3 May 2024, Friday

Related news

May 2, 2024
May 2, 2024
May 2, 2024
April 30, 2024
April 28, 2024
April 21, 2024
April 17, 2024
April 15, 2024
April 14, 2024
April 11, 2024

ഗാസയില്‍ ബഫര്‍സോണുകള്‍ സൃഷ്ടിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങള്‍ യുദ്ധക്കുറ്റമെന്ന് യു എന്‍ മേധാവി

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2024 11:13 am

ഗാസയില്‍ ബഫര്‍സോണുകള്‍ സൃഷ്ടിക്കാനുള്ള ഇസ്രയേലി ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ യുദ്ധക്കുറ്റമെന്ന് യുഎന്‍ അവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക്. നഗരങ്ങളില്‍ വ്യാപകമായി കെട്ടിടങ്ങള്‍ നശിപ്പിച്ചുകൊണ്ടാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ബഫര്‍സോണുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് യുഎന്‍ മേധാവി അഭിപ്രായപ്പെട്ടു.

സൈന്യത്തെ മുനനിര്‍ത്തി ഇസ്രയേല്‍ ഭരണകൂടം ഗസയില്‍ നടത്തുന്ന സ്വത്ത് നശിപ്പിക്കല്‍ നിയമവിരുദ്ധമാണെന്നും ഈ സൈനിക നടപടികള്‍ നാലാം ജനീവ കണ്‍വെന്‍ഷന്റെ ഗുരുതരമായ ലംഘനത്തിനും യുദ്ധക്കുറ്റത്തിനും തുല്യമാണെന്നും വോള്‍ക്കര്‍ ടര്‍ക്ക് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലിന്റെ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഗസയിലെ 2,824 കെട്ടിടങ്ങളില്‍ 40 ശതമാനവും സയണിസ്റ്റ് ഭരണകൂടം തകര്‍ത്തുവെന്ന് ഹീബ്രു സര്‍വകലാശാല പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ഹീബ്രു സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം സൈനിക മേഖലയായി മാറിയ ഗാസയിലെ ഭൂമിയുടെ ഭൂരിഭാഗവും കൃഷിഭൂമിയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അതേസമയം ഇസ്രയേല്‍ ‑പലസ്തീന്‍ വിഷയത്തില്‍ യു.എന്‍ രക്ഷാ സമിതിയില്‍ രൂപപ്പെട്ടിരിക്കുന്ന ഭിന്നതക്കെതിരെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രംഗത്തെത്തിയിരുന്നു. രക്ഷാ സമിതി വിഭജിക്കപ്പെടുന്നത് ഇതാദ്യമായല്ലെന്നും എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് ഇത് മോശമാണെന്നും യുഎന്നിന്റെ നിസ്സഹായാവസ്ഥ അപകടകരമാണെന്നും അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പലസ്തീനികളുടെ മരണസംഖ്യ 27,708 ആയി വര്‍ധിച്ചുവെന്നും 67,174 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 130 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Eng­lish Summary:
UN chief calls Israel’s efforts to cre­ate buffer zones in Gaza a war crime

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.