3 May 2024, Friday

Related news

March 11, 2024
February 15, 2024
January 30, 2024
December 4, 2023
August 11, 2023
July 31, 2023
July 28, 2023
March 29, 2023
February 10, 2023
December 9, 2022

രാജ്യസഭയില്‍ സിവില്‍കോഡ് ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പ്; കോണ്‍ഗ്രസ് എംപിമാരില്ലാത്തതില്‍ ലീഗിന് അമര്‍ഷം

web desk
ന്യൂഡല്‍ഹി
December 9, 2022 6:42 pm

രാജ്യസഭയിൽ ഏകസിവിൽ കോഡിന്റെ അവതരണാനുമതിക്കുള്ള വോട്ടെടുപ്പിൽ കോൺഗ്രസ് എംപിമാര്‍ പേരിനുമാത്രമായി. കോണ്‍ഗ്രസ് നിലപാടില്‍ വിമർശനവുമായി മുസ്‌ലിം ലീഗ് അംഗം അബ്ദുൾ വഹാബിന്റെ പ്രസംഗം. ബിജെപി എംപി കിറോഡി ലാൽ മീണയാണ് സ്വകാര്യ ബിൽ ആയി എകസിവിൽ കോ‍ഡ് അവതരിപ്പിക്കാൻ അനുമതി തേടിയത്. വോട്ടെടുപ്പിലൂടെ അനുമതിയാകാമെന്ന് രാജ്യസഭാ അധ്യക്ഷൻ പ്രഖ്യാപിച്ചു. 23നെതിരെ 63 വോട്ടുകൾക്ക് ഏകസിവിൽ കോഡ് ബിൽ അവതരണത്തിന് രാജ്യസഭ അനുമതിയും നല്‍കി.

കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം എല്‍ ഹനുമന്തയ്യയും ഇടത് പാര്‍ട്ടികളുടെയും മുസ്‌ലിം ലീഗിന്റെയും എംപിമാരും തമിഴ്‌നാട്ടില്‍നിന്നുള്ള വൈക്കോയുമാണ് ബില്ലിനെതിരെ സഭയില്‍ സംസാരിച്ചു. ബില്ലിനെ എതിര്‍ത്ത് സംസാരിക്കുന്നതിനിടെ ലീഗിലെ അബ്ദുള്‍ വഹാബാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ അസാന്നിധ്യത്തെയും എതിര്‍ത്തത്. ഏകീകൃത സിവില്‍ കോഡ് ബില്ല് പല തവണയായി ഇവിടെ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ബിജെപി ചങ്ങാതിമാര്‍ ബോധപൂര്‍വം പ്രകോപനമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഏകീകൃത സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പിലാക്കാനാകില്ല. എത്ര ഭൂരിപക്ഷമുണ്ടായാലും എത്ര തന്നെ അടിച്ചമര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചാലും യൂണിഫൈഡ് സിവില്‍ കോഡ് ഇവിടെ നടപ്പിലാക്കാനാകില്ല. ക്രിമിനല്‍ കോഡല്ല, സിവില്‍ കോഡിനെ കുറിച്ചാണ് പറയുന്നത്. അതില്‍പോലും ഇവര്‍ക്ക് സഹിഷ്ണുതപരമായി ഇടപെടാനാകുന്നില്ലെങ്കില്‍ പിന്നെ എന്ത് പറയാനാണ്. എല്ലായിടത്തും അസഹിഷ്ണുതയാണ്-വഹാബ് പറഞ്ഞു.

ബില്‍ അവതരണത്തിന് അനുമതി തേടിയ സമയത്ത് കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ ഇപ്പോള്‍ ഇവിടെ ഇല്ലാത്തതില്‍ വിഷമമുണ്ട്. സത്യത്തില്‍ അതേ കുറിച്ചാണ് ആദ്യം തന്റെ മനസില്‍ വരുന്നതെന്നും സങ്കടത്തോടെ അബ്ദുള്‍ വഹാബ് പറഞ്ഞു. സിപിഐ(എം)ലെ ജോണ്‍ ബ്രിട്ടാസ് ലീഗും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളാണെന്ന് സൂചിപ്പിച്ചതിന് മറുപടിയായി, ‘ഞങ്ങള്‍ നിങ്ങള്‍ക്കെതിരാണ്’ എന്ന് വഹാബ് പറഞ്ഞു. വഹാബും ബ്രിട്ടാസും തമ്മില്‍ സംസാരിച്ചതില്‍ സംശയം ചോദിച്ച വൈക്കോയോട് ‘ലീഗും കോണ്‍ഗ്രസും മാര്‍ക്സിസത്തിന് എതിരാണ്’ എന്നാണ് പറഞ്ഞതെന്നും വിവരിച്ചു. എന്നാല്‍, രാജ്യസഭയില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് വഹാബിനെയും ലീഗിനെയും ചൊടിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാരിന് ഇത് അത്യാവശ്യമാണെന്ന് തോന്നുന്ന സമയത്ത് അവര്‍ ഇക്കാര്യത്തില്‍ നിയമവുമായി വരട്ടെ. എന്തിനാണ് സ്വകാര്യ ബില്‍ ആയി അവതരിപ്പിക്കാന്‍ ധൃതികാണിക്കുന്നതെന്ന് കിറോഡി ലാൽ മീണയോട് വഹാബ് ചോദിച്ചു. അതുവരെ നിങ്ങള്‍ ഒന്ന് അടങ്ങിയിരിക്ക്. എന്തായാലും നിങ്ങള്‍ ഈ ബില്ല് പാസാക്കും. കാരണം ഞങ്ങളാകെ കുറച്ച് പേരെ ഇവിടെ എതിര്‍ക്കുന്നവരുള്ളു. എന്തായാലും ഈ ബില്ല് ഇന്ത്യയുടെയോ ഇവിടെയുള്ള ജനങ്ങളുടെയോ നന്മക്ക് ഉതകുന്നതല്ല. അതുകൊണ്ട് ദയവ് ചെയ്ത് ഈ ബില്ല് പിന്‍വലിക്കാന്‍ താങ്കള്‍ തയാറാകണമെന്നും വഹാബ് വിജോയിപ്പ് പ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു. ഏകീകൃത സിവില്‍ കോഡില്‍ സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ ബിജെപി എംപിക്ക് അനുവാദം നല്‍കരുതെന്ന് ഇടതുപാര്‍ട്ടി അംഗങ്ങളെല്ലാം ആവശ്യപ്പെട്ടു.

എന്നാൽ എതിര്‍പ്പുണ്ടെങ്കിൽ ആ ബിൽ അവതരിപ്പിച്ച ശേഷം നിലപാട് പറയണമെന്നും അവതരണ സമയത്ത് തന്നെ എതിര്‍ക്കുന്നത് എന്തിനാണെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ചോദിച്ചു. തുടര്‍ന്നാണ് ബില്ലിന്റെ അവതരണാനുമതിക്കായി വോട്ടെടുപ്പ് നടന്നതും പാസാക്കിയതും.

 

Eng­lish Sam­mury: rajya sab­ha bill pre­sen­ta­tion vot­ing, con­gress mem­bers not attending

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.