17 January 2026, Saturday

നെല്ല് സബ്സിഡി: 100 കോടി മുൻകൂർ അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 2, 2025 11:13 pm

നെൽ കർഷകർക്കുള്ള സംസ്ഥാന ഉല്പാദന ബോണസിന് 100 കോടി രൂപ മുൻകൂർ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ വർഷം സംഭരിച്ച നെല്ലിന്റെ സംസ്ഥാന ഉല്പാദന ബോണസ് വിഹിതം പൂർണമായും അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 100 കോടി മുൻകൂർ അനുവദിച്ചത്. മിനിമം താങ്ങുവില പദ്ധതിക്ക് കീഴിൽ, സംസ്ഥാനം സംഭരിക്കുന്ന നെല്ലിന്റെ വില നൽകേണ്ടത് കേന്ദ്ര സർക്കാരാണ്. എന്നാൽ, ആ തുക കേന്ദ്ര സർക്കാർ നല്‍കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഉല്പാദന ബോണസ് മുൻകൂർ നൽകാൻ തീരുമാനിച്ചത്. നെല്ല് സംഭരണം തുടങ്ങിയ ശേഷം ആദ്യമായാണ് സംസ്ഥാന വിഹിതം മുൻകൂർ നൽകാൻ തീരുമാനിക്കുന്നത്. 

നെല്ല് സംഭരണം നടത്തിയ വകയിൽ കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്ന് 2,601 കോടി രൂപയാണ് ലഭിക്കാനുള്ളത്. സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടിട്ടും കുടിശിക അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. 2017–18 സാമ്പത്തിക വർഷം മുതൽ 2024വരെ നെല്ല് സംഭരിച്ചതിലെ കുടിശിക 1259 കോടിയും 2024–25ലെ സംഭരിച്ച നെല്ലിന്റെ താങ്ങുവിലയായ (എംഎസ് പി) 1342 കോടിയും ഉൾപ്പെടെയാണ് ലഭിക്കാനുള്ളത്. 2024–25ലെ ഒന്നാം വിളയിൽ 57,529 കർഷകരിൽനിന്ന് 1.45 ലക്ഷം ടൺ നെല്ലും രണ്ടാംവിളയിൽ 1,49,615 കർഷകരിൽനിന്ന് 4.35 ലക്ഷം ടൺ നെല്ലുമാണ് സംഭരിച്ചത്. ആകെ 1645 കോടി രൂപയുടെ നെല്ല് ശേഖരിച്ചതിൽ 1413 കോടി രൂപ കർഷകർക്ക് നൽകി. കേന്ദ്രത്തിൽ നിന്ന് തുക ലഭിക്കാത്ത സാഹചര്യത്തിൽ, സംഭരിച്ച നെല്ലിന്റെ വിലയായ മുഴുവൻ തുകയും ഓണത്തിന് ലഭ്യമാകുന്നത് ഉറപ്പാക്കാനാണ് ഉല്പാദന ബോണസ് മുൻകൂർ ലഭ്യമാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.