7 May 2024, Tuesday

നുണക്കോട്ടകൾ പൊളിഞ്ഞുതന്നെ വീഴും

Janayugom Webdesk
June 13, 2022 6:00 am

സ്വർണക്കടത്ത്, റിവേഴ്സ് ഹവാല, ഈന്തപ്പഴ വിതരണം എന്നിങ്ങനെ ചില കേസുകളുടെ ചർച്ചകളാണ് 2020 ജൂലൈ മുതൽ ഇവിടെ സജീവമായിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഈ പ്രചരണത്തെ പുച്ഛിച്ചു തള്ളിയതോടെ രംഗത്തുനിന്ന് അപ്രത്യക്ഷമായ ഈ കഥകൾ വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ 2020 ജൂണിൽ വന്ന ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കപ്പെട്ട പാഴ്സൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഏകദേശം 30 കിലോ സ്വർണം കണ്ടെത്തിയതിനെ തുടർന്നാണ് കേസിന്റെ തുടക്കം. ഇതിൽ കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് കേന്ദ്രസർക്കാരിന് സംസ്ഥാന സർക്കാർ കത്തെഴുതുകയും ചെയ്തു. ഇതിനെ തുടർന്ന് വിവിധ ഏജൻസികൾ അന്വേഷണം നടത്തി. എൻഐഎ തങ്ങൾക്ക് ബാധകമല്ലെന്ന് പറഞ്ഞ് പിന്മാറി. കസ്റ്റംസ് ആകട്ടെ കുറ്റപത്രം നൽകുകയും ചെയ്തു. ഇഡിയെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നീക്കങ്ങൾ രാജ്യത്തുടനീളം നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കഥകൾ രംഗപ്രവേശനം ചെയ്യുന്നത്. സ്വർണക്കള്ളക്കടത്ത് കേസ് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചതായതുകൊണ്ട് ഇത് പൂർണമായും കേന്ദ്ര ഏജൻസികളുടെ പരിധിയിൽ വരുന്നതാണ്. അതുകൊണ്ടാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചത്. കേസന്വേഷണം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ, കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോൺ ചെയ്തു എന്ന പ്രചരണം നടന്നത്. ഇപ്പോൾ കസ്റ്റംസിന്റെ കുറ്റപത്രത്തിൽ “ഫോൺവിളി“യെക്കുറിച്ച് ഒരു പരാമർശവും ഇല്ല. അങ്ങനെ കത്തിനിന്ന ആരോപണം ആവിയായി പോയത് മാധ്യമങ്ങൾ അറിഞ്ഞില്ല. കസ്റ്റംസ് അന്വേഷണം ബിജെപിയോട് ചേർന്നു നിൽക്കുന്ന മാധ്യമ പ്രവർത്തകനിലേക്ക് എത്തി. അവരെ ചോദ്യം ചെയ്തതോടെ പുതിയ തിരക്കഥകൾ രൂപം കൊള്ളുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരിൽ പലരെയും സ്ഥലം മാറ്റി. പുതിയ കഥകൾ പ്രചരിപ്പിക്കാനും മാധ്യമങ്ങളുമായി ബന്ധപ്പെട്ട് സംവിധാനങ്ങൾ ഉയർന്നുവന്നു. ഇതിനിടയിൽ നിർണായകമായ വിവരങ്ങൾ ആരിൽ നിന്നും ശേഖരിക്കേണ്ടിയിരുന്നോ, അവർ രാജ്യം വിട്ടു. ഈ സാഹചര്യത്തിൽ അന്വേഷണം വേണ്ട രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന് സൂചിപ്പിച്ച് സംസ്ഥാന സർക്കാർ 2020 ഡിസംബർ 15,ന് കേന്ദ്ര സർക്കാരിന് വീണ്ടും കത്തയച്ചിരുന്നു. ഇപ്പോഴും സ്വർണം ആരയച്ചു, ആരിലെത്തി എന്നതിന് ഉത്തരമായില്ല. അതു കണ്ടെത്താൻ മാധ്യമങ്ങൾക്ക് പോലും താല്പര്യമില്ല. തിരുവനന്തപുരത്തെ യുഎഇ കോൺസലേറ്റ്, അവരുടെ ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സംസ്ഥാനത്തെ അനാഥാലയങ്ങളിലും മറ്റും വിതരണം ചെയ്തു എന്ന പുതിയ വിവാദവും ഉയർന്നുവന്നു. ഇതിന് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കണമെന്നാണ് ചട്ടം. കസ്റ്റംസിന് നോട്ടീസ് നൽകി നികുതി പിരിക്കാൻ സംസ്ഥാന സർക്കാരിന്റെ ഒരിടപെടലിന്റെയും ആവശ്യമില്ല. ഇത് ചെയ്യാൻ അവർക്ക് എന്തെങ്കിലും തടസമുണ്ടെങ്കിൽ വിദേശ മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്.


