18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 22, 2025
April 16, 2025
April 12, 2025
February 17, 2025
January 6, 2025
November 22, 2024
October 1, 2024
September 28, 2024
September 27, 2024
September 17, 2024

ബ്രിട്ടനിലെ സോഷ്യൽ മീഡിയ ആസ്വാദന സംസ്‌കാരം

കാരൂർ സോമൻ
January 5, 2023 10:11 am

എല്ലാ രാജ്യങ്ങൾക്കും വിഭിന്ന വിശ്വാസ സാംസ്‌കാരികധാരകളുണ്ട്. സാധാരണ ചരിത്രാ ന്വേഷികളുടെ കർത്തവ്യം സത്യങ്ങളെ കണ്ടെത്തുകയാണ്. ഈ അടുത്ത കാലത്ത് യുകെയിൽ വന്നിട്ടുള്ള ചില സുശീലന്മാർ, ശീലാവതിമാർ ഒരു സമ്പന്ന രാജ്യത്തെ യൂ ട്യുബ് പോലുള്ള സോഷ്യൽ മീഡിയകളിൽ അപഗ്രഥിക്കുന്നത് കേട്ടാൽ ഇവർ ഇന്ത്യയിൽ നിന്ന് എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചുപോകും. ഒരു രാജ്യത്തിന്റെ ഭൂമി ശാസ്ത്രം എന്തെന്നറിയാതെ എന്തൊരു തള്ളാണ് നിത്യവും നടത്തുന്നത്. അതിന് തുള്ളാൻ സ്തുതിപാഠകർ. ആരെപ്പറ്റിയും എന്തിനെപ്പറ്റിയും എന്തും തള്ളുന്നവർ തടുക്കാവുന്നതേ കൊടുക്കാവൂ. അധികാരത്തിൽ വരു ന്നവർ അഹംങ്കാരികൾ ആകുന്നതുപോലെ സ്വന്തം വീടും നാടും കാക്കാൻ കൊള്ളാത്തവർ പരദേശത്തു് വന്നിട്ട് അല്ലെങ്കിൽ തന്റെ മന്ത് മണ്ണിലൊളിപ്പിച്ചു് അന്യന്റെ കാലിലെ നീര് കണ്ടു ചിരിക്കുന്നവരെ പോലെ യാതൊരു തത്വദീക്ഷയുമില്ലാതെ പാണന്മാരെപോലെ സോഷ്യൽ മീഡിയയിൽ എന്തൊക്കെയോ പാടി നടക്കുന്നു. യൂ കെ യിൽ അന്തസ്സായി ജീവിക്കുന്ന മലയാളി കളെ അവഹേളിക്കുന്നതിന് തുല്യമാണത്. അവർ ഇവിടെ വന്ന നാളുകളിൽ ഹൃദയവ്യഥക ളെല്ലാം ഒരു യോദ്ധാവിനെപോലെ മനസ്സിലേറ്റി വസന്തം വിരിയിച്ചവ രാണ്. വിദേശ രാജ്യങ്ങ ളിൽ വന്നിട്ടും അസൂയ, പരദൂഷണം മലയാളികളിൽ അർബുദം പോലെ വളരുന്നു. ഇവർ തള്ളി വിടുന്ന വരട്ടുവാദങ്ങൾ മലീമസമാണ്. ഈ കൂട്ടരുടെ വ്യക്തിത്വം സോഷ്യൽ മീഡിയ കൊള്ള യടിച്ചിരിക്കുകയല്ലേ?

