മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി ലേലത്തില്‍ വയ്ക്കുന്നതിനായി നൂറോളം പ്രശസ്തരായ സ്ത്രീകളുടെ ചിത്രങ്ങള്‍ രണ്ടാം പ്രതിയോട് ആവശ്യപ്പെട്ടതായി മുംബൈ പൊലീസ്. കേസില്‍ 2,000 പേജുകളുള്ള കുറ്റപത്രവും പൊലീസ് കഴിഞ്ഞയാഴ്ച ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയ്ക്ക് കൈമാറിയിരുന്നു. ബുധനാഴ്ചയാണ് ഇതിന്റെ പകര്‍പ്പ് വെളിയില്‍ വന്നത്. ഇതിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കേസില്‍ ഇതുവരെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിനിടെ സുള്ളി ഡീൽസ് ആപ്പിനെതിരെയും ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പൊലീസിന്റെ സൈബർ പ്രിവെൻഷൻ അവയർനെസ് ആൻഡ് ഡിറ്റക്ഷൻ സെന്ററാണ് കുറ്റപത്രം സമർപ്പിച്ചത്. സുള്ളി ഡീൽസ് കേസിൽ ഓംകാരേശ്വർ താക്കൂറിനേയും ബുള്ളി ബായ് കേസിൽ നീരജ് ബിഷ്ണോയേയും മുഖ്യ പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 2700 പേജുള്ള കുറ്റപത്രത്തിൽ 2000 പേജുകൾ ബുള്ളിബായ് കേസിനെയും 700 പേജുകൾ സുള്ളി ഡീൽസിനേയും പരാമർശിക്കുന്നതാണ്. സുള്ളി ഡീൽസ് എന്ന ഓപ്പൺ സോഴ്സ് ആപ്പിന്റെ നിർമ്മാതാവായ ഓംകാരേശ്വർ താക്കൂറിനെ സ്പെഷ്യൽ സെല്ലിന്റെ ഐ.എഫ്.എസ്.ഒ വിഭാഗം ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. നേരത്തെ വിഷയം ജനശ്രദ്ധ നേടിയതോടെ പൊലീസ് കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് വൈകിയിരുന്നു. മുഖ്യപ്രതി നീരജ് ബിഷ്ണോയ് ഉൾപ്പെടെ നാലു പേരെയാണ് ബുള്ളി ബായ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സുള്ളി ഡീലുകൾക്ക് ഉപയോഗിച്ച ഗിറ്റ് ഹബ് എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ബുള്ളി ബായ് ബായ് ആപ്പ് നിർമ്മിച്ചിരുന്നത്. വിവിധ മേഖലകളിൽ പ്രഗത്ഭരായ മുസ്ലീം സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു ഇരു കാമ്പയിനുകളും. 2021 ജൂലൈയിലാണ് സുള്ളി ഡീൽസ് എന്ന പേരിൽ മുസ്ലിം സ്ത്രീകൾക്കെതിരായ വിദ്വേഷ പ്രചാരണത്തിന്റെ ആദ്യ ആപ്പ് പ്രത്യക്ഷപ്പെടുന്നത്. നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളുമാണ് ഇത്തരത്തിൽ പ്രചരിക്കപ്പെട്ടത്.
English Summary: Bully Boy App Case: It was discovered that the accused tried to sell pictures of 100 famous women
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.