30 April 2024, Tuesday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 1, 2024
December 27, 2023
December 25, 2023
December 24, 2023
December 22, 2023
December 20, 2023

ഉത്സവ സീസൺ കോവിഡ് കവര്‍ന്നു; സ്വപ്നങ്ങള്‍ തകര്‍ന്ന് കച്ചവടക്കാര്‍

പി ആർ റിസിയ
തൃശൂർ
January 29, 2022 11:53 am

ഉത്സവ ചന്തകളെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കച്ചവടക്കാർക്ക് ഇത് ദുരിതത്തിന്റെ മൂന്നാം തരംഗം. കഴിഞ്ഞ രണ്ട് സീസണും കോവിഡ് കവർന്നപ്പോൾ ജീവിതം തന്നെ ഇരുട്ടിലായ ഇക്കൂട്ടർ വലിയ പ്രതീക്ഷയോ‍ടെയാണ് ഈ ഉത്സവകാലത്തെ വരവേറ്റത്. അതിനായി പലരും കടം വാങ്ങിയും വായ്പ എടുത്തുമാണ് കച്ചവടത്തിനിറങ്ങിയത്. എന്നാൽ കോവിഡ്- ഒമിക്രോൺ അതിവ്യാപനം മൂലം വീണ്ടും ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമെല്ലാം നിയന്ത്രണം വന്നതോടെ ഇവരും ദുരിതക്കയത്തിലായി. 

ഉത്സവത്തിന് പൊലിമ പകർന്ന് പൊരിയും ബലൂണും കളിപ്പാട്ടങ്ങളുമായി നിരന്നിരുന്ന കച്ചവടക്കാരെ വെട്ടിലാക്കിയ കോവിഡിൽ കച്ചവടത്തിനായി സംഘടിപ്പിച്ച സാധനങ്ങൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവർ. വില്പനയ്ക്കായി കരുതിയ പൊരി, ഈന്തപ്പഴം, ഹൽവ, ഉഴുന്നുവട തുടങ്ങിയ ഭക്ഷ്യവസ്തുക്കളെല്ലാം ഉപയോഗ ശൂന്യമായി തുടങ്ങി. കളിക്കോപ്പുകളും വള, മാല തുടങ്ങി ഫാൻസി സാധനങ്ങളും പൊടികയറി നാശമായിക്കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലും പ്രതീക്ഷ കൈവിടാതെ കഴിയുകയാണിവർ.
ഡിസംബർ മുതൽ മേയ് വരെയുളള ഉത്സവകാലം കഴിഞ്ഞാൽ മേളകളും എക്സിബിഷനുകളുമായിരുന്നു വരുമാന വഴി. വർഷത്തിൽ മിക്ക ദിവസങ്ങളിലും കേരളത്തിലും പുറത്തുമായി കച്ചവടം ലഭിച്ചിരുന്നു. 

കേരളത്തിന് പുറത്ത് തുടർച്ചയായി ഇരുപത് ദിവസത്തോളം കച്ചവടം കിട്ടിയ കാലമുണ്ടായിരുന്നു. കൊച്ചി, കായംകുളം, മധുര, മുംബൈ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് സാധനങ്ങൾ എടുത്തിരുന്നത്. എന്നാൽ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കുറച്ചൊന്നുമല്ല ഇവരുടെ ജീവിതത്തെ പിടിച്ചുലച്ചത്. ഉത്സവ കച്ചവടങ്ങൾ ഇല്ലാതായതോടെ ചെറുകിട കളിക്കോപ്പ് കച്ചവടക്കാർ തെരുവോരങ്ങളിലേക്ക് ഇറങ്ങിയെങ്കിലും നിരത്തുകളും മറ്റും ആളൊഴിഞ്ഞതോടെ കച്ചവടം ഇല്ലാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. ആയിരക്കണക്കിനാളുകളാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ഇവരിൽ ഭൂരിഭാഗവും അസംഘടിത തൊഴിലാളി ക്ഷേമനിധിയിൽ പോലും അംഗമല്ലാത്തതിനാൽ മറ്റു ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെന്നതും ഇവരെ പ്രതിസന്ധിയിലാഴ്ത്തുന്നു. 

ENGLISH SUMMARY:Festive sea­son robbed Covid
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.