27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 23, 2024

നവകേരള നിർമ്മിതി: മുഖ്യമന്ത്രിയും മന്ത്രിമാരും അസംബ്ലി മണ്ഡലങ്ങളിൽ പര്യടനം നടത്തും

Janayugom Webdesk
September 20, 2023 6:12 pm

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി ഇതിനകം സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്‍റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തും. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും.

2023 നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കം കുറിക്കും. ഓരോ മണ്ഡലത്തിലും എംഎല്‍എമാര്‍ നേതൃത്വം വഹിക്കും. സെപ്റ്റംബര്‍ മാസത്തില്‍ സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിക്കും.

പരിപാടി വിജയിപ്പിക്കുന്നതിന് ജനപ്രതിനിധികളും സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കര്‍ഷക തൊഴി ലാളികളും മഹിളകളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന മണ്ഡലം ബഹുജന സദസ്സു കള്‍ ആസൂത്രണം ചെയ്യും. മണ്ഡലം സദസ്സിനോട് അനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും.

മണ്ഡലം സദസ്സില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസ മര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ, യുവജന, വിദ്യാര്‍ത്ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തെരഞെഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടിക ജാതിപട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, തെയ്യം കലാകാ രډന്മര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരډാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതി നിധികള്‍, കലാസാംസ്കാരിക സംഘടനകള്‍ ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കാനാവശ്യമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി

പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററായി പാര്‍ല മെന്‍ററികാര്യ മന്ത്രിയെ ചുമതലപ്പെടുത്തി. ജില്ലകളില്‍ പരിപാടി വിജയകരമായി സംഘടിപ്പിക്കുന്നതിനുള്ള ചുമതല അതത് ജില്ലകളിലെ മന്ത്രിമാരെ എല്‍പ്പിക്കും. മന്ത്രിമാര്‍ ഇല്ലാത്ത ജില്ലകളുടെ ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരെ ഏല്‍പ്പിക്കും. ജില്ലകളില്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള ചുമതല ബന്ധപ്പെട്ട ജില്ലാ കളക്ടര്‍ക്കായിരിക്കും.

മെഡിക്കൽ എക്സാമിനേഷൻ / മെഡിക്കോ ലീഗൽ എക്സാമിനേഷൻ — മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചു

മെഡിക്കൽ എക്സാമിനേഷൻ / മെഡിക്കോ ലീഗൽ എക്സാമിനേഷൻ എന്നിവയ്ക്ക് മജിസ്ട്രേട്ട് മുമ്പാകെയോ ആശുപത്രികളിലെ രജിസ്ട്രർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണര്‍മാരുടെ മുമ്പാകെയോ വ്യക്തികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച ആഭ്യന്തര വകുപ്പ് മാർഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു. 7/05/2022‑ൽ പ്രസിദ്ധീകരിച്ച മെഡിക്കോ — ലീഗൽ പ്രോട്ടോകോളിൽ ഭേദഗതി വരുത്തും.

പ്രധാന നിർദേശങ്ങൾ
I. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ (കുറ്റവാളിയെ/ഇരയെ/ സംരക്ഷണയിലുള്ളവരെ) നിരീക്ഷിച്ചും വിവരങ്ങള്‍ ശേഖരിച്ചും അവരുടെ ശാരീരിക/മാനസിക/ലഹരി ദുരുപയോഗ അവസ്ഥ പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തേണ്ടതാണ്.

2. മേല്‍പ്പറഞ്ഞ അവസ്ഥ സംബന്ധിച്ച് സംശയം തോന്നുന്ന സാഹചര്യത്തില്‍ പ്രസ്തുത വിവരം സ്വകാര്യ നോട്ട് ബുക്കിലും പോലീസ് സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ ജനറല്‍ ഡയറിയിലും രേഖപ്പെടുത്തേണ്ടതാണ്. നേരിട്ട് ആശുപത്രിയില്‍ കൊണ്ടുപോകുന്ന സാഹചര്യത്തില്‍ ഫോണ്‍ മുഖാന്തിരമോ സന്ദേശം മുഖേനയോ സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്. ആശുപത്രി ജീവനക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് മുമ്പായി ഇക്കാര്യം അറിയിക്കേണ്ടതാണ്.

3. വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കണം. വ്യക്തമായ ഒപ്പും സീലും രേഖപ്പെടുത്തിയ ക്രൈം നമ്പര്‍/ജി.ഡി എന്‍ട്രി റെഫറന്‍സ് നല്‍കിയാണ് Drunk­en­ness സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. രക്തപരിശോധനയ്ക്ക് ശേഷം മാത്രമേ Drunk­en­ness സര്‍ട്ടിഫിക്കറ്റിലെ അന്തിമ അഭിപ്രായം നല്‍കാവൂ.

4. മദ്യം/മയക്കുമരുന്ന്, തുടങ്ങിയ ഏതെങ്കിലും സൈക്കോട്രോപിക് മരുന്നുകളുടെ സ്വാധീനത്തില്‍ ആക്രമണ സ്വഭാവമുള്ള/ٴഅക്രമാസക്തരായ വ്യക്തികളെ ശാരീരിക നിയന്ത്രണം/കൈവിലങ്ങ് ഏര്‍പ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാവണം ആരോഗ്യപ്രവര്‍ത്തകന്റെ മുമ്പില്‍ പരിശോധനയ്ക്ക്/ ചികിത്സയ്ക്ക് ഹാജരാക്കേണ്ടത്. ശാന്തനാകുന്ന/ഒഴിവാക്കേണ്ട സാഹചര്യത്തില്‍ അത് നീക്കം ചെയ്യാവുന്നതാണ്. പ്രാഥമിക അപകട സാധ്യത ഉചിതമായ രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തേണ്ടതാണ്.

5. മതിയായ പൊലീസ് ഉദ്യോഗസ്ഥര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വ്യക്തിയെ അനുഗമിക്കേണ്ടതാണ്. പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്‍റെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഈ ഉദ്യോഗസ്ഥര്‍ക്കായിരിക്കും.

6. ഒരാളെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ തന്നെ അവരുടെ അന്തസിനെ മാനിച്ചുകൊണ്ട് ആയുധം/ഉപകരണങ്ങള്‍/ٴആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുള്ളവ മയക്കുമരുന്ന്/വിഷപദാര്‍ത്ഥം കൈവശമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ജുഡീഷ്യല്‍ ഓഫീസര്‍/ ഡോക്ടര്‍മാരുടെ മുമ്പാകെ ഹാജരാക്കുമ്പോഴും ആയുധം കൈവശമില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.

7. മദ്യപിച്ചതോ/അക്രമാസക്തനായ അവസ്ഥയിലോ അജ്ഞാതനായ ഒരാളെ പോലീസ് എസ്കോര്‍ട്ടില്ലാതെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അക്കാര്യം തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്. അത്തരം വിവരം ലഭിച്ചയുടന്‍ പോലീസ് അടിയന്തിര നടപടി സ്വീകരിക്കേണ്ടതും ചികിത്സാ നടപടി പൂര്‍ത്തിയാകുന്നതുവരെ നിയന്ത്രണമേറ്റെടുക്കേണ്ടതുമാണ്.

8. അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന പെരുമാറ്റം വ്യക്തി കാണിക്കുന്നെങ്കില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുതിന് മുമ്പായി മെഡിക്കല്‍ പ്രാക്ടീഷണറെ വിവരം അറിയിക്കേണ്ടതാണ്.

9. സാധുവായ കാരണത്താല്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ നിര്‍ദ്ദേശം നല്‍കിയാലല്ലാതെ കസ്റ്റഡിയില്‍ ഉള്ള അത്തരം വ്യക്തികളുടെ അടുത്തു നിന്നും ഒരു സാഹചര്യത്തിലും പോലീസ് ഉദ്യോഗസ്ഥര്‍ അകന്നു നില്‍ക്കരുത്. വൈദ്യ പരിശോധനയ്ക്ക് ആവശ്യമാണെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിക്കുന്ന പക്ഷം കൈവിലങ്ങ് നീക്കം ചെയ്യേണ്ടതാണ്. അത്തരം സാഹചര്യങ്ങളില്‍ അപകടകരമായ സ്ഥിതിവിശേഷമുണ്ടായാല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലും കസ്റ്റഡിയിലുള്ള വ്യക്തിയെ കാണാനാകുംവിധത്തിലും ദൃശ്യപരതയുള്ള സ്ഥലത്ത് പോലീസ് ഓഫീസര്‍ നിലയുറപ്പിക്കണം.