ഇപ്പോൾ ഒരു കൂട്ടർ ചോദിക്കും തീയില്ലാതെ പുകയുണ്ടാകുമോ? ഈ കൂട്ടരോടെ പറയാ നുള്ളത് തീയും നുണയും സോഷ്യൽ മീഡിയയിൽ ചിലവാകും. തീയിൽ മുളച്ചത് വെയിലത്തു് വാടില്ല. മറ്റുള്ളവരിൽ ആശങ്ക പരത്തി തീകൊണ്ട് അമ്മാനമാടരുത്. തീ കായുന്നവൻ അല്പം പുക പൊറുക്കണം. ഒരു രാജ്യത്തു് പുതിയതായി വരുന്നവർ പലവിധ പ്രയാസങ്ങൾ നേരിടാ റുണ്ട്. അതിനെ വിവാദമാക്കുന്നതും സോഷ്യൽ മീഡിയയിൽ എണ്ണം കൂട്ടി ആഘോഷമാക്കി കാശുണ്ടാക്കുന്നതും മനംമയക്കുന്ന പരസ്യങ്ങൾക്ക് തുല്യമാണ്. വായിൽ തേനും അകത്തു വിഷ വുമായി ജീവിക്കുന്ന ഈ കൂട്ടരാണ് വായിൽ വരുന്നത് കോതയ്ക്കു പാട്ട് എന്ന വിധത്തിൽ വാരി ക്കോരി വിളമ്പുന്നത്. ഈ അടുത്ത കാലത്തു് നടത്തിയ ചില തള്ളുകൾ ‘യൂ കെ യിൽ ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. മലയാളി നേഴ്‌സസ് ആശങ്കയിൽ, വീടുകൾക്ക് വില കൂടുന്നു. സാധ നങ്ങൾക്ക് വില കൂടുതൽ, യൂ കെ തകർച്ചയുടെ വക്കിൽ’ ഇങ്ങനെ ആശങ്ക പര ത്തുന്ന വാർത്തകളാണ് പെരുപ്പിച്ചു് കാണിക്കുന്നത്. ഈ കോവിഡ് കാലങ്ങളിൽ എവിടെയാണ് പ്രശ്‌നങ്ങൾ ഇല്ലാത്തത്? ഇവരുടെ ഗൂഢലക്ഷ്യം സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ നടത്തി എണ്ണം കൂട്ടുകയാണ്. ഇത്രത്തോളം തർക്കി ക്കാൻ ഇതിലൊക്കെ എന്തിരിക്കുന്നു? ഇങ്ങനെ കാശുണ്ടാക്കുന്ന ധാരാളം കടലാസ് പുലികൾ യൂ ട്യൂബ്, ഫേസ് ബുക്കുമായിരിക്കുന്നത് വിവേകികൾക്കറിയാം. ജന്മനാട്ടിൽ ഹൃദയത്തിന് തീപിടിച്ചവരാണ് പരദേശികളായി മാറി ചില കപട മലയാളികളെപോലെ പരദൂഷണം പരത്തുന്നത്. ജീവിതത്തിനും വിശപ്പിനുമിടയിൽ വസന്തം മാത്രമല്ല വരൾച്ചയുണ്ടാകുക സ്വാഭാവികം. ജീവിതത്തിൽ ഗുരുതരമായ പൊള്ളലേ റ്റവർക്ക് ആശ്വാസമായി വരുന്ന, തണൽ തന്ന് പോറ്റിവളർത്തുന്ന രാജ്യങ്ങളെ അപമാനിക്കരുത്. ഇന്ത്യയിൽ കാണുന്നതുപോലുള്ള തിളച്ചുപൊന്തുന്ന ജാതിമത രാഷ്ട്രീയ ജീർണ്ണതകൾ, അനീതി, അസമത്വം, അഴിമതി യൂ.കെ.യിൽ ഇല്ല. അവിടെ പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കാൻ കരു ത്തുള്ള ഭരണ സംവിധാനങ്ങളുണ്ട്. അത് അവിടുത്തെ ഓരോ പൗരനു മറിയാം. ചിലത് സൂചി പ്പിക്കാം.

യൂ. കെ പൗരത്വമുള്ള ഒരു വ്യക്തി ധാരാളം സർക്കാർ ആനുകൂല്യങ്ങൾ മറ്റ് രാജ്യങ്ങ ളെക്കാൾ നേടുന്നുണ്ട്. ഏത് രംഗമെടുത്താലും അവരുടെ ശോഭ പരത്തുന്നതാണ്. ഇന്ത്യയി ലേതുപോലെ കുറ്റവാളികളെ രക്ഷപെടുത്താൻ രാഷ്ട്രീയ ഇടപെടലുകളില്ല. പൊലീസ് ഇന്ത്യ യിലേതുപോലെ രാഷ്ട്രീയ നിറം നോക്കി കുറ്റ പത്രം തയ്യാറാക്കില്ല. ജാതിമതം നോക്കി അവിടെ ആരെയും നിയമസഭകളിലേക്ക് തെരെഞ്ഞെടുക്കാറില്ല. ഒരു ഡയബെറ്റിക് രോഗിയെടുത്താൽ ഇൻസുലിനടക്കമുള്ള