19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 14, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024

മണിപ്പൂരില്‍ കലാപം തുടരുന്നു; ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് തീയിട്ടു

Janayugom Webdesk
ഇംഫാല്‍
June 17, 2023 11:32 pm

മണിപ്പൂരില്‍ കലാപം തുടരുന്നു. ബിഷ്ണുപൂര്‍ ജില്ലയിലെ ക്വാക്ത, ചുരാചാന്ദ്പൂര്‍ ജില്ലയിലെ കാങ്ക്‌വൈ എന്നിവിടങ്ങളില്‍ പുതിയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. വെടിവയ്പ് രാവിലെവരെ തുടര്‍ന്നതായി പൊലീസും സേനയും വ്യക്തമാക്കി. നിരവധി വീടുകള്‍ ആക്രമിക്കപ്പെട്ടതായും തീയിട്ടതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം സംസ്ഥാനത്തുനിന്നുള്ള പ്രതിപക്ഷ പാർട്ടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനാനുമതി നൽകിയില്ല. പ്രതിപക്ഷസംഘം മൂന്ന് ദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. മണിപ്പൂരിലെ പത്ത് പ്രതിപക്ഷ പാർട്ടി പ്രതിനിധികളാണ് പ്രധാനമന്ത്രിയെ കാണാനെത്തിയത്. 20ന് പ്രധാനമന്ത്രി വിദേശത്തേക്ക് പോകുകയാണ്. അതിന് മുമ്പ് അവസരം നല്‍കുമോയെന്ന് വ്യക്തമല്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മോഡി അവ​ഗണിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കലാപം നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പ്രധാന ഘടകകക്ഷിയായ എന്‍പിപി സംസ്ഥാന സ‍ര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

ഇറെങ്ബാം പൊലീസ് സ്റ്റേഷന്‍ ആയുധപ്പുര ഒരു കൂട്ടം കലാപകാരികള്‍ ആക്രമിച്ചു. 400 ഓളം പേരുടെ സംഘമാണ് കഴിഞ്ഞ രാത്രി 11.40 ഓടെ ആക്രമണം നടത്തിയത്. പാലസ് കോമ്പൗണ്ടില്‍ തീ വയ്ക്കാന്‍ ശ്രമം നടന്നതായും ആയിരത്തോളം ആളുക‍ള്‍ തടിച്ചു കൂടി ആക്രമണം നടത്താന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രക്ഷോഭകരെ തുരത്തുന്നതിന് ദ്രുതകര്‍മ്മസേന കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. ഇതില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മണിപ്പൂര്‍ സര്‍വകലാശാല, സിന്‍ജെമായിലെ ബിജെപി ഓഫിസ് എന്നിവിടങ്ങളില്‍ തടിച്ചുകൂടിയ 300ഓളം പേരടങ്ങുന്ന സംഘത്തെ ദ്രുതകര്‍മ്മ സേന തുരത്തി. കരസേന, അസം റൈഫിള്‍സ്, ദ്രുത കര്‍മ്മ സേന, മണിപ്പൂര്‍ പൊലീസ് എന്നിവ കിഴക്കന്‍ ഇംഫാലില്‍ സംയുക്ത മാര്‍ച്ച് സംഘടിപ്പിച്ചു. 

ബിജെപി സംസ്ഥാന അധ്യക്ഷ ശാരദ ദേവിയുടെയും എംഎല്‍എ വിശ്വജിത്ത് സിങ്ങിന്റെയും വസതികള്‍ കത്തിക്കാന്‍ ശ്രമം നടന്നു. അക്രമികള്‍ സൈനിക, പൊലീസ് യൂണിഫോമില്‍ വെടിവയ്പ് നടത്തിയേക്കാമെന്ന മുന്നറിയിപ്പ് ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന പൊലീസിന് കൈമാറി. സൈന്യത്തിന്റെ ആയുധശേഖരവും അക്രമികള്‍ കൊള്ളയടിക്കുന്നുണ്ട്. വെടിക്കോപ്പുകളടക്കം അഞ്ച് ലക്ഷത്തോളം ആയുധങ്ങള്‍ ഇതുവരെ നഷ്ടപ്പെട്ടതായാണ് വിവരം. ഇതിന്റെ നാലിലൊന്ന് പോലും വീണ്ടെടുക്കാനായിട്ടില്ല. കലാപം കത്തിപ്പടരുന്നതിനിടെ എന്‍ഡിഎയിലും അമര്‍ഷം പുകയുകയാണ്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ശക്തമാണ്. നിശബ്ദകാഴ്ചക്കാരാകാന്‍ കഴിയില്ലെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും എന്‍പിപി മുന്നറിയിപ്പ് നല്‍കുന്നു.

Eng­lish Summary:Rebellion con­tin­ues in Manipur; Hous­es of BJP lead­ers were set on fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.