19 May 2024, Sunday

Related news

May 19, 2024
May 18, 2024
May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024

അതിജീവനത്തിന്റെ അടുത്ത ‘ഓണം’

അരുണിമ എസ്
തിരുവനന്തപുരം
August 21, 2021 2:52 pm

ഇന്ന് വീണ്ടും അതിജീവനത്തിന്റെ മറ്റൊരു പൊന്നോണം. പ്രതിഷേധങ്ങളും ചർച്ചകളും അരങ്ങേറുന്ന തലസ്ഥാന ന​ഗരി കുറച്ചുദിവസങ്ങളിലായി പൊന്നോണത്തെ വരവേൽക്കാനുള്ള തിരക്കിലായിരുന്നു. കോവിഡിനെ ജാഗ്രതയോടെ നേരിടുന്ന മലയാളിക്ക് ഇത് അതിജീവനത്തിന്റെ ഓണം കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. പാട്ടും ബഹളവുമൊന്നുമില്ലെങ്കിലും അത്തം പിറന്നതോടെ മലയാളികൾ ഓണത്തെ വരവേൽക്കാനുള്ള ഓട്ടപ്പാച്ചിലാരംഭിച്ചിരുന്നു.

മുൻവർഷങ്ങളിൽ പ്രളയം തല്ലിക്കെടുത്തിയ സന്തോഷം തിരിച്ചുപിടിക്കാൻ നടത്തുന്ന ശ്രമത്തിനിടയിലാണ് കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ ലോക്ഡൗണും അതു തീർത്ത നിയന്ത്രണങ്ങളും രാജ്യമാകെ ചെന്നുപെട്ടത്. വിപണിയാകെ തളർന്ന ദിവസങ്ങളാണ് ചുറ്റും ഉണ്ടായത്. പ്രതീക്ഷയറ്റ നാളുകളിൽ മുന്നോട്ട് പോകാനാകാതെ ജീവിതം അവസാനിപ്പിക്കേണ്ടി വന്നവരും അവര്‍ ബാക്കിവച്ചുപോയ നിരവധി കുടുംബങ്ങളുമുണ്ട് ചുറ്റിലും. ഇതിനെയൊക്കെ അതിജീവിച്ചവരും അനവധിയാണ്.

പുഞ്ചിരി വിടർത്തി പൂക്കൾ

മുൻപത്തെ പോലെ ഏതൊക്കെ പൂക്കൾ കിട്ടുമെന്ന് ചോദിക്കാനോ, താമരപ്പൂവ് വേണമെന്ന് പറഞ്ഞു വാശിപ്പിടിക്കാനോ കോളജ് കുട്ടികളോ, സ്കൂൾ കുട്ടികളോ ഇത്തവണ കടകൾക്ക് മുന്നിലില്ല. മുല്ലപ്പൂവിന്റെ വില ചോദിച്ച്, സ്റ്റോക്ക് തീർന്നെന്ന് കേട്ട് അടുത്ത കടകളിലേക്ക് ഓടുന്ന പെൺകുട്ടികളൊക്കെ ഓർമകളായി. സ്കൂളുകളും കോളജുകളും വെർച്വലായതോടെ നഷ്ടമായത് കൂട്ടിവെക്കാനുള്ള ഒരായിരം നിമിഷങ്ങളാണ്.

പക്ഷേ പൂക്കച്ചവടക്കാരെ ഇത് പൂർണമായും ബാധിച്ചിട്ടുണ്ടെന്ന് പറയാൻ കഴിയില്ല. ചിങ്ങം പിറന്നാൽ പിന്നെ കല്ല്യാണം, പാലുകാച്ച് തുടങ്ങി വിശേഷദിവസങ്ങളുടെ വരവ് തുടങ്ങും. പൂക്കൾ തേടി ആവശ്യക്കാരും. കഴിഞ്ഞ വർഷങ്ങളിലേതുപോലെ വിപണിയിൽ തിരക്ക് അ നുഭവപ്പെടുന്നില്ലെങ്കിലും പൂക്കൾ തേടി നിരവധി പേരാണ് എത്തുന്നത്. പൂക്കളുടെ വിലയിൽ വർധനവുമുണ്ടായിട്ടുണ്ട്.

മേളകളാണ് ഹൈലൈറ്റ്

കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഓണച്ചന്തകളും വിപണന മേളകളും മിക്കയിടത്തും സജീവമായിക്കഴിഞ്ഞു. വ്യത്യസ്ത ഉല്പന്നങ്ങൾ തേടി നിരവധിപേർ എത്തുന്നുണ്ട്. മുൻവർഷങ്ങളിലെ പോലെ വിപണനം നടക്കുന്നില്ല എങ്കിലും വരും ദിവസങ്ങളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.

ഓണക്കോടിയില്ലാതെ എന്ത് ഓണം

ഓണത്തിന് കോടിയെടുത്തില്ലെ ? ഈ ചോദ്യം കേൾക്കാത്ത മലയാളികളുണ്ടാകില്ല. അല്ലെങ്കിൽ തന്നെ ഓണക്കോടിയില്ലാതെ എന്ത് ഓണം. വസ്ത്രവ്യാപാര ശാലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ തിരക്ക് ആരംഭിച്ചു കഴിഞ്ഞു. ഓണം പ്രമാണിച്ച് പുതിയ കളക്ഷനുകൾ മിക്ക കടകളിലും വന്നിട്ടുണ്ട്. ഓൺലൈൻ വിപണന കേന്ദ്രങ്ങൾ സജീവമാണെങ്കിലും ‘കടയിൽ പോയി തുണിയെടുത്ത്’ ശീലിച്ച മലയാളിയെ മാറ്റാൻ കഴിയില്ലല്ലോ.

ഓണം ഓഫറുകൾ

ഓണം ഓഫറുകൾ അന്വേഷിച്ചെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ട്. അവശ്യവസ്തുക്കളുടെ വില വർധനയും നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും പലപ്പോഴും ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമാകുന്നു. എന്നാലും ഓണത്തിന് പുതി യ സാധനങ്ങൾ വാങ്ങുക എ ന്ന ശീലത്തിൽ മലയാളി മാറ്റമൊന്നും വരുത്തിയിട്ടില്ല.

സദ്യ കെങ്കേമമാക്കണം

സദ്യയില്ലാതെ മലയാളിക്കെന്ത് ഓണം. അവിയൽ, തോരൻ, സാമ്പാർ തുടങ്ങി വ്യത്യസ്ത തരം വിഭവങ്ങളുമായി ഇല നിറയ്ക്കാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. അത്തം പിറന്നപ്പോൾ മുതൽ പച്ചക്കറിയും ഏത്തക്കുലകളും തിരക്കി ആളുകളെത്തുന്നുണ്ട്. മുൻ വർഷങ്ങളിലെ പോലെ വഴിയോര കച്ചവടക്കാർ നിരത്തുകൾ കീഴടക്കിയിട്ടില്ല എങ്കിലും വാഹനങ്ങളിൽ പച്ചക്കറി കച്ചവടം നടത്തുന്നവരുടെ എണ്ണത്തിൽ കുറവൊന്നുമില്ല.
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.