എല്ലാം മരുന്നുകളും ആ വ്യക്തിയുടെ വീട്ടിലെ ത്തിക്കുന്നു. രോഗികളെ വീടുകളിൽ ശുശ്രൂഷിക്കുന്നു. മിനിറ്റുകൾക്കുള്ളിൽ ആംബുലൻസ്, പൊലീസ് വീടുകളിലെ ത്തുന്നു ഇങ്ങനെ എണ്ണിയാൽ തീരാത്ത ധാരാളം ആനുകൂല്യങ്ങൾ, സംരക്ഷണം ഇവിടുത്തെ പൗരന്മാർക്ക് ലഭിക്കുന്നു. അതുപോലെ ആരോഗ്യവകുപ്പ് (NHS) ഏത് രോഗത്തിനും വലിയ ശസ്ത്രക്രിയകൾ എല്ലാം സർക്കാർ ഏറ്റെടുക്കുന്നു. ഇപ്പോൾ പുറത്തുവരുന്ന പരാതി ഒരു രോഗി ആഴ്ചകൾ കാത്തിരിക്കണം അവരുടെ ജി.പി/ഡോക്ടറിനെ കാണാൻ. രോഗം കഠിനമെങ്കിൽ അത്യാഹിത വകുപ്പിൽ കാണിക്കാനാണ് നിർദ്ദേശം. ഇന്ത്യയിലേതുപോലെ ഡോക്ടർ, പോലീസ്, സർക്കാർ ഓഫീസുകളിൽ കൈക്കൂലി കൊടുക്കേണ്ടതില്ല. പതിനെട്ട് വയസ്സുവരെ കുട്ടികൾക്ക് വിദ്യാഭ്യാസം, രോഗങ്ങൾ വന്നാൽ ചികിത്സ, ഗതാഗതം സൗജന്യം. ഉപരി പഠനങ്ങൾക്ക് ബാങ്കു കൾ എന്ത് തുക കൊടുക്കാനും തയ്യാർ. കേരളത്തിലേതുപോലെ വീടും പുരയിടവും പണയം വെക്കേണ്ട ബാങ്കിന് അന്യായ പലിശയും കൊടുക്കേണ്ടതില്ല. കുട്ടികൾക്ക് ജോലി ലഭിച്ചു കഴി ഞ്ഞാൽ തുച്ഛമായ ഒരു തുക തിരികെയടച്ചാൽ മതി. പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് എത്ര വേണമെങ്കിലും പഠിക്കാം. അറുപത് വയസ്സിന് മുകളിലുള്ളവരും പഠിക്കുന്നുണ്ട്. പഠനം കഴി ഞ്ഞിട്ടുള്ള തൊഴിൽ രഹിതർക്ക് സർക്കാർ സ്ഥാപനമായ ജോബ് സെന്റർ വഴി എല്ലാം ആഴ്ചക ളിലും ഭക്ഷണത്തിനും വീട് വാടകയ്ക്കും നല്ലൊരു തുക നൽകും. അത് കൊടുക്കാതിരിക്കാൻ ജോബ് സെന്റർ തന്നെ അവർക്ക് തൊഴിൽ ഒരുക്കികൊടുക്കുകയും ചെയ്യും. മുൻപ് അവർക്ക് വസ്ത്രത്തിനും ഷൂ വാങ്ങാനും പണം കൊടുത്തിരുന്നു. തൊഴിലിൽ നിന്ന് വിരമിച്ചവർക്ക് എല്ലാ ആഴ്ചയും നല്ല തുക കിട്ടുന്നു. പെൻഷൻ തുക ലഭിക്കുന്നത് ഓരോരുത്തർ ചെയ്തിട്ടുള്ള ജോലി യുടെ കാലയളവ്, ശമ്പളം നോക്കിയാണ്. രണ്ട് പെൻഷൻ വാങ്ങുന്നവരുമുണ്ട്. ഇരുപത് വർഷ ങ്ങൾ ജോലി ചെയ്തിട്ടുള്ള ഒരു വ്യക്തിക്ക് എല്ലാം മാസവും ലഭിക്കുന്നത് മുപ്പത്തിയയ്യായിരം രൂപ. ഇതിൽ ഏറ്റക്കുറവുകളുണ്ടാകാം. ജനിച്ചുവളർന്ന കേരളത്തിൽ ഒരു പൗരന് ലഭിക്കുന്നത് ആയി രത്തി അറുന്നൂറു രൂപ. ലണ്ടനിൽ പെൻഷൻ വാങ്ങുന്ന ഒരു വ്യക്തിക്ക് എങ്ങോട്ട് പോകാനും ഗതാഗതം സൗജന്യമാണ്. അങ്ങനെ പലവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഒരു നഴ്‌സ് മൂന്ന് ലക്ഷത്തിലധികം ശമ്പളം വാങ്ങുന്നവരാണ്. മൂന്ന് ദിവസം പന്ത്രണ്ട് മണിക്കൂർ ജോലി. ഇന്ത്യ, ഗൾഫ് രാജ്യങ്ങളെപോലെ അവരെക്കൊണ്ട് എല്ലാം ജോലികളും ചെയ്യിക്കുന്നില്ല. മാന്യമായ തൊഴിൽ രംഗം. നഴ്‌സ് മാത്രമല്ല ഇതര രംഗങ്ങളിലുള്ള തൊഴിലാളികളും ഇതിൽ കൂടുതൽ ശമ്പളം വാങ്ങുന്നുണ്ട്. 

