11 January 2026, Sunday

Related news

January 11, 2026
January 9, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026
December 31, 2025
December 29, 2025

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല ; 3–2ന് ഭരണഘടനാ ബെഞ്ച് ഹർജികൾ തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
October 17, 2023 12:24 pm

സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ മൂന്നുപേർ സ്വവർഗവിവാഹത്തിന്റെ നിയമസാധുതയോട് വിയോജിച്ചപ്പോൾ രണ്ടുപേർ അനുകൂലിച്ചു. അതോടെ 3– 2ന് ഹർജികൾ തള്ളി. ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോഹ്‌ലി, പിഎസ് നരസിംഹ എന്നിവരാണ് വിയോജിച്ചത്. ചീഫ് ജസ്റ്റിസിനൊപ്പം സഞ്ജയ് കിഷൻ കൗൾ ആണ് അനുകൂലിച്ചത്.

എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അതിനാൽ നാല് വിധികളാണ് ഹർജികളിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്വവർഗ ലെെംഗികത നഗരസങ്കൽപമോ വരേണ്യവർഗ സങ്കൽപമോയല്ലെന്നും അത് തുല്യതയുടെ വിഷയം ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധിയിൽ പറഞ്ഞു. ജീവിത പങ്കാളികളെ കണ്ടെത്തുന്നത് വ്യക്തികളുടെ ഇഷ്ടമാണ്. ആർട്ടിക്കിൽ 21 അതിനുള്ള അവകാശം നൽകുന്നു. അതിനാൽ സ്വവർഗ വിവാഹത്തെ അനുകുലിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങൾ വഴി വിവാ​ഹത്തിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് ആക്റ്റിലെ സെക്ഷൻ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്പെഷ്യൽ മാര്യേജ് ആക്റ്റിൽ മാറ്റം വേണോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വ്യക്തി സ്വാതന്ത്ര്യത്തിന് ഭരണഘടന പിന്തുണയുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണ്. കോടതിക്ക് തീരുമാനം ഉണ്ടാക്കാൻ കഴിയില്ല. ആർട്ടിക്കിൾ 15, 19, 21 സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ അംഗികരിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ്. നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന 21 ഹർജികളിലാണ് സുപ്രീം കോടതി വിധി.

വരേണ്യ ചിന്താഗതിയല്ല: ചീഫ് ജസ്റ്റിസ്; പാര്‍ലമെന്റിന് തീരുമാനിക്കാം

സ്വവർഗ ലൈംഗികത വിഡ്ഢിത്തമോ നഗരവരേണ്യ സങ്കല്പമോ അല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നഗരങ്ങളിൽ താമസിക്കുന്നവരെല്ലാം വരേണ്യരല്ല. അത്തരം പ്രസ്താവനകൾ തെറ്റാണ്. ഇത് തുല്യതയുടെ കാര്യമാണ്. സ്വവർ​ഗ വിവാഹം അം​ഗീകരിക്കുന്നു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങൾ വഴി വിവാ​ഹത്തിൽ പരിഷ്കാരങ്ങൾ വന്നിട്ടുണ്ട്.
പ്രത്യേക വിവാഹ നിയമത്തിലെ സെക്ഷൻ നാല് ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതയ്ക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. നിയമത്തില്‍ മാറ്റം വേണമോയെന്ന് പാർലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കോടതി, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ഭരണഘടന ആവശ്യപ്പെടുന്നത്. സവിശേഷ(ക്വിയര്‍) വിഭാഗത്തിലുള്ളവര്‍ക്കും മൗലികാവകാശങ്ങളുണ്ട്. ഭിന്നലിംഗ ദമ്പതികള്‍ക്ക് മാത്രമേ നല്ല മാതാപിതാക്കളാകാന്‍ കഴിയൂ എന്ന് പറയാനാകില്ല. ദത്തവകാശ നിയമങ്ങള്‍ സവിശേഷ വിഭാഗത്തോട് വിവേചനം കാണിക്കുന്നുവെന്നും അദ്ദേഹം ഉത്തരവില്‍ പറയുന്നു.
സവിശേഷ ലെെംഗിക സമൂഹം വിവേചനം നേരിടുന്നില്ല എന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം. അവരുടെ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കണം. ഇത്തരം ദമ്പതികള്‍ക്ക് സുരക്ഷിതമായ വീടുകള്‍ നല്‍കണം എന്നും നിര്‍ബന്ധിത ശസ്ത്രക്രിയകള്‍ക്ക് വിധേയമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്ക് നിയമം നിര്‍മ്മിക്കാം

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം അംഗീകരിച്ച് കേന്ദ്ര നിയമം ഇല്ലാത്ത പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമം കൊണ്ടുവരാമെന്ന് സുപ്രീം കോടതി. വിവാഹവുമായി ബന്ധപ്പെട്ട് നിയമം പാസാക്കാനുള്ള അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് വിധിയില്‍ പറയുന്നു. വിവാഹം, കുടുംബം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും സംസ്ഥാനങ്ങള്‍ക്ക് ലിംഗ ഭേദമന്യേ നടപ്പാക്കാമെന്നും ലിംഗ വ്യത്യാസമില്ലാത്ത സ്പെഷ്യല്‍ മാരേജ് ആക്ട് പോലുള്ള നിയമങ്ങള്‍ രൂപീകരിക്കാമെന്നും വിധിന്യായത്തില്‍ പറയുന്നു. 

വിധി നിര്‍ഭാഗ്യകരം: ബിനോയ് വിശ്വം

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം സംന്ധിച്ച സുപ്രീം കോടതിയുടെ വിധി നിര്‍ഭാഗ്യകരമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
വിവാഹ തുല്യത സംബന്ധിച്ച വിഷയത്തിൽ എൽജിബിടിക്യു സമൂഹത്തിനുള്ള അവകാശ നിഷേധമാണിത്. യാഥാസ്ഥിതിക ചിന്താഗതികള്‍ കൊണ്ടുനടക്കുകയും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും നിരാകരിക്കുകയും ചെയ്യുന്ന ആര്‍എസ്എസ് ആശയങ്ങളാല്‍ മാത്രം നയിക്കപ്പെടുന്ന ബിജെപി സര്‍ക്കാരിന്റെ കോര്‍ട്ടിലേയ്ക്ക് പന്ത് വിട്ടുകൊടുത്തത് സുപ്രീം കോടതിയെ പ്രതീക്ഷയോടെ ഉറ്റുനോക്കിയവരെയെല്ലാം നിരാശപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Supreme court rules against allow­ing same-sex marriage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.