1 May 2024, Wednesday

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ആര്‍എസ്എസ് അജണ്ടയുമായി കേന്ദ്രം

റെജി കുര്യന്‍
ന്യൂഡല്‍ഹി
September 1, 2023 11:31 pm

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന അജണ്ട നടപ്പാക്കാനൊരുങ്ങി മോഡി സര്‍ക്കാര്‍. ഫെഡറല്‍ മാനദണ്ഡങ്ങള്‍ ഇല്ലാതാക്കി ഏകീകൃത നയത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനായി സംസ്ഥാനങ്ങളിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ലക്ഷ്യം. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ നിയോഗിച്ചു.
ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. തെരഞ്ഞെടുപ്പ് നേരത്തേയാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കിടയിലാണ് പുതിയ കരുനീക്കവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാന പാര്‍ലമെന്റ് സമ്മേളനമാകും ഈ മാസം നടക്കുക എന്നതിന്റെ സൂചനകളും പുറത്തു വരുന്നുണ്ട്. 

രാജ്യസഭാ-ലോക്‌സഭാ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ സെഷനും പ്രത്യേക സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സാധാരണ സഭയുടെ തുടക്കത്തിലും ഒടുക്കത്തിലുമാണ് ഗ്രൂപ്പ് ഫോട്ടോ സെഷനുകള്‍ നടക്കുക. തെരഞ്ഞെടുപ്പ് നവംബര്‍-ഡിസംബറോടെ ഉണ്ടാകുമെന്ന സൂചനകള്‍ ഇത് കൂടുതല്‍ ശക്തമാക്കുന്നു.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട സര്‍ക്കാര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച ബില്‍ സഭയുടെ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പൊതു തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന തെരഞ്ഞെടുപ്പുകളും നടത്തി സാമ്പത്തിക ചെലവുകള്‍ കുറയ്ക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് സര്‍ക്കാരും ബിജെപിയും പറഞ്ഞിരുന്നു. എന്നാല്‍ പൊടുന്നനെ ഇത്തരമൊരു നീക്കം നടത്തിയത് മോഡി പ്രഭാവം മങ്ങും മുമ്പേ കേന്ദ്ര‑സംസ്ഥാന ഭരണം വെട്ടിപ്പിടിക്കാന്‍ ബിജെപി നടത്തുന്ന നീക്കമായാണ് വിലയിരുത്തുന്നത്.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി എപ്പോഴും പറയുന്നത്. എന്നാല്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Eng­lish Sum­ma­ry: One coun­try one elec­tion; Cen­ter with RSS agenda

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.