4 May 2024, Saturday

Related news

March 31, 2024
March 23, 2024
July 1, 2023
April 27, 2023
April 1, 2023
March 7, 2023
July 25, 2022
July 10, 2022
June 19, 2022
March 28, 2022

ആദിവാസി കുടുംബം ഭക്ഷണമില്ലാത്തതിനാല്‍ ചക്ക പങ്കിട്ട് കഴിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടര്‍

Janayugom Webdesk
July 10, 2022 11:35 am

ളാഹയില്‍ ആദിവാസി കുടുംബം ഭക്ഷണം കിട്ടാത്തതിനാല്‍ ചക്ക പങ്കിട്ട് കഴിച്ച് ജീവിക്കുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം മന്ത്രി കെ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു. വാര്‍ത്തയും ചിത്രവും ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ജില്ലാ ട്രൈബല്‍ ഓഫീസറും കെഎഎസ് ഓഫീസര്‍ മാരും അടങ്ങുന്ന നാലംഗ സംഘം ഇവരെ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ സന്ദര്‍ശിച്ചുവെന്നും കൃത്യ സമയത്ത് തന്നെ ഈ മാസവും ഇക്കഴിഞ്ഞ ദിവസങ്ങളിലും അരിയും ഭക്ഷ്യ സാധനങ്ങളും അവര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളതായിരുന്നു എന്ന് ഉറപ്പ് വരുത്തിയെന്നും കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഊരിലെ എല്ലാവര്‍ക്കുമുളള ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി വാതില്‍പ്പടി സേവനമായി വിതരണം ചെയ്യുന്നത് പട്ടികവര്‍ഗ്ഗ വകുപ്പും സിവില്‍ സപ്ലെയ്‌സ് വകുപ്പും ആണ്. ഈ പ്രദേശങ്ങളുടെ സമഗ്രവികസനവും, കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പ് വരുത്തുന്നതിനായി ആത്മാര്‍ത്ഥമായ പ്രയത്‌നം തുടരുകയാണെന്നും കളക്ടര്‍ കുറിച്ചു.

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്;

ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയില്‍ ഒരു കുടുംബത്തിന് അരി ലഭ്യമായിട്ടില്ല എന്ന വസ്തുതാ വിരുദ്ധമായ വാര്‍ത്തയും ചിത്രവും ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ജില്ലാ ട്രൈബല്‍ ഓഫീസറും ഗഅട ഓഫീസര്‍ മാരും അടങ്ങുന്ന നാലംഗ സംഘം ഇവരെ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ സന്ദര്‍ശിച്ചു…
കൃത്യ സമയത്ത് തന്നെ ഈ മാസവും ഇക്കഴിഞ്ഞ ദിവസങ്ങളിലും അരിയും ഭക്ഷ്യ സാധനങ്ങളും അവര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളതായിരുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ജില്ലാ കളക്ടര്‍ എന്ന നിലയില്‍ ഏറ്റവും അധികം സന്ദര്‍ശിച്ചിട്ടുള്ള ഇടം, ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിട്ടുള്ള ഈ ഊരുകളില്‍ ഇത്തരം ഒരു സംഭവത്തിന് യാതൊരു സാധ്യതയും ഇല്ല എന്ന കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു…

വാര്‍ത്തയില്‍ പറയുന്ന തങ്ക അമ്മയുടെ കുടുംബത്തിന് ജൂണ്‍ 21 ന് 35 കിലോ അരി, 4 കിലോ ഗോതമ്പ്, 1 കിലോ ആട്ട, 1 കിലോ പഞ്ചസാര തുടങ്ങിയവ ലഭ്യമാക്കിയിട്ടുള്ളതായിരുന്നു. പിഎംജികെവൈ യില്‍ ഉള്‍പ്പെട്ടതിനാല്‍ 45 കിലോ അരിയും, 4 കിലോ ഗോതമ്പും, ഓരോ കിലോ വീതം ആട്ടയും, പഞ്ചസാരയും കൂടി ലഭ്യമാക്കിയിരുന്നു. ഊരിലെ എല്ലാവര്‍ക്കുമുളള ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി വാതില്‍പ്പടി സേവനമായി വിതരണം ചെയ്യുന്നത് പട്ടികവര്‍ഗ്ഗ വകുപ്പും സിവില്‍ സപ്ലെയ്‌സ് വകുപ്പും ആണ്.
സിവില്‍ സപ്ലെയ്‌സ് വകുപ്പില്‍ നിന്നും എഎവൈ വിഭാഗത്തില്‍ പെട്ട കാര്‍ഡ് ഉടമകളായ കുടുംബങ്ങള്‍ക്ക് 35 കിലോ ഭക്ഷ്യധാന്യങ്ങളാണ് പ്രതിമാസം വിതരണം ചെയ്യുന്നത്.ഇതില്‍ അരി, ഗോതമ്പ്, ആട്ട തുടങ്ങിയവ ഉള്‍പ്പെടുന്നു.കൂടാതെ പഞ്ചസാരയും ഇതോടൊപ്പം നല്കുന്നുണ്ട്.
പട്ടികവര്‍ഗ്ഗ വകുപ്പ് 15 കിലോ ജയ അരി, ഒരു കിലോ എണ്ണ ഉള്‍പ്പടെ 13 ഇനം ഭക്ഷ്യ സാധനങ്ങളും പ്രതിമാസം ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നുണ്ട്. കൂടാതെ അട്ടത്തോടു എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ പോഷണം ഉറപ്പാക്കി മൂന്ന് നേരം ഭക്ഷണം നല്‍കിവരുന്നു.

വിദ്യാഭ്യാസം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, പോഷണം, തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തം, ബാങ്കിംഗ് ഉള്‍പ്പെടെ ഉള്ള തൊഴില്‍ സാധ്യതകള്‍ ലക്ഷ്യമിട്ടുള്ള സൗജന്യ പരിശീലനവും, വനാവകാശം ഉറപ്പ് വരുത്തുന്ന നടപടി ക്രമങ്ങള്‍, വനഭൂമി പട്ടയം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശങ്ങളുടെ സമഗ്രവികസനവും, ഇവിടുത്തെ നമ്മുടെ പ്രിയപ്പെട്ട കുടുംബങ്ങളുടെ ക്ഷേമവും ഉറപ്പ് വരുത്തുന്നതിനായി ആത്മാര്‍ത്ഥമായ പ്രയത്‌നം തുടരുകയാണ്.

Eng­lish sum­ma­ry; trib­al fam­i­ly had no food and shared the jack­fruit news was base­less; Divya S Iyer

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.