26 July 2024, Friday
KSFE Galaxy Chits Banner 2

പിഎഫ്ഐ ഹർത്താൽ: ജില്ലയില്‍ 23 പേർക്ക് സ്വത്ത് റിക്കവറി നോട്ടീസ് നല്‍കി

Janayugom Webdesk
കോഴിക്കോട്
January 21, 2023 9:25 pm

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദ്ദേശ പ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന റവന്യു റിക്കവറിയുടെ ഭാഗമായി ജില്ലയിൽ 23 പേർക്ക് സ്വത്ത് കണ്ടുകെട്ടൽ നോട്ടീസ്. ഇവരുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടും. ഇതിനായി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വീടുകൾ ഉൾപ്പെടെ പത്തുപേരുടെ വസ്തുവകകൾ റവന്യൂ റിക്കവറി തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റെടുത്തത്. കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലായാണ് 23 പേരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നത്. നഷ്ടപരിഹാര തുക അടയ്ക്കുന്നതിനായി ഇവര്‍ക്ക് 15 ദിവസം അനുവദിക്കുമെന്ന് കോഴിക്കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം ഹർത്താലിലെ നഷ്ടപരിഹാരം അടച്ചില്ലെങ്കിൽ വസ്തുവകകൾ സ്ഥിരമായി സർക്കാരിലേക്ക് ഏറ്റെടുക്കും.

ജില്ലയില്‍ ഫറോക്ക് വാലഞ്ചേരി പറമ്പ് അമ്പലത്ത് വീട്ടിൽ അബ്ദുൾ ബഷീറിന്റെ പേരിലുള്ള രണ്ട് സ്ഥലം, കോഴിക്കോട് ഒളവണ്ണ മുള്ളൻകണ്ടി അൻവർ ഹുസൈൻ, കോഴിക്കോട് നെല്ലിക്കോട് കുളങ്ങര വീട് മീത്തൽ കൂമൻ കുറുമ്പയിൽ അബ്ദുൽ കബീർ, മാവൂർ തയ്യിൽ മുനീറിന്റെ പേരിലുള്ള മൂന്ന് സ്ഥലം, മാവൂര്‍ പെരുവയൽ പൂവാട്ടുപറമ്പ് പുതുയോട്ടിൽ ഒറ്റയിൽ അഹമ്മദ് കുട്ടിയുടെ പേരിലുള്ള രണ്ട് സ്ഥലം, കോഴിക്കോട് കച്ചേരി വില്ലേജിലെ തിരുത്തിയിൽ നാലു കൂടി പറമ്പ് ഉസ്മാൻ, പടനിലം ആരാമ്പ്രം മാളിയേക്കൽ ഇസ്മായിൽ, തൃശ്ശൂർ പെരുമ്പിലാവിൽ യഹിയാ തങ്ങളുടെ കൊയിലാണ്ടി വില്ലേജിലെ സ്ഥലം, കാസർകോട് സ്വദേശി സി ടി സുലൈമാന്റെ പേരിലുള്ള ട്രസ്റ്റ്, പേരാമ്പ്ര മേഞ്ഞണ്യം കോവുപുറത്ത് മുഹമ്മദ് അഷ്റഫിന്റെ പേരിലുള്ള പേരാമ്പ്രയിലെ മൂന്ന് സ്ഥലം, വടകര അഴിയൂർ വില്ലേജിലെ കുനിയിൽ സമീർ, കൊടുവള്ളി രാരോത്ത് ചാലിൽ സുബൈർ, പടനിലം മാളിയേക്കൽ തറവട്ടത്ത് ടി എം ഇസ്മായിലിന്റെ പേരിലുള്ള രണ്ട് സ്ഥലം എന്നിങ്ങനെയാണ് 23 സ്ഥലങ്ങളുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നത്.

പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന തൃശ്ശൂർ പെരുമ്പിലാവ് അഥീന ഹൗസിൽ യഹിയകോയ തങ്ങളുടെ കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാൻഡ് ലിങ്ക് റോഡിലെ ഡാലിയാ പ്ലാസ കെട്ടിടത്തിലും നോട്ടീസ് പതിച്ചിട്ടുണ്ട്. ഇവിടെയുള്ള 42 മുറികൾ വിൽപ്പന നടത്തിയിട്ടുണ്ട്. അവശേഷിക്കുന്നവ യഹിയ തങ്ങളുടെ പേരിലാണ്. ഹർത്താലിൽ വരുത്തിയ 5.2 കോടി രൂപയും 12 ശതമാനം പലിശയും അടയ്ക്കാത്തത് സംബന്ധിച്ചാണ് നോട്ടീസ്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം മാനേജിങ്ങ് ഡയറക്ടറായ ഡാലിയ ബിൽഡേഴ്സ് ആൻഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ 32 സെൻ്റ് സ്ഥലത്താണ് കെട്ടിടം പണിതത്.

Eng­lish Sum­ma­ry: pfi rev­enue recov­ery pro­ce­dure of pfi lead­ers assets con­tin­u­ing in kerala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.