ഇതുകൂടി വായിക്കാം; ശ്രീലങ്ക ഒരു പാഠമാണ്


ഈന്തപ്പഴത്തിൽ സ്വർണക്കുരു എന്നിങ്ങനെ പ്രചാരണം തുടർന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദവും അതിന്റെ തുടർച്ചയായി ഉയർത്തി. മൂന്ന് ലക്ഷത്തോളം കുടുംബങ്ങൾക്ക് വീട് നൽകിയ ലൈഫ് മിഷനെ അഴിമതിയുടെ കരിനിഴലിലാക്കാനുള്ള തന്ത്രമായിരുന്നു വിവാദക്കാരുടേത്. ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് സമുച്ചയം യുഎഇ റെഡ് ക്രസന്റ് സൗജന്യമായി വച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നു. ഇതിനായി അവർ തന്നെ കരാർ നൽകി പണം ചെലവഴിച്ചു. ഈ പണമിടപാടുകളിൽ ചില കോൺസലേറ്റ് ഉദ്യോഗസ്ഥർ കമ്മിഷൻ വാങ്ങി എന്ന ആരോപണം വന്നു. സംസ്ഥാനത്തെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയോ എന്ന കാര്യം അന്വേഷിക്കാൻ വിജിലൻസ് അന്വേഷണവും സംസ്ഥാന സർക്കാർ നടത്തി. വിദേശത്തേക്ക് ഒരു കോൺസലേറ്റ് ഉദ്യോഗസ്ഥൻ കറൻസി കടത്തി എന്ന ആരോപണം കസ്റ്റംസും ഇഡിയും അന്വേഷിച്ചു. ഇതിലും സംസ്ഥാന സർക്കാരിനെ ബന്ധിപ്പിക്കുന്ന ഒന്നും ഇല്ലായിരുന്നു. അതറിയാമായിരുന്നിട്ടും ഒരു യുഡിഎഫ് എംഎൽഎ (വടക്കാഞ്ചേരിയുടെ അന്നത്തെ ജനപ്രതിനിധി) സിബിഐക്ക് പരാതി നൽകി. കേട്ടപാതി കേൾക്കാത്തപാതി സിബിഐ ഇതിൽ എഫ്ഐആർ ഇട്ടു. എഫ്ഐആറിനെതിരെ ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു, സ്റ്റേയും ലഭിച്ചു. ഒടുവിൽ ഹൈക്കോടതി കേസിൽ രാഷ്ട്രീയ നേതൃത്വത്തെ ഒരുതരത്തിലും കുറ്റപ്പെടുത്താൻ കഴിയില്ല എന്ന് വിധിയിൽ പറഞ്ഞു. ഇതിനിടയിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ പേരുകൾ പറയാൻ തന്റെ മേൽ സമ്മർദ്ദമുണ്ടെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെതെന്ന് അവർ പിന്നീട് സമ്മതിച്ച വോയിസ് ക്ലിപ്പ് പുറത്തുവന്നത്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ക്രെെംബ്രാഞ്ച് അന്വേഷണവും ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണം പാടില്ല എന്ന ആവശ്യവുമായി ഇഡി ഹൈക്കോടതിയെ സമീപിച്ചു. ക്രെെംബ്രാഞ്ചിന്റെ എഫ് ഐആർ റദ്ദാക്കിയ ഹൈക്കോടതി പിഎംഎൽഎ കോടതിക്ക് സിആർപിസി 195 (30) വകുപ്പ് പ്രകാരം വിഷയം പരിശോധിക്കാമെന്ന് ഉത്തരവിട്ടു, അതിനും ഇഡി തയ്യാറല്ല. അവർ സുപ്രീം കോടതിയെ സമീപിച്ച് ഇടക്കാല സ്റ്റേ വാങ്ങി. എഫ്ഐആർ റദ്ദാക്കിയതിനെതിരെ ക്രെെംബ്രാഞ്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചിട്ടുണ്ട്. ഇഡിക്ക് കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടാൻ തടസമില്ലെന്നിരിക്കെ എന്തുകൊണ്ട് അന്വേഷണം പാടില്ല എന്ന നിലപാട് സ്വീകരിക്കുന്നു? ഇത് വിവാദക്കാർ ചർച്ച ചെയ്യുന്നില്ല.


