4 May 2024, Saturday

ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് പിന്നാലെ നീറിപ്പുകഞ്ഞ് വക്താവ് നിയമനം

സ്വന്തം ലേഖിക
കോട്ടയം
September 2, 2021 10:00 pm

ഡിസിസി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിന് പിന്നാലെ വിവാദത്തിന് തീകൊളുത്തി കോൺഗ്രസിൽ വക്താവ് നിയമനം. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണനുൾപ്പെടെ അഞ്ച് മലയാളികളെ യൂത്ത് കോൺഗ്രസ് വക്താക്കളാക്കാനുള്ള തീരുമാനമാണ് അടുത്ത വിവാദത്തിന് തിരികൊളുത്തിയത്.
സംഭവം വിവാദമായതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുൾപ്പെടെ 72 പേരെയാണ് ദേശീയ വക്താക്കളായി ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. ചില പേരുകളിൽ ആശയക്കുഴപ്പം വന്നതിനാലാണ് തീരുമാനം മരവിപ്പിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.

ഉമ്മൻ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന എ ഗ്രൂപ്പിലെ പ്രമുഖ നേതാവായ തിരുവഞ്ചൂർ പ്രതിപക്ഷ നേതൃസ്ഥാനം, പുനഃസംഘടന എന്നിവയുമായി ബന്ധപ്പെട്ട് ഗ്രൂപ്പിൽനിന്ന് അകന്നിരുന്നു. അതുകൊണ്ട് തന്നെ ഡിസിസി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിൽ സംസ്ഥാന നേതൃത്വത്തിനൊപ്പം ചുവടുറപ്പിക്കുകയാണ് തിരുവഞ്ചൂർ ചെയ്തത്. പാർട്ടി മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ഹൈക്കമാൻഡിന്റെയും നേതൃത്വത്തിന്റെയും കൂടെ നിൽക്കണമെന്ന നിലപാടിലാണ് തിരുവഞ്ചൂർ. തൊട്ടുപിന്നാലെ യാതൊരു സംഘടനാ പാരമ്പര്യവുമില്ലാത്ത മകൻ അർജുനെ വക്താവായി നിയമിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
യൂത്ത് കോൺഗ്രസിൽ ഈ നിയമനത്തിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.


Also read: അങ്കത്തുടർച്ച പോഷക സംഘടനകളിലേക്ക്


സംഭവം വിവാദമായതോടെ നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്. അത് യൂത്ത് കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണ്. പുറത്തു നിന്നുള്ളവർ അഭിപ്രായം പറയുന്നത് ശരിയല്ല. മകൻ കൂടി ഉൾപ്പെട്ട നിലയ്ക്കും പ്രതികരിക്കാനില്ലെന്നും തിരുവ‍ഞ്ചൂർ പറയുന്നു. വിവാദം തന്നെ നേരിട്ട് ബന്ധപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും തിരുവഞ്ചൂർ പറഞ്ഞു. മെറിറ്റ് അടിസ്ഥാനമാക്കിയായിരുന്നു യൂത്ത് കോൺഗ്രസ് വക്താവായുള്ള നിയമനമെന്ന് അർജുൻ രാധാകൃഷ്ണൻ പറയുന്നു. ആരുടെ എതിർപ്പ് കൊണ്ടാണ് നിയമനം മരവിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ ദേശീയ നേതൃത്വം നടത്തിയ ക്യാമ്പയിനിൽ പങ്കെടുത്തിരുന്നു. അങ്ങനെയാണ് വക്താവായി തെരഞ്ഞെടുത്തതെന്നും അർജുൻ പറഞ്ഞു.

സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടില്ല: ഷാഫി പറമ്പില്‍

വടകര: യൂത്ത് കോൺഗ്രസ് വക്താക്കളെ ദേശീയ നേതൃത്വം നിയമിച്ചത് സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ. പ്രഖ്യാപനം ഉണ്ടായപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽ പെട്ടത്. ഉടനെ ദേശീയ കമ്മിറ്റിയെ ബന്ധപ്പെട്ട് തീരുമാനം റദ്ദു ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഒരു ജോലിയും ചെയ്യാതെ സ്ഥാനം നൽകുന്നതിനോട് യോജിപ്പില്ലെന്നും ലിസ്റ്റ് മരവിപ്പിച്ച ദേശീയ നേതൃത്വത്തിന്റെ നടപടി സ്വാഗതാർഹമാണെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

ENGLISH SUMMARY:elected con­gress spokesper­son after DCC pres­i­den­tial election

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.