28 April 2024, Sunday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 3, 2024

തക്കാളിപ്പാടങ്ങളില്‍ വൈറസ് ബാധ; തക്കാളി വില കിലോ 140 രൂപ കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
July 3, 2023 9:45 pm

തക്കാളി വിലയില്‍ പെട്ടന്നുണ്ടായ വര്‍ധന തുടരുന്നു. ഡല്‍ഹി തലസ്ഥാന മേഖലയില്‍ ചെറുകിട വില്പനയ്ക്ക് തക്കാളി കിലോ 140 രൂപ കടന്നു. കനത്ത മഴ മൂലം പ്രദേശത്തേയ്ക്കുള്ള വിതരണം തടസപ്പെട്ടതാണ് വില പിന്നെയും കുതിക്കാന്‍ കാരണമായത്. ഏഷ്യയിലെ ഏറ്റവും വലിയ പഴം പച്ചക്കറി മൊത്തവ്യാപാര മാര്‍ക്കറ്റായ ആസാദ്പൂരില്‍ തക്കാളിയുടെ വില ഗുണനിലവാരമനുസരിച്ച് കിലോയ്ക്ക് 60 മുതല്‍ 120 രൂപവരെയാണ്. ഞായറാഴ്ച മദര്‍ ഡയറിസ് സഫല്‍ കിലോ 99 രൂപയ്ക്കാണ് തക്കാളി വിറ്റത്. ഓണ്‍ലൈന്‍ ദാതാക്കളായ ഒടിപി തക്കാളി ഹൈബ്രിഡിന് കിലോ 140 രൂപയും ബിഗ്ബാസ്ക്കറ്റ് 105–110 രൂപയ്ക്കുമാണ് തിങ്കളാഴ്ച വില്പന നടത്തിയത്. 

ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഡല്‍ഹിയിലേക്ക് തക്കാളിയെത്തുന്നത്. കനത്ത മഴ മൂലം ഇവിടങ്ങളില്‍ നിന്നുള്ള വിതരണം തടസപ്പെട്ടതോടെ ഹിമാചല്‍ പ്രദേശില്‍ നിന്ന് മാത്രമാണ് തക്കാളിയെത്തുന്നത്. ഹിമാചലിലും മഴയെ തുടര്‍ന്ന് വിളവെടുപ്പും ചരക്ക് ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യാപാരികളില്‍ നിന്നും കച്ചവടം നടക്കുന്നില്ലെന്ന് ആസാദ്പൂര്‍ മാര്‍ക്കറ്റിലെ തക്കാളി അസോസിയേഷന്‍ പ്രസിഡന്റ് അശോക് കൗശിക് പറ‌ഞ്ഞു. 25 കിലോ വരുന്ന തക്കാളിപ്പെട്ടിക്ക് 2400 മുതല്‍ 3000 വരെയാണ് ഈടാക്കുന്നത്. ഉല്പാദന കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 100–120 രൂപ നല്‍കേണ്ടിവരും. ഇത് വ്യാപാരികള്‍ക്ക് താങ്ങാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത 15 ദിവസത്തിനുള്ളില്‍ മഴ കുറഞ്ഞ് സാധാരണഗതിയിലേക്ക് മടങ്ങിയാല്‍ തക്കാളി വിലയിലും ഇടിവുണ്ടായേക്കും. അതുവരെ വില ഉയര്‍ന്നനിലയില്‍ തന്നെ തുടര്‍ന്നേക്കും. എല്ലാവര്‍ഷവും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ രാജ്യമെമ്പാടും ഏറ്റവും കൂടുതല്‍ തക്കാളി വിതരണം ചെയ്യുന്നത് ബംഗളൂരിലെ കോളാര്‍ അഗ്രികള്‍ചറല്‍ പ്രൊഡൂസ് മാര്‍ക്കറ്റ് കമ്മിറ്റി (എപിഎംസി) വഴിയാണ്. എന്നാല്‍ ഇത്തവണ തക്കാളി വിളവില്‍ വന്‍ ഇടിവാണ് എപിഎംസിക്ക് സംഭവിച്ചത് . 

കഴിഞ്ഞ വര്‍ഷം ജൂണില്‍ 5.45 ലക്ഷം തക്കാളി ഉല്പാദിപ്പിച്ചുവെങ്കില്‍ ഇത്തവണ അത് 3.2 ലക്ഷമായി കുറഞ്ഞു. 2021 ജൂണില്‍ ഇത് 9.37 ലക്ഷം ക്വിന്റലായിരുന്നു. പ്രദേശത്ത് തക്കാളിപ്പാടങ്ങളിലുണ്ടായ വൈറസ് ആക്രമണമാണ് വിളവിനെ പിടിച്ചുലച്ചത്. ഒരു പാടത്ത് നിന്ന് 15 തവണവരെ വിളവെടുപ്പ് നടത്തിയിരുന്നത് ഇത്തവണ മൂന്ന് മുതല്‍ അഞ്ച് വരെ മാത്രമാണ് സാധ്യമായതെന്ന് പ്രദേശത്തെ കര്‍ഷകര്‍‍ പറയുന്നു. ഉയര്‍ന്ന താപനിലയും ഇടവിട്ടുണ്ടാകുന്ന മഴയും വൈറസ് വ്യാപനത്തിന് കാരണമായതായാണ് കണക്കാക്കുന്നത്.

Eng­lish Sum­ma­ry: Virus infec­tion in toma­to fields; Toma­to price has crossed 140 per kg
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.