ്‍‍ക് മേഖല ഗവര്‍ണര്‍ അറിയിച്ചു. വലിയ തോതിലുള്ള ആക്രമണം ആരംഭിക്കുന്നതിനു മുമ്പായുള്ള റഷ്യന്‍ സേന പുനഃസംഘടനയുടെ ഭാഗമായാണ് വടക്കന്‍ ഉക്രെയ്‍നിലുള്ള നിലവിലെ സമാധാനാന്തരീക്ഷമെന്നാണ് യുകെ പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഉക്രെയ്‍നെതിരായുള്ള സെെനിക നടപടിയില്‍ പ്രതിഷേധിച്ച് റഷ്യന്‍ ഉന്നതതല ഉദ്യോഗസ്ഥര്‍ രാജിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഉക്രെയ്‍നിന്റെ വടക്കുപടിഞ്ഞാറൻ നഗരമായ റിവ്‌നിക്ക് പുറത്തുള്ള ആയുധ സംഭരണകേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്നും ആയുധശേഖരം നശിപ്പിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഉക്രെയ്‍നിലേക്ക് സമാധാന സേനയെ അയക്കുന്നതിനുള്ള തീരുമാനത്തില്‍ നാറ്റോയ്ക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വളരെ അശ്രദ്ധവും അപകടകരമായ തീരുമാനമായിരിക്കുമെന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‍കോവ് പറഞ്ഞത്. സെെനിക നടപടിയെ തു‍ടര്‍ന്ന് ജി20 സഖ്യത്തില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്ന നിര്‍ദേശത്തിലും ഐക്യരാഷ്ട്ര സഭയിലെ നിലപാട് ചെെന ആവര്‍ത്തിച്ചു. ജി20യില്‍ റഷ്യ ഒരു പ്രധാന അംഗമാണെന്നും മറ്റൊരു രാജ്യത്തെ പുറത്താക്കാൻ ഒരു അംഗത്തിനും അവകാശമില്ലെന്നുമായിരുന്നു ചെെനയുടെ നിലപാട്. ജി20യില്‍ വിലക്കേര്‍പ്പെടുത്തുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ചുകൊണ്ട് ഈ വർഷാവസാനം ഇന്തോനേഷ്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പുടിന്‍ പങ്കെടുക്കുമെന്ന് ഇന്തോനേഷ്യയിലെ റഷ്യൻ അംബാസിഡർ അറിയിച്ചു.

റഷ്യയുടെ സെെനിക നടപടിയെ അപലപിക്കുന്നതിലും ഉപരോധം ഏർപ്പെടുത്തുന്നതിലും ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ നേതൃത്വം നൽകിയതിന് നന്ദി പറഞ്ഞുകൊണ്ട് വ്ലാദിമിര്‍ സെലന്‍സ്‍കി ജാപ്പനീസ് പാർലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു. പോളണ്ടിന്റെ ആഭ്യന്തര സുരക്ഷാ സേവനമായ എബിഡബ്ല്യു 45 റഷ്യൻ നയതന്ത്രജ്ഞര്‍ ചാരന്മാരെന്ന് കണ്ടെത്തുകയും അവരെ പുറത്താക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പോളണ്ടിന്റെ നടപടിയില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, വെടിനിര്‍ത്തല്‍ അംഗീകരിച്ചുകൊണ്ട് യുദ്ധമവസ­­­­­ാ­നിപ്പിക്കാന്‍ സെലന്‍സ്‍കിക്ക് താല്പര്യമില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡാ­­ഗ്രി ആരോപണമുന്നയിച്ചു.

eng­lish summary;mariupol in a human­i­tar­i­an crisis

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.