മൈസൂരു സന്ദർശനവേളയിൽ പ്രധാനമന്ത്രി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. നഗരത്തിലെ റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ അടച്ചില്ലെന്നാണ് പരാതി. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിയും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സംഘടിപ്പിച്ച പ്രോജക്ട് ടൈഗറിന്റെ 50-ാം വാർഷികം ഉദ്ഘാടനം ചെയ്യാനാണ് മോഡി മൈസൂരില്‍ എത്തിയിരുന്നത്. ഏപ്രിൽ ഒമ്പത് മുതൽ 11 വരെ പരിപാടി നടത്താൻ സംസ്ഥാന വനംവകുപ്പിന് നിര്‍ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. നൂറുശതമാനം കേന്ദ്രസർക്കാരിന്റെ സഹായം ഉറപ്പുനൽകിക്കൊണ്ടുള്ള പദ്ധതിയില്‍ മൂന്നുകോടി രൂപയാണ് പരിപാടിയുടെ നടത്തിപ്പിനായി അനുവദിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് സംഘടിപ്പിച്ച പരിപാടി ആയതുകൊണ്ടു ചിലവ് മൂന്നില്‍ നിന്ന് 6.33 കോടി രൂപയായി ഉയർന്നു.
എന്നാല്‍ കേന്ദ്രസർക്കാർ ആദ്യം സമ്മതിച്ച മൂന്നുകോടി രൂപ മാത്രമാണ് അനുവദിച്ചത്. ബാക്കി 3.33 കോടി രൂപ ഇതുവരെ അനുവദിച്ചിട്ടില്ല. കേന്ദ്രത്തോട് പ്രധാനമന്ത്രിയുടെ താമസ ചിലവിന്റെ തുക ആവശ്യപ്പെട്ടപ്പോള്‍ അത് സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടതാണെന്നാണ് വനംവകുപ്പിന് ലഭിച്ചിരിക്കുന്ന മറുപടി. ഈ വർഷം മാര്‍ച്ചില്‍ ബില്‍ കുടിശിക ചൂണ്ടിക്കാട്ടി റാഡിസൺ ബ്ലൂ പ്ലാസ ഹോട്ടലിലെ മാനേജര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍ ഇത്രയും വൈകിയതിനാൽ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ബില്ലിനൊപ്പം അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടാമതും കുടിശിക ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരേയും യാതൊരു മറുപടിയും കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാർ പരിപാടിയായതിനാൽ യാതൊരു തുകയും നൽകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പരിപാടി നടക്കുന്ന സമയത്ത് കർണാടകയിൽ ബിജെപി സർക്കാരായിരുന്നു അധികാരത്തില്‍. എന്നാൽ തെരഞ്ഞെടുപ്പിൽ ഭരണം മാറി കോൺഗ്രസ് അധികാരത്തിലേറി. ബിജെപി പരിപാടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നാണ് ഇപ്പോഴത്തെ കോൺഗ്രസ് സർക്കാരിന്റെ നിലപാട്. അതേസമയം ജൂൺ ഒന്നിനകം വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഹോട്ടൽ അധികൃതർ പറയുന്നു.
English Summary:Modi’s hotel bill is 80 lakhs due
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.