19 May 2024, Sunday

ഏകീകൃത സിവില്‍ കോഡ്; രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2023 11:36 pm

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കടുത്ത നിലപാടുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി). നിയമ കമ്മിഷന്‍ ശുപാര്‍ശ രാജ്യത്ത് മതപരമായ വിഭജനം സൃഷ്ടിക്കുമെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
21-ാം നിയമ കമ്മിഷന്‍ ശുപാര്‍ശ പുറത്തുവന്ന് വര്‍ഷങ്ങള്‍ പിന്നിട്ടശേഷം 22-ാം നിയമ കമ്മിഷന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ശുപാര്‍ശ ചെയ്തത് ഗൂഡലക്ഷ്യം മുന്നില്‍ക്കണ്ടാണോ എന്ന സംശയം ഉയര്‍ത്തുന്നതായും എഐഎംപിഎല്‍ബി ചൂണ്ടിക്കാട്ടുന്നു. നിയമം നടപ്പിലായാല്‍ രാജ്യത്ത് മതപരമായ ധ്രൂവീകരണം വര്‍ധിക്കും. ഇത്തരം നടപടികള്‍ രാജ്യത്തെ ശൈഥില്യത്തിലേക്ക് നയിക്കും. ഇത്രയും വലിയ ഒരു നിയമം പ്രാബല്യത്തില്‍ വരുത്തും മുമ്പ് വിശദമായ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്.

21-ാം നിയമ കമ്മിഷന്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ നിന്നുള്ള മാറ്റം ചിലര്‍ക്ക് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള തന്ത്രത്തിന്റെ ഫലമാണോ എന്ന ആശങ്കയുണ്ടെന്നും സംഘടന പറയുന്നു. ജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം കേള്‍ക്കാതെയാണ് നിയമ കമ്മിഷന്‍ ഏകീകൃത സിവില്‍ കോഡുമായി മുന്നോട്ട് പോകുന്നതെന്നും മുസ്ലിം വ്യക്തി നിയമബോര്‍ഡ് ഇതു സംബന്ധിച്ച് സംഘടനയുടെ അഭിപ്രായം രേഖാമൂലം നിയമ കമ്മിഷന് സമര്‍പ്പിച്ചതായും മെമ്പര്‍ സെക്രട്ടറി മൗലാന ഖാലിദ് റാഷിദ് ഫറാംഗി പറഞ്ഞു. രാജ്യത്ത് സ്വമേധയ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Uni­form Civ­il Code; Mus­lim Per­son­al Law Board as polit­i­cal­ly motivated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.