24 April 2024, Wednesday

ഏകീകൃത കുർബാനയെ ചൊല്ലി സംഘർഷം; സെന്റ് മേരീസ് കത്തീഡ്രൽ പൊലീസ് അടച്ചുപൂട്ടി

Janayugom Webdesk
കൊച്ചി
November 27, 2022 9:57 pm

ഏകീകൃത കുർബാനയെ ചൊല്ലി എറണാകുളം നഗരത്തിലുള്ള എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സംഘർഷം. അനുരഞ്ജന നീക്കങ്ങൾ പാളിയതോടെ പള്ളിയുടെ നിയന്ത്രണം താൽക്കാലികമായി പൊലീസ് ഏറ്റെടുത്തു. ആർഡിഒയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ബസിലിക്ക അടച്ചിടുമെന്ന് പൊലീസ് അറിയിച്ചു. 

രാവിലെ കുർബാന അർപ്പിക്കാനെത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമതപക്ഷം തടഞ്ഞതാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. ആർച്ച് ബിഷപ് ആൻഡ്രൂസ് താഴത്ത് എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ ഏകീകൃത കുർബാനയെ എതിർക്കുന്ന വിശ്വാസികൾ സെന്റ് മേരീസ് കത്തീഡ്രൽ ബസേലിക്കയുടെ വളപ്പിൽ നിലയുറപ്പിച്ചിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് സമീപം വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചു. പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടായിരുന്നു വിമതരുടെ പ്രതിഷേധം.
ഏകീകൃത കുർബാന അർപ്പിക്കാൻ എത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ പള്ളിയിലേക്ക് കയറ്റാൻ വിമത പക്ഷം തയ്യാറായില്ല. ഏറെ നേരം കാത്തിരുന്നിട്ടും സംഘർഷത്തിന് അയവ് വരാത്തതിനെ തുടർന്ന് ബിഷപ്പ് കുർബാന അർപ്പിക്കാതെ മടങ്ങി. ഇതിനിടയിൽ ബിഷപ്പിന് പിന്തുണയുമായി ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവർ എത്തിയതോടെയാണ് സംഘർഷം കനത്തത്. ഔദ്യോഗിക പക്ഷത്തെ ചിലർ അതിരൂപത ആസ്ഥാനത്തേക്ക് കടന്നുവന്നു കൊടിതോരണങ്ങളും കസേരകളും തല്ലിത്തകർത്തു. 

കഴിഞ്ഞ ദിവസം ജനാഭിമുഖ കുർബാനയ്ക്കായി പ്രതിഷേധിക്കുന്ന വൈദികരും വിശ്വാസികളുമായി സിനഡ് നിയോഗിച്ച മെത്രാൻ സമിതി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെന്റ് മേരിസ് കത്തീഡ്രലിന് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. 2021 നവംബർ 28ന് സിനഡ് എടുത്ത തീരുമാനം ഒരു വർഷം തികയുന്ന പശ്ചാത്തലത്തിലാണ് ഞായറാഴ്ച്ച അഡ്മിനിസ്ട്രേറ്റർകൂടിയായ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ബസലിക്കയിൽ കുറുബാന അർപ്പിക്കാൻ എത്തിയത്. 

Eng­lish Sum­ma­ry: St. Mary’s Cathe­dral was closed by the police

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.