ഇതുകൂടി വായിക്കാം; ഇന്ത്യയെ കണ്ടെത്തിയ യുഗപ്രഭാവന്റെ അന്ത്യം കോണ്‍ഗ്രസ് മതനിരപേക്ഷതയുടെ അന്ത്യവും


2020 ഡിസംബർ ആദ്യവാരം സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടം ഘട്ടമായി നടന്നുവരവെ കസ്റ്റംസ് സ്വപ്നാ സുരേഷിന്റെ 164 സിആർപിസി പ്രകാരമുള്ള മൊഴി രേഖപ്പെടുത്താൻ മുൻകയ്യെടുത്തു. അതിൽ അവർ പറഞ്ഞതായുള്ള ചില കാര്യങ്ങൾ അന്നത്തെ കസ്റ്റംസ് കമ്മിഷണർ താൻ കക്ഷിയല്ലാത്ത കേസിൽ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെന്റിൽ പറഞ്ഞു. എന്നാൽ ഇതിൽ ഒരു തെളിവും കണ്ടെത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് കഴിഞ്ഞില്ല. ഇവ വീണ്ടും പുതിയ രൂപത്തിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. 164 പ്രകാരം രഹസ്യമായി നൽകിയത് എന്ന് പറയുന്ന മൊഴി മാധ്യമങ്ങളോട് വിളിച്ചുപറയുന്നു. തുടർന്ന് പുതിയ കഥകളും കഥാപാത്രങ്ങളും ഉയർന്നുവരുന്നു. വീണ്ടും പഴയ നാടകങ്ങൾ ആവർത്തിക്കുന്നു. ഇവ ഏറ്റുപിടിച്ച് കോൺഗ്രസും ബിജെപിയും കലാപവുമായി വീണ്ടും ഇറങ്ങിയിരിക്കുന്നു. തങ്ങളുടെ സമുന്നത നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ഇഡി നോട്ടീസ് അയച്ചിട്ടും അതിന്റെ പേരിൽ ഒരു പ്രകടനവും കേരളത്തിൽ കോൺഗ്രസ് നടത്തിയില്ല. അവരാണിപ്പോൾ ബിജെപിക്കൊപ്പം ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ ഇറങ്ങിയിരിക്കുന്നത്. തുടർച്ചയായി മൊഴികൾ മാറ്റിപറഞ്ഞുകൊണ്ടിരിക്കുന്ന സ്വർണക്കള്ളക്കടത്ത് പ്രതിയാണ് പ്രധാന താരം. സഹായിയാവട്ടെ മറ്റൊരു സ്വർണക്കള്ളക്കടത്ത് പ്രതി. ഇവർക്ക് അഭയം നൽകിയതും തിരക്കഥ ഒരുക്കുന്നതും സംഘ്പരിവാറിന്റെ എൻജിഒ. ചിത്രം വ്യക്തമായിട്ടും പുകമറ സൃഷ്ടിക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നത്. രാജ്യദ്രോഹക്കുറ്റം എന്ന് തങ്ങൾ തന്നെ പലവട്ടം വിശേഷിപ്പിച്ച കേസിലെ പ്രതികൾക്ക് താവളവും സൗകര്യവും നൽകി നുണക്കൃഷി നടത്താൻ സംഘ്പരിവാർ തുനിയുന്നതെന്തിനാണ്? പ്രതികൾക്ക് സഹായം നൽകുകയും കൂടെ നിൽക്കുകയും ചെയ്യുന്ന പുതിയ അവതാരങ്ങൾ യുഡിഎഫിന് പ്രിയപ്പെട്ടവരാകുന്നതെന്തുകൊണ്ടാണ്? ഇതിനെല്ലാം മാധ്യമങ്ങൾ ഉത്തരം നൽകിയില്ലെങ്കിലും കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായ ഉത്തരം മനസിലാക്കാനുള്ള പ്രാപ്തിയുണ്ട്. നേരത്തെയും നാം അത് കണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.