കേരളത്തിൽ നിന്ന് ധാരാളം കുട്ടികൾ പഠിക്കാനായി വരുന്നു. അവരിൽ നിന്ന് ഏജന്റ ന്മാർ വൻതുക ഈടാക്കുന്നു. ഇന്ത്യയിലേതുപോലെ കൈക്കൂലി, പിൻവാതിൽ നിയമനം, കോഴ കൊടുത്തു പഠിക്കുന്ന പാഠ്യ പദ്ധതികളൊന്നും യൂ.കെ യിൽ ഇല്ല. മിക്ക കുട്ടികളും ഓൺലൈൻ വഴിയാണ് അഡ്മിഷൻ എടുക്കുന്നത്. ഓരോ ആഴ്ചയും അവർക്ക് ഇരുപത് മണിക്കൂർ ജോലി ചെയ്യാം. ജോലി ലഭിക്കില്ലെങ്കിൽ കയ്യിൽ നിന്ന് എടുക്കണം. അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തി യിട്ട് കാര്യമില്ല. ചിലർ പരാതി പറയുന്നത് ശമ്പളത്തിൽ നിന്ന് നല്ലൊരു തുക നികുതിപ്പണമായി നൽകണം. ഈ കൂട്ടർ മനസ്സിലാക്കേണ്ടത് വാർദ്ധക്യ പെൻഷൻ, ആരോഗ്യ രംഗം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം തുടങ്ങി എല്ലാം രംഗങ്ങളിലും ശക്തമായ നിലപാടുകളുള്ള ഒരു രാജ്യമാണ് ബ്രിട്ടൻ. ആരെയും ചൂഷണം ചെയ്യുന്നില്ല. ഇന്ത്യക്കാരനെ പല പേരുകളിൽ, വിശ്വാസ ങ്ങളിൽ സമർഥമായി അധികാരികൾ കബളിപ്പിക്കുന്നത് സാധാരണ ജനങ്ങൾ മനസ്സിലാക്കു ന്നില്ല. ഇന്ന് സോഷ്യൽ മീഡിയയിൽ ആരെയും വിറ്റു കാശാക്കാൻ ഒരു ഉൽപന്നം ആവശ്യമാണ്. അത് വ്യക്തികളിൽ നിന്ന് രാജ്യത്തിലേക്ക് കടന്നിരിക്കുന്നു. ബ്രിട്ടനെപ്പറ്റി എന്ത് കോമാളിത്ത രവും വിളമ്പി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അതൊക്കെ ഉള്ളിത്തൊലിച്ചതു പോലെ യാണ്.
ലോകമെങ്ങും ശാസ്ത്ര സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ സാങ്കേതിക വ്യവസായ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയിട്ടുള്ള, മലയാളികൾ ജാതിമത രാഷ്ട്രീയ വൈര മില്ലതെ ശാന്തമായി ജീവിക്കുന്ന ഒരു രാജ്യത്തെപ്പറ്റി സാമൂഹ്യബോധമില്ലാതെ അന്തസ്സാര ശൂന്യ മായ ആക്ഷേപങ്ങൾ ഉന്നയിച്ചാൽ ദേശീയബോധമുള്ള യൂ.കെ.പൗരന്മാർ അത് കണ്ടിരിക്കില്ല. കണ്ടതിനും കേട്ടതിനുമൊക്കെ നിർവചനങ്ങൾ കൊടുക്കുന്നവർ ചെയ്യേണ്ടത് എവിടെയാണോ വീഴ്ചയുള്ളത് അത് വാണരുളുന്നവരുടെ ശ്രദ്ധയിൽപെടുത്തുക. അല്ലാതെ മലയാളത്തിൽ സോഷ്യൽ മീഡിയയിൽ നടത്തുന്ന ഈ തള്ള്, വിനോദ വീഡിയോകൾ ഇംഗ്ലീഷ്‌കാർക്ക് അറിയി ല്ലല്ലോ. ആകാശത്തിലൂടെ അരിച്ചരിച്ചു നീങ്ങുന്ന മേഘങ്ങളെപോലെ മനുഷ്യരുടെ നന്മകൾ കാണാതെ തിന്മകൾ മാത്രം അരിച്ചെടുക്കുന്ന സോഷ്യൽ മീഡിയ ആസ്വാദന സംസ്‌കാരം അറി വുള്ളവർ സഹർഷം സ്വീകരിക്കില്ലെന്നോർക്കുക. എന്നും മനുഷ്യാവകാശങ്ങൾ സംരക്ഷിക്ക പ്പെടുന്ന മറ്റാർക്കും അവകാശപ്പെടാൻ കഴിയാത്ത സമ്പന്നമായ പാരമ്പര്യമുള്ള രാജ്യത്തെ പഠി ക്കുക. എന്നിട്ട് പഠിപ്പിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.