9 December 2025, Tuesday

Related news

October 9, 2025
October 9, 2025
October 6, 2025
September 29, 2025
September 29, 2025
September 29, 2025
August 19, 2025
July 28, 2025
April 22, 2025
February 13, 2025

പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ പാസാക്കി

Janayugom Webdesk
തിരുവനന്തപുരം
June 10, 2024 10:56 pm

2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബില്ലും കേരളാ മുൻസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബില്ലും നിയമസഭ പാസാക്കി. 1994ലെ കേരളാ പഞ്ചായത്ത് രാജ് ആക്ടിലെയും മുൻസിപ്പാലിറ്റി ആക്ടിലെയും ആറാം വകുപ്പ് മൂന്നാം ഉപവകുപ്പിലാണ് ഭേദഗതി വരുത്തുന്നത്. പഞ്ചായത്ത്-മുൻസിപ്പൽ ഭരണസമിതിയിലെ അംഗസംഖ്യ സംബന്ധിച്ച വ്യവസ്ഥകളിലാണ് മാറ്റമുണ്ടാവുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ കുറഞ്ഞതും കൂടിയതുമായ ആകെ എണ്ണം ഒന്നു വീതം വർധിപ്പിക്കും.
2015ൽ പുതുതായി രൂപീകരിച്ച ചുരുക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊഴികെ ബാക്കിയുള്ളയിടത്ത് ഇപ്പോഴും 2001ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് വാർഡ് വിഭജനമുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനസംഖ്യ വർധനവിനൊപ്പം, വിവിധ വാർഡുകളിലെ ജനസംഖ്യയിലും വൻതോതിൽ അന്തരമുണ്ടായിട്ടുണ്ട്. മെച്ചപ്പെട്ട ഭരണനിർവഹണം ജനങ്ങൾക്ക് പ്രദാനം ചെയ്യുന്നതിനായി ജനസംഖ്യാനുപാതികമായി വാർഡുകളുടെ എണ്ണവും അതിർത്തിയും പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. ഈ രണ്ട് ഭേദഗതി ഉത്തരവുകളുടെയും ഉള്ളടക്കം 2020ൽ നിയമസഭയിൽ അവതരിപ്പിക്കുകയും, സഭയിൽ ചർച്ച നടത്തുകയും, സബ്ജക്ട് കമ്മിറ്റിക്ക് വിടുകയും, സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്ത പ്രകാരം സഭ വീണ്ടും പരിഗണിക്കുകയും പാസാക്കുകയും ചെയ്തിരുന്നു.
കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മൂലം പാസായ ബില്ലിലെ വ്യവസ്ഥകൾ അന്ന് വീണ്ടും ഭേദഗതി ചെയ്ത് പഴയ രൂപത്തിലേക്ക് മാറ്റേണ്ടിവന്നിരുന്നു. 2020ലെ ഭേദഗതിയിലെ അതേ ഉള്ളടക്കം തന്നെയാണ് ഇന്നലെ വീണ്ടും നിയമസഭ പാസാക്കിയത്. അതേസമയം, ഭേദഗതി ബില്ലുകൾ സബ‌്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെ പാസാക്കിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി.

ബില്ലുകളിലെ വിശദാംശങ്ങള്‍

ഗ്രാമപഞ്ചായത്തുകൾ
ആദ്യ 15,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 13 വാർഡുകൾ, തുടർന്ന് ഓരോ 2,500 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 23 വാർഡുകൾ. കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം 14, 24 ആകും.
ബ്ലോക്ക് പഞ്ചായത്തുകൾ,
ആദ്യ 1,50,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 13 വാർഡുകൾ, തുടർന്ന് ഓരോ 25,000 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 23 വാർഡുകൾ. കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം 14, 24 ആകും.
ജില്ലാ പഞ്ചായത്തുകൾ
ആദ്യ 10 ലക്ഷം ജനസംഖ്യയ്ക്ക് കുറഞ്ഞത് 16 വാർഡുകൾ, തുടർന്ന് ഓരോ ലക്ഷം ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 32 വാർഡുകൾ. കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം 17, 33 ആകും.
മുൻസിപ്പാലിറ്റികൾ
ആദ്യ 20,000 ജനസംഖ്യയ്ക്ക് കുറഞ്ഞത് 25 വാർഡുകൾ, തുടർന്ന് 2,500 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 52 വാർഡുകൾ. കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം 26, 53 ആകും.
കോർപറേഷനുകൾ
ആദ്യ നാല് ലക്ഷം ജനസംഖ്യയ്ക്ക് കുറഞ്ഞത് 55 വാർഡുകൾ, തുടർന്ന് ഓരോ 10,000 ജനസംഖ്യയ്ക്കും ഓരോ വാർഡ് വീതം, പരമാവധി 100 വാർഡുകൾ. കുറഞ്ഞതും കൂടിയതുമായ വാർഡുകളുടെ എണ്ണം 56, 101 ആയുമാണ് ഭേദഗതി.

Eng­lish Summary:
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.