17 March 2024, Sunday

തെരുവില്‍ തുണിയുരിഞ്ഞ് എസ്എഫ്‌ഐ

Janayugom Webdesk
October 23, 2021 8:56 pm

തെരുവില്‍ നഗ്‌നരായപ്പോള്‍ വ്യാജപരാതിയും മുറിച്ചെടുത്ത സ്‌ക്രീന്‍ഷോട്ടുമായി വീണ്ടും നാണംകെട്ട് എസ്എഫ്‌ഐ. എംജി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് നേതാക്കളെ അക്രമിച്ച സംഭവത്തില്‍ പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ട് തെരുവില്‍ നഗ്‌നരായപ്പോള്‍ വ്യാജപരാതിയും മുറിച്ചെടുത്ത സ്‌ക്രീന്‍ഷോട്ടുകളുമായി മുഖം മിനുക്കുവാനുള്ള എസ്എഫ്‌ഐ ശ്രമവും പാളി. എഐവൈഎഫ് നേതാവ് ശരത് രവീന്ദ്രന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് പ്രചരിപ്പിച്ചത്. എന്നാല്‍ ചാറ്റിന്റെ പൂര്‍ണ രൂപം പുറത്തായപ്പോള്‍ അക്കഥ നുണക്കഥയാകുകയായിരുന്നു. സംഭവത്തെകുറിച്ച് നടത്തിയ ചാറ്റില്‍ എസ്എഫ്‌ഐ നടത്തുന്ന നുണക്കഥകളെ ട്രോളിയ ഭാഗമാണ് എഐഎസ്എഫിനെ കരിതേക്കുവാന്‍ എസ്എഫ്‌ഐ ഉപയോഗിച്ചത്. ഇതിന് പാര്‍ട്ടിയുടെ ഓണ്‍ലൈന്‍ മാധ്യമത്തിലും വലിയ പ്രാധാന്യം നല്‍കി.
ഇതിന് പിന്നാലെയാണ് എഐഎസ്എഫുകാരെ അക്രമിച്ച് ഒരു ദിവസം കഴിഞ്ഞതിന് ശേഷം കള്ളപ്പരാതി നല്‍കിയത്. സംഭവം നടന്ന ദിവസം മാധ്യമങ്ങളെ കണ്ട എസ്എഫ്‌ഐ നേതാക്കളില്‍ ഒരാള്‍ പോലും എഐഎസ്എഫ് പ്രവര്‍ത്തകര്‍ അക്രമിച്ചതായി പറഞ്ഞിരുന്നില്ല. എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമത്തിന് കാരണമായി കുറേ കള്ളങ്ങള്‍ നിരത്തുകയായിരുന്നു നേതാക്കള്‍ ചെയ്തത്. ഇതില്‍ നിന്നുതന്നെ രണ്ടാം ദിവസം നല്‍കിയത് കള്ളപ്പരാതിയാണെന്ന് വ്യക്തമാകുന്നു. എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ എഐഎസ്എഫ് വനിതാ നേതാവ് കൊടുത്ത പരാതിയുടെ നേര്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടും സംഭവത്തെ ന്യായീകരിച്ച് വ്യാജ സ്‌ക്രീന്‍ഷോട്ടുകളുമായി രംഗത്തെത്തിയ എസ്എഫ്‌ഐക്കാര്‍ സംഘപരിവാറുകാര്‍ അടുത്ത കാലത്തായി കൂടുതല്‍ ഉപയോഗിക്കുന്ന ഇരവാദമെന്ന സംജ്ഞതന്നെയാണ് എഐഎസ്എഫ് നേതാവിന്റെ പരാതിയെ എതിര്‍ക്കുന്നതിന് ഉപയോഗിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇരവാദം എന്ന വാക്ക് അടുത്തകാലത്ത് കൂടുതലായി ഉപയോഗിച്ച ഒരാള്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നേതാവുമായ വി മുരളീധരനായിരുന്നു. അത് സിപിഐ(എം)നെതിരായിരുന്നുവെന്നതും കൗതുകകരമാണ്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ അതിക്രമങ്ങളുണ്ടാകുമ്പോഴും ബലാത്സംഗങ്ങളും കൊലപാതകങ്ങളും നടക്കുമ്പോഴും ഇരവാദം എന്ന സംജ്ഞ ഉപയോഗിച്ചാണ് സംഘപരിവാറുകാര്‍ നേരിട്ടതെന്നതും അടുത്ത കാലത്ത് സംഭവിച്ചതാണ്. അതേ സംജ്ഞ എഐഎസ്എഫ് നേതാവിന്റെ പരാതി നേരിടുവാന്‍ എസ്എഫ്‌ഐ നേതാക്കള്‍ ഉപയോഗിക്കുന്നുവെന്നതും ശ്രദ്ധേയമണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.