27 July 2024, Saturday
KSFE Galaxy Chits Banner 2

ബിപിഎൽ കുടുംബങ്ങൾക്കുള്ള 15,000 ലിറ്റർ കുടിവെള്ളം സൗജന്യമായി തുടരും

സ്വന്തം ലേഖിക
തിരുവനന്തപുരം
February 6, 2023 11:00 pm

വെള്ളക്കരം വർധിപ്പിച്ചാലും ബിപിഎൽ കുടുംബങ്ങൾക്കുള്ള 15,000 ലിറ്റർ കുടിവെള്ളം സൗജന്യമായി നൽകുന്നത്‌ തുടരുമെന്ന്‌ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയില്‍ പറഞ്ഞു. ജനങ്ങൾക്ക്‌ അധിക ബാധ്യത വരാത്ത രീതിയിലാണ്‌ ലിറ്ററിന്‌ ഒരു പൈസ വർധിപ്പിക്കാനുള്ള തീരുമാനം. സേവനരംഗത്ത്‌ കൂടുതൽ സൗകര്യമൊരുക്കുകയെന്നതാണ്‌ വെള്ളക്കരം വർധിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്‌.
കണക്കുകൾ കൊണ്ട്‌ പ്രതിപക്ഷം മായാജാലം കാണിക്കരുത്‌. ജല ഉപയോഗത്തെ പരിമിതപ്പെടുത്തുകയും ഭാവിയിൽ ജനങ്ങൾക്ക്‌ കുടിവെള്ളം ഉറപ്പാക്കി സംരക്ഷിക്കാനുമാണ്‌ സർക്കാർ ശ്രമിക്കുന്നതെന്നും ചോദ്യോത്തരവേളയില്‍ മന്ത്രി വ്യക്തമാക്കി. 

ജനങ്ങൾക്ക്‌ സ്വീകാര്യമായ വർധനവാണ്‌ വരുത്തിയിരിക്കുന്നത്‌. പല പരാതികളുമായി ആളുകൾ തന്നെ നേരിട്ട്‌ വിളിക്കാറുണ്ട്‌. എന്നാൽ വെള്ളക്കരം കൂട്ടിയതിനെക്കുറിച്ച്‌ ആരും പരാതിപ്പെട്ടില്ല. ജനങ്ങൾക്ക്‌ കാര്യങ്ങളറിയാം. ആയിരം ലിറ്റർ കുടിവെള്ളം വിതരണം ചെയ്യുമ്പോൾ വരുമാനം 10.92 രൂപയാണ്‌. ഇത്രയും വെള്ളം വിതരണം ചെയ്യുമ്പോൾ വാട്ടർ അതോറിറ്റിക്ക്‌ 11.93 രൂപ നഷ്ടമുണ്ടാകുന്നു. 

ജല ശുദ്ധീകരണത്തിനും വിതരണത്തിനും വരുന്ന ചെലവിനേക്കൾ വളരെ കുറഞ്ഞ നിരക്കിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിലൂടെ ഭീമമായ നഷ്ടമാണ്‌ പ്രതിവർഷമുണ്ടാകുന്നത്‌. വിവിധ ചെലവുകൾക്ക്‌ അനുസൃതമായ വർധന വെള്ളക്കരത്തിലുണ്ടാകുന്നില്ല. അറ്റകുറ്റപ്പണികൾ ചെയ്‌ത വകയിൽ കരാറുകാർക്ക്‌ 137.06 കോടി കൊടുത്ത്‌ തീർക്കാനുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വാട്ടർ അതോറിറ്റിയുടെ ശുപാർശ അംഗീകരിച്ച്‌ വർധനവിന്‌ തീരുമാനിച്ചത്‌. വെള്ളക്കരം കൂട്ടുന്നത്‌ ആദ്യമായല്ല. 2009ലും 2014ലും വർധനവുണ്ടായെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry; 15,000 liters of drink­ing water for BPL fam­i­lies will con­tin­ue to be free
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.