10. ഇത്തരക്കാരെ ശാന്തമാക്കാന്‍ ഹാജരാക്കുന്ന ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍/ജീവനക്കാരെ സഹായിക്കുകയും ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് മെഡിക്കല്‍ പ്രാക്ടീഷണര്‍ നിര്‍ദ്ദേശിക്കുന്ന ഉചിത നടപടി സ്വീകരിക്കേണ്ടതുമാണ്.

11. മദ്യപിച്ച് വാഹനമോടിക്കുക, പൊതുസ്ഥലത്ത് മദ്യപിച്ച് കാണുക, അക്രമാസക്തമായി കാണുക, കലാപം, മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് കസ്റ്റഡിയിലുള്ള ഒന്നിലധികം പേരെ ഒരേ സമയം കാഷ്വാലിറ്റി/അത്യാഹിതവിഭാഗത്തിലേയ്ക്ക് വൈദ്യ പരിശോധനയ്ക്കായി പോലീസ് ഹാജരാക്കരുത്. ഇത്തരം സാഹചര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്കും കാഷ്വാലിറ്റി/അത്യാഹിത വിഭാഗത്തിനും ആവശ്യമായ സുരക്ഷ പോലീസ് ഉറപ്പുവരുത്തേണ്ടതാണ്.

12. പ്രതിയുടെ ശരീരത്തില്‍ മുറിവുകളോ കേടുപാടുകളോ കണ്ടെത്തിയാല്‍ ഇത് അറസ്റ്റിന് മുമ്പാണോ ശേഷമാണോ സംഭവിച്ചത് എന്ന് ഡോക്ടര്‍ കുറ്റാരോപിതനോട് ചോദിച്ച് അവ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ടതാണ്. അറസ്റ്റിന്‍റെ സമയവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.

13. മാനസിക സ്ഥിരതയില്ലാത്ത/അസ്വസ്ഥരായ കുട്ടികളെ മജിസ്ട്രേട്ടിന് മുമ്പാകെ ഹാജരാക്കുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ ഇക്കാര്യം വിശദമായി മജിസ്ട്രേട്ടിനെ അറിയിക്കേണ്ടതാണ്.

14 . പ്രതിയെ 5 മണിക്ക് ശേഷം ഹാജരാക്കുന്നതിനുള്ള അസാധാരണ സാഹചര്യമുണ്ടെങ്കില്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍/മേലുദ്യോഗസ്ഥന്‍ മുന്‍കൂര്‍ അറിയിച്ചിരിക്കണം. കൂടാതെ അത്തരം സാഹചര്യം വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനും (പ്രതിയെ ഹാജരാക്കുന്ന സമയം) ഹാജരാകേണ്ടതാണ്.

15 . അറസ്റ്റ് ചെയ്ത വ്യക്തിയെ മജിസ്ട്രേട്ടിനു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യുന്ന സമയത്ത് മജിസ്ട്രേട്ടിന്‍റെ പ്രത്യേക അനുമതിയില്ലാത്തപക്ഷം കൈവിലങ്ങ് ഇടാന്‍ പാടുള്ളതല്ല. വാറണ്ട് നടപ്പാക്കുമ്പോള്‍ മജിസ്ട്രേട്ടിന്‍റെ ഉത്തരവ് വാങ്ങാതെ പ്രതിയെ കൈവിലങ്ങ് വയ്ക്കാന്‍ പാടില്ല.

16 . സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ഉള്ളയാളെ വൈദ്യപരിശോധന നടത്തുന്നതിന് മുമ്പായി ആയുധമായി ഉപയോഗിച്ചേയ്ക്കാവുന്ന ഉപകരണങ്ങള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ സ്വീകരിക്കേണ്ടതാണ്.

