28 April 2024, Sunday

Related news

January 28, 2024
January 10, 2024
December 6, 2023
November 28, 2023
November 11, 2023
October 4, 2023
September 19, 2023
September 17, 2023
September 13, 2023
September 5, 2023

ദേവസ്വം മന്ത്രിക്കെതിരെയുണ്ടായ ജാതിവിവേചനം പുരോഗമന കേരളത്തിന് അപമാനകരമാണെന്ന് എഐവൈഎഫ്

ഷവര്‍മയില്‍നിന്ന് ഭക്ഷ്യവിഷബാധ; 14 വയസുകാരി മരിച്ചു, 43 പേർ ആശുപത്രിയില്‍
Janayugom Webdesk
September 19, 2023 11:06 pm

1. നിപ ഭീഷണി പൂര്‍ണമായും ഒഴിഞ്ഞെന്ന് പറയാനാകില്ലെന്നും കൂടുതല്‍ പേരിലേക്ക് പകര്‍ന്നില്ല എന്നത് ആശ്വാസകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തുടക്കത്തില്‍ കണ്ടെത്തിയതുകൊണ്ട് ഇടപെടാന്‍ ആയി എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 1286 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 994 പേര്‍ നിരീക്ഷണത്തിലാണ്. 

2. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെതിരെ പയ്യന്നൂർ നമ്പ്യാത്തറ ക്ഷേത്രത്തിലെ ചടങ്ങിൽ വച്ചുണ്ടായ ജാതിവിവേചനം പുരോഗമന കേരളത്തിന് അപമാനകരമാണെന്ന് എഐവൈഎഫ്. സമൂഹത്തിന് മാനക്കേടുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതിരോധം തീർക്കാൻ മതേതര, ജനാധിപത്യ സംഘടനകൾ മുന്നോട്ടുവരണം. ജാതി വിവേചനത്തിനെതിരെ ശക്തമായ പോരാട്ടങ്ങളുമായി എഐവൈഎഫ് മുന്നോട്ടുപോകുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പറഞ്ഞു.

3. പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി ചേർത്ത ഐജി ലക്ഷ്മൺ ഐപിഎസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിനെയടക്കം കുറ്റപ്പെടുത്തി നൽകിയ ഹർജി പിൻവലിക്കാൻ അപേക്ഷ നൽകിയിരുന്നു. ഈ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ വിമർശനം. കോടതി നടപടികളെ പ്രഹസനമാക്കരുതെന്നും അഭിഭാഷകനെ കുറ്റം പറയാൻ കക്ഷിയെ അനുവദിക്കില്ലന്നും കോടതി പറഞ്ഞു. 

4. പോക്സോ കേസിൽ വയോധികന് 40 വർഷത്തെ കഠിന തടവും 35000 രൂപ പിഴയും ശിക്ഷ. വയനാട് പടിഞ്ഞാറത്തറ സ്വദേശി മൊയ്തുട്ടി(60) എന്നയാൾക്കെതിരെയാണ് ജില്ല അഡിഷണൽ സെഷൻസ് കോടതി സ്പെഷ്യൽ ജഡ്‌ജ്‌ വി അനസ് ശിക്ഷ വിധിച്ചത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന 2020ൽ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി.

5. അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം ലോൺ ആപ്പ് വഴിയുള്ള പ്രലോഭനങ്ങൾ തിരസ്കരിക്കാനും അവർ അയച്ചു നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. 

6. തമിഴ്നാട് നാമക്കലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 14 വയസുകാരി മരിക്കുകയും 43 പേർ ആശുപത്രിയിലാവുകയും ചെയ്തു. സംഭവത്തിനു പിന്നാലെ പാ​ര​മ​തി വേ​ലൂ​രി​നു സ​മീ​പ​ത്തെ ഫാ​സ്റ്റ് ഫു​ഡ് റ​സ്റ്റ​റ​ന്‍റ് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​ട​പ്പി​ച്ചു. ജില്ലയിൽ ഇതോടെ ഷവർമയ്ക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ശനി, ഞായർ ദിവസങ്ങളിൽ ഈ ഹോട്ടലിൽ നിന്നും 200 ലധികം ആളുകൾ ഭക്ഷണം കഴിച്ചതായാണ് വിവരം. ഭക്ഷ്യവിഷബാധയേറ്റവരിൽ 5 കുട്ടികളും ഒരു ഗർഭിണിയുമുണ്ട്.

7. ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ രണ്ടു ഭീകരരെ വധിച്ചതായി സൈന്യം. വധിച്ചവരില്‍ ഒരാള്‍ അനന്തനാഗിലെ നഗം കൊക്കേര്‍നാഗ് സ്വദേശിയും ലഷ്‌കര്‍ ഇ തയ്ബ കമാന്‍ഡറുമായ ഉസൈര്‍ ഖാന്‍ ആണെന്ന് പൊലീസ് എഡിജിപി വിജയകുമാര്‍ അറിയിച്ചു. ഇയാളില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. വധിച്ച രണ്ടാമത്തെ ഭീകരന്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇതോടെ അനന്ത്‌നാഗ് മേഖലയില്‍ ഏഴു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് അവസാനിച്ചത്

8. മഹാരാഷ്ട്രയിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. താനെ ജില്ലയിലെ ബിവന്തി നഗരത്തിലെ മുറിയിൽ നിന്നാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ പങ്കാളിയെയും സുഹൃത്തിനെയും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവതിയുടെ പങ്കാളിയെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

9. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ ഒഡിഷ തീരത്തിനു സമീപം ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത രണ്ടു ദിവസം പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് വടക്കൻ ഒഡിഷയ്ക്കും തെക്കൻ ജാർഖണ്ഡിനും മുകളിലൂടെ നീങ്ങാനാണ് സാധ്യത. ഇതിന് പുറമേ തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

10. പ്രളയത്തിൽ തകർന്ന ലിബിയയിൽ സാംക്രമികരോഗങ്ങളും മറ്റു ആരോഗ്യ പ്രശ്നങ്ങളും കടന്നുവരാമെന്നു ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നൽകി. കോളറ, വയറിളക്കം, നിർജ്ജലീകരണം, പോഷകാഹാരക്കുറവ് എന്നിവയുടെ അപകടസാധ്യതയെകുറിച്ചാണ് യു.എൻ. മുന്നറിയിപ്പ് നൽകിയത്. രോഗം പൊട്ടിപ്പുറപ്പെടുന്നത് ലിബിയയിൽ രണ്ടാമത്തെ വിനാശകരമായ പ്രതിസന്ധി കൊണ്ടുവരുമെന്നാണ് യു.എൻ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.