18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 10, 2025
April 7, 2025
March 23, 2025
March 22, 2025
March 17, 2025
March 7, 2025
March 5, 2025
March 1, 2025
February 20, 2025
February 15, 2025

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 95 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല: ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്

Janayugom Webdesk
കൊച്ചി
December 2, 2022 9:38 pm

രണ്ട് വയസ് മുതൽ 79 വയസ് വരെ പ്രായമുള്ള സ്ത്രീകൾ പീഡനത്തിനിരയാകുന്നുണ്ടെന്നും ഇരയെ തേടി അവസരത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം കുറയുന്നില്ലെന്നും ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 95 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ തടയുന്നതിനെ കുറിച്ച് കെ എം എ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തൊഴിലിടങ്ങളിലെ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സ്‌ഥാപനങ്ങളിൽ തന്നെ അവസരങ്ങൾ ഉണ്ടെന്ന് പോലും അറിയാത്തവരാണ് ഏറെയും. വനിതകളുടെ ശക്തി അവർ തന്നെ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ മുളയിലേ നുള്ളാനും ഒത്തുതീർപ്പാക്കാനും വ്യവസ്‌ഥകളുണ്ട്. എന്നാൽ ഒത്തുതീർപ്പുണ്ടാക്കുമ്പോൾ അതിക്രമം നടത്തിയ ആൾ ഒത്തുതീർപ്പ് വ്യവസ്‌ഥയോട് പൂർണമായും കൂറ് പുലർത്തേണ്ടതും തിരിച്ചറിയാനുള്ള അവസരമായി എടുക്കേണ്ടതുമാണ്. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ തടയുന്ന പോഷ് ആക്‌ട് മികച്ചതാണെങ്കിലും സംസ്‌ഥാനത്ത്‌ ഒട്ടുമിക്ക സ്‌ഥാപനങ്ങളിലും ആഭ്യന്തര പരാതി സെൽ ഇല്ലെന്നത് യാഥാർഥ്യമാണെനും ജസ്റ്റിസ് ബെച്ചു കുര്യൻ പറഞ്ഞു.

സ്‌ഥാപനങ്ങളിലും ആഭ്യന്തര പരാതി സെൽ നിർബന്ധമായും ഉണ്ടാകണമെന്നും വ്യാജ പരാതിയാണെങ്കിൽ അതിനെതിരെ നടപടി എടുക്കാനുള്ള അധികാരം കൂടി ഇത്തരം സെല്ലുകൾക്ക് ഉണ്ടെന്നും എറണാകുളം ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ ചേതൻ കുമാർ മീണ പറഞ്ഞു. പൊലീസിലേക്ക് പോകാതെ തന്നെ പരാതി പരിഹരിക്കാനുള്ള നടപടിക്രമങ്ങളും സ്വാതന്ത്ര്യവും പോഷ് ആക്ട് നൽകുന്നുണ്ട്. തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ അതത് സ്‌ഥലങ്ങളിൽ തന്നെ ഒത്തുതീർപ്പാക്കാൻ ആക്ട് സ്വാതന്ത്ര്യം നൽകുന്നുണ്ട്. തൊഴിലിടങ്ങളിൽ പീഡനങ്ങൾ ഉണ്ടായാൽ പരാതിപ്പെടാൻ മടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് അസ്വസ്‌ഥതയുണ്ടാക്കുന്ന ഏത് നടപടിയും ലൈംഗിക അതിക്രമമാണെന്ന് സി സി ആർ ആർ എ ഡയറക്ടർ അഡ്വ. സന്ധ്യ രാജു പറഞ്ഞു. ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തൊഴിലിടങ്ങളിലാണെങ്കിലും മറ്റിടങ്ങളിലാണെങ്കിലും സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയുക എന്നതിനാണ് മുൻഗണന. ലൈംഗികാതിക്രമം എന്താണെന്ന് ആദ്യം സമൂഹത്തെ ബോധ്യപ്പെടുത്തണം. സ്വാഭാവിക നീതി സ്ത്രീകൾക്ക് ലഭ്യമാക്കുക എന്നതിനാണ് പ്രാധാന്യമെന്നും സന്ധ്യാരാജു പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ പീഡനങ്ങൾ വർധിച്ചു വരികയാണെന്നും ഇത് തടയാൻ ഫലപ്രദമായ നിയമങ്ങൾ ഉണ്ടെങ്കിലും പല സ്ത്രീകൾക്കും ഇതേ കുറിച്ച് വേണ്ടത്ര അവബോധമില്ലെന്നും കെ എം എ പ്രസിഡന്റ് എൽ.നിർമല അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കെ എം എ ജോയിന്റ്‌ സെക്രട്ടറി ദിലീപ് നാരായണൻ, ട്രഷറർ ജോൺസൺ മാത്യു എന്നിവർ സംസാരിച്ചു.

Eng­lish Summary:95% of vio­lence against women goes unre­port­ed: Jus­tice Bechu Kuri­an Thomas
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.