17. മുതിര്‍ന്ന ഡോക്ടര്‍മാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ പോലീസ് കസ്റ്റഡിയിലോ ജയിലില്‍ നിന്നോ ഉള്ളവരെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ ഹാജരാക്കുമ്പോള്‍ ഹൗസ് സര്‍ജന്‍മാരെയും ജൂനിയര്‍ റെസിഡന്‍റ്മാരെയും പ്രാഥമിക പരിചരണം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ അഭാവത്തില്‍ ഹൗസ് സര്‍ജന്‍സ്/ജൂനിയര്‍ റെസിഡന്‍റ്സ് അടിയന്തിര കേസുകള്‍ അറ്റന്‍ഡ് ചെയ്യേണ്ടതാണ്.

18 . മെഡിക്കോ ലീഗല്‍ പരിശോധനയ്ക്കുള്ള അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ജനറല്‍ ഡയറിയിലെ അനുബന്ധ റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതിയാകും.

19 . മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആശുപത്രി അക്രമമുണ്ടായാല്‍ ഒരു മണിക്കൂറിനകം ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി FIR രജിസ്റ്റര്‍ ചെയ്യുകയും 60 ദിവസത്തിനകം കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കേണ്ടതുമാണ്.

20 . ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ നേരെ അതിക്രമമുണ്ടായതായി ഏതെങ്കിലും രീതിയിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനോ പോലീസ് പട്രോളിംഗ് യൂണിറ്റോ അടിയന്തിര സാഹചര്യം/ഏറ്റവും മുന്‍ഗണന നല്‍കി പ്രതികരിക്കേണ്ടതാണ്.

21. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെ അക്രമമുണ്ടായാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ പ്രാഥമികമായി The Ker­ala Health care Ser­vice Per­sons & Health care Ser­vice Insti­tu­tions (Pre­ven­tion of Vio­lence & Dam­age to prop­er­ty) Act ഉം ആവശ്യമായ മറ്റ് നിയമങ്ങളും അനുസരിച്ച് നടപടി സ്വീകരിക്കുന്നതാണ്.

22. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുകയും നിശ്ചിത ഇടവേളകളില്‍ കമ്മിറ്റി യോഗം ചേരേണ്ടതുമാണ്.

സാക്ഷരതാ മിഷന്‍ അതോറിറ്റിയെയും പ്രേരക്മാരെയും തദ്ദേശസ്വയം ഭരണ വകുപ്പിന്‍റെ ഭാഗമാക്കും

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയെയും സാക്ഷരതാ പ്രേരക്മാരെയും തദ്ദേശസ്വയം ഭരണ വകുപ്പിന്‍റെ ഭാഗമാക്കും. പ്രേരക്മാര്‍ക്ക് ഓണറേറിയം നൽകുന്നതു സംബന്ധിച്ച സർക്കാർ വിഹിതവും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഹിക്കേണ്ട വിഹിതവും സംബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ധനവകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പിനെ ചുമതലപ്പെടുത്തി. ഉത്തരവ് പുറപ്പെടുവിക്കുന്ന തീയതി വരെയുള്ള ഓണറേറിയം കുടിശ്ശിക നിലവിലെ പോലെ സാക്ഷരതാ മിഷൻ വിഹിതവും സർക്കാർ വിഹിതവും എന്ന നിലയിൽ കൊടുക്കുന്നതിന് അനുമതി നല്‍കി.

മിഷന്റെ തനതു ഫണ്ടുപയോഗിച്ച് സാക്ഷരതാ മിഷൻ നടത്തുന്ന കോഴ്സുകളുടെയും പരീക്ഷകളുടെയും അക്കാദമിക് ചുമതല നിലവിലുള്ളത് പോലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിലനിർത്തും.

തദ്ദേശസ്വയം ഭരണ വകുപ്പ് ഏറ്റെടുക്കുന്നത് വരെയുള്ള ബാധ്യതകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് വഹിക്കേണ്ടതാണ്.

ധനസഹായം

വയനാട് മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ വില്ലേജിൽ കണ്ണോത്ത് മല വാഹനാപകടത്തിൽ മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റ 5 പേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം അനുവദിക്കും. മരണപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 3 ലക്ഷം രൂപയുമാണ് അനുവദിക്കുക.

