8 May 2024, Wednesday

Related news

March 1, 2024
January 3, 2024
September 2, 2023
September 2, 2023
June 7, 2023
May 17, 2023
May 16, 2023
May 16, 2023
May 15, 2023
April 18, 2023

അഡാനി ഗ്രൂപ്പിനെതിരെ സെബിയുടെ അന്വേഷണം

web desk
ന്യൂഡല്‍ഹി
April 1, 2023 7:29 pm

അഡാനി ഗ്രൂപ്പിനെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പുതിയ അന്വേഷണം ആരംഭിച്ചു. ഗൗതം അഡാനിയുടെ സഹോദരന്‍ വിനോദ് അഡാനിക്ക് ബന്ധമുള്ള മൂന്ന് വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് ചട്ടലംഘനം ഉണ്ടായോ എന്നാണ് പരിശോധിക്കുക.

മൗറിഷ്യസ് ആസ്ഥാനമായുള്ള ക്രുനാല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ഗാര്‍ഡേനിയ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ദുബായ് ആസ്ഥാനമായുള്ള ഇലക്ട്രോജന്‍ ഇന്‍ഫ്രാ എന്നിവയുമായുള്ള ഇടപാടുകളില്‍ റിലേറ്റഡ് പാര്‍ട്ടി ഇടപാട് ചട്ടങ്ങളുടെ ലംഘനം നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങളായി അഡാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യാത്ത സ്ഥാപനങ്ങളുമായി ഈ മൂന്ന് കമ്പനികളും നിരവധി നിക്ഷേപ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.

ഇന്ത്യന്‍ നിയമ പ്രകാരം, ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ അടുത്ത ബന്ധുക്കള്‍, പ്രൊമോട്ടര്‍ ഗ്രൂപ്പുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവ റിലേറ്റഡ് പാര്‍ട്ടികളായി കണക്കാക്കപ്പെടും. അത്തരം സ്ഥാപനങ്ങള്‍/വ്യക്തികള്‍ എന്നിവരുമായുള്ള ഇടപാടുകള്‍ പബ്ലിക് ഫയലിങ്ങുകളില്‍ വെളിപ്പെടുത്തുകയും ഒരു നിശ്ചിത പരിധിക്ക് മുകളിലുള്ള ഓഹരി പങ്കാളിത്തത്തിന് സെബിയുടെ അംഗീകാരം നേടേണ്ടതുമുണ്ട്. ഇത്തരം മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട കമ്പനികളോട് പിഴ അടയ്ക്കാന്‍ സെബിക്ക് ആവശ്യപ്പെടാം. നിയമനടപടികള്‍ നേരിടേണ്ടിയും വരും.

വിനോദ് അഡാനി ഈ മൂന്ന് കമ്പനികളുടെയും ഉടമയോ ഡയറക്ടറോ ആണെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. ഈ വിവരം അഡാനി വെളിപ്പെടുത്താത്ത പക്ഷം നിയമലംഘനമായി മാറും. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലെ മറ്റ് ആരോപണങ്ങളില്‍ അഡാനി ഗ്രൂപ്പിനെതിരെ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയവും സെബിയും അന്വേഷണം നടത്തിവരുന്നുണ്ട്.

 

Eng­lish Sam­mury: Secu­ri­ties and Exchange Board of India (SEBI) has launched a fresh inquiry against Adani Group

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.