27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 22, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024

വിലക്കയറ്റം തടഞ്ഞു; സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ശക്തം: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
തിരുവനന്തപുരം
December 5, 2022 9:23 pm

വിലക്കയറ്റം തടയുന്നതിന് രാജ്യത്ത് മറ്റൊരു സംസ്ഥാനത്തുമില്ലാത്ത തരത്തില്‍ ശക്തമായ വിപണി ഇടപെടലാണ് കേരളം നടത്തുന്നതെന്ന് ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. കോവിഡാനന്തര പ്രതിസന്ധികള്‍ കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിച്ചതും കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന വികലമായ കാര്‍ഷിക നയങ്ങളുമാണ് രാജ്യത്ത് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഇതോടൊപ്പം, യാതൊരു നിയന്ത്രണവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ എണ്ണ വില വര്‍ധിപ്പിച്ചതും വിലക്കയറ്റം രൂക്ഷമാകാന്‍ കാരണമായെന്ന് മന്ത്രി നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി ചൂണ്ടിക്കാട്ടി.

സപ്ലൈകോ വഴിയുള്ള വിപണി ഇടപെടലിന്റെ ഭാഗമായി 13 ഇനം സബ്സിഡി സാധനങ്ങള്‍ 2016 ഏപ്രില്‍ മാസത്തെ വിലയില്‍ ഇപ്പോഴും നല്‍കിവരുന്നുണ്ട്. പ്രതിമാസം 35 ലക്ഷം കാര്‍ഡുടമകളാണ് സപ്ലൈകോയുടെ വിപണി ഇടപെടലിന്റെ ആനുകൂല്യം കൈപ്പറ്റുന്നത്. 13 ഇനം സബ്സിഡി സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍, സപ്ലൈകോയില്‍ നിന്ന് 618 രൂപയുടെ ആനുകൂല്യമാണ് ഒരു ഉപഭോക്താവിന് ലഭിക്കുന്നത്. ഇതിലൂടെ 2021–22 സാമ്പത്തിക വര്‍ഷം 270.68 കോടി രൂപയുടെയും 2022–23 വര്‍ഷം ഒക്ടോബര്‍ വരെ 312.48 കോടി രൂപയുടെയും പ്രയോജനം വിലക്കിഴിവിന്റെ രൂപത്തില്‍ പൊതുജനങ്ങള്‍ക്ക് ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഉത്സവ സീസണുകളില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സംസ്ഥാനത്തുടനീളം നടത്തുന്ന ഉത്സവച്ചന്തകളും, തീരദേശ‑മലയോര‑ആദിവാസി മേഖലകള്‍ക്ക് മുന്‍ഗണന നല്‍കി ആരംഭിച്ച അരിവണ്ടിയുടെ സേവനവും സഞ്ചരിക്കുന്ന റേഷന്‍ഷോപ്പുകളുടെ സേവനം വ്യാപിപ്പിച്ചതും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളായി. ഇടനിലക്കാരെ ഒഴിവാക്കി ആന്ധ്രപ്രദേശ് ഉള്‍പ്പെടെയുള്ള ഉല്പാദക സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ഉല്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നേരിട്ടെത്തിക്കുന്നതിന് കേരളം-ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാര്‍ ഇരുസംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിനുപുറമെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശക്തമായ പരിശോധനകളും നടത്തുന്നതായി മന്ത്രി അറിയിച്ചു.

കേന്ദ്രസർക്കാർ അരിവിഹിതം വെട്ടിക്കുറച്ചു

തിരുവനന്തപുരം: കേന്ദ്രസർക്കാർ പുഴുക്കലരി വിഹിതം കുറച്ചതാണ്‌ വിപണി വില ഉയരാൻ കാരണമെന്ന് മന്ത്രി ജി ആർ അനിൽ. റേഷൻ കടകൾ വഴി 50 ശതമാനം പുഴുക്കലരിയും 50 ശതമാനം പച്ചരിയുമെന്ന നിലയിലാണ്‌ വിതരണം നിശ്ചയിച്ചത്. എന്നാൽ, കേന്ദ്രത്തിന്റെ പുതിയ സമീപനത്തിന്റെ ഭാഗമായി 70 ശതമാനം പച്ചരി നൽകുന്ന സ്ഥിതിയുണ്ടായി. ഇതോടെ ആളുകൾ പുഴുക്കലരിക്ക് പൊതുമാർക്കറ്റിനെ കൂടുതൽ ആശ്രയിക്കുന്ന സാഹചര്യമുണ്ടായി.

റേഷൻ കടകളുടെ സ്ഥലസൗകര്യം വർധിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. 3330 റേഷൻ കടകൾ സ്ഥലപരിമിതിയിൽ പ്രവർത്തിക്കുന്നവയാണ്. കുറഞ്ഞത് 300 സ്ക്വയർ ഫീറ്റ് വിസ്തീർണം കൈവരിക്കുന്നതിന്‌ റേഷൻ വ്യാപാരികൾക്ക് സർക്കാർ ഗ്യാരന്റിയിൽ ബാങ്കുകൾവഴി കുറഞ്ഞ പലിശ നിരക്കിൽ രണ്ടു ലക്ഷം രൂപ വരെ ലോൺ അനുവദിക്കും. പലിശയിൽ മൂന്ന് ശതമാനം സർക്കാർ നൽകും. റേഷൻ വ്യാപാരികളുടെ കമ്മിഷൻ വെട്ടിക്കുറച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Min­is­ter g r anil said that Ker­ala is doing a strong mar­ket intervention
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.