പീച്ചിഡാമിന്റെ റിസർവോയർ ഭാഗമായ ആനവാരി ഭാഗത്ത് 2023 സെപ്തംബര്‍ 4ന് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 4 ലക്ഷം രൂപ ധനസഹായം അനുവദിച്ചു.

സര്‍ക്കാര്‍ ഗ്യാരന്റി

ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡിന് ബാങ്കുകൾ / ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പ സൗകര്യം ലഭിക്കുന്നതിന് 40 കോടി രൂപയുടെ സർക്കാർ ഗ്യാരന്‍റി വ്യവസ്ഥകൾക്ക് വിധേയമായി അനുവദിക്കും.

ആട്ടോകാസ്റ്റ് ലിമിറ്റഡിന് കേരള ബാങ്കിൽ നിന്നും 10 കോടി രൂപ വായ്പ എടുക്കുന്നതിന് ഗവൺമെന്‍റ് ഗ്യാരന്‍റി അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് പരിഷ്ക്കരിക്കും. ദേശസാൽകൃത ബാങ്കുകളിൽ നിന്നോ കെ. എസ്. ഐ. ഡി. സി / കെ. എഫ്. സി ഉൾപ്പെടെയുളള ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പ എടുക്കുന്നതിന് ഗവൺമെന്‍റ് ഗ്യാരന്‍റി അനുവദിക്കും.

പരിഷ്ക്കരിക്കും

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ഏജ്യൂക്കേഷന്‍ ആന്‍റ് ടെക്നോളജിയിലെ കരാര്‍ അധ്യാപകരുടെ കണ്‍സോളിഡേറ്റഡ് പേ 01.11.2022 തിയ്യതി പ്രാബല്യത്തില്‍ പരിഷ്ക്കരിക്കും.

മുദ്രവില ഒഴിവാക്കും

കേരള സിറാമിക്സിന്‍റെ ഉടമസ്ഥതയിലുള്ള കൊല്ലം ജില്ലയിലെ മുണ്ടയ്ക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 139, റീസർവ്വേ നം.4 ‑ൽ ഉൾപ്പെടുന്ന 20.23 ആർ വസ്തുവും അതില്‍ ഉൾപ്പെടുന്ന കെട്ടിടങ്ങളും കാപ്പക്സിന്‍റെ പേരിൽ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവ ഉൾപ്പെടെയുള്ള തുകയായ 16,02,216 രൂപ ഒഴിവാക്കി നൽകും.

ഗവ.പ്ലീഡര്‍

ഹൈക്കോടതിയിലെ സ്പെഷ്യൽ ഗവൺമെന്‍റ് പ്ലീഡറുടെ (ധനകാര്യം) ഒഴിവിലേയ്ക്ക് തൃപ്പുണിത്തുറ സ്വദേശി അഡ്വ. പി.കെ.ബാബു നിയമിക്കാന്‍ തീരുമാനിച്ചു.

തസ്തിക

ആലപ്പുഴ, പോത്തപ്പള്ളി കെ.കെ.കെ.വി.എം ഹയർ സെക്കണ്ടറി സ്കൂളിൽ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ 6 തസ്തികകൾ പുതുതായി സൃഷ്ടിക്കാനും ഒരു തസ്തിക അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന പ്രോജക്ട് മാനേജ്മെന്‍റ് യൂണിറ്റിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ( സോളിഡ് വേസ്റ്റ് മാനേജ്മെന്‍റ്), അസിസ്റ്റന്‍റ് ഡയറക്ടർ (പ്രോജക്ട്) എന്നീ തസ്തികകളാണ് സൃഷ്ടിക്കുക.

ഉത്തരവ് റദ്ദുചെയ്യും

തളിപ്പറമ്പ് കാനൂലില്‍ പൊതുവിതരണ വകുപ്പിന് ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന് റവന്യു ഭൂമി കൈമാറിയ ഉത്തരവ് റദ്ദുചെയ്യും. നിര്‍മ്മാണത്തിന് അനുയോജ്യമല്ലാത്തതിനാലാണിത്.

 

Eng­lish sum­ma­ry; The Chief Min­is­ter and Min­is­ters will tour the assem­bly